X

ജനവിരുദ്ധതയും ധാര്‍ഷ്ട്യവും സര്‍ക്കാരിന്റെ മുഖമുദ്ര- വി.ഡി സതീശന്‍

വി.ഡി സതീശന്‍

ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. തുടര്‍ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന അഹങ്കാരമാണ് ഭരണകര്‍ത്താക്കളെ നയിക്കുന്നത്. ട്രഷറി പോലും അടച്ചിടേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചെന്ന ഭരണനേട്ടമാണ് ആറു വര്‍ഷംകൊണ്ട് പിണറായി സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി, ശമ്പളം നല്‍കില്ലെന്ന് ഭീഷണി സ്വരത്തില്‍ മന്ത്രി കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് പറഞ്ഞതും ഈ സര്‍ക്കാരിന്റെ കാലത്താണ്. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്നു വാശി പിടിക്കുന്നവരുടെ ലക്ഷ്യം വികസനമല്ല, കമ്മീഷന്‍ മാത്രമെന്ന് ജനത്തിന് ബോധ്യമായിട്ടുണ്ട്. പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാര്‍ഷ്ട്യത്തിനെതിരെ ജനം പ്രതികരിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കുറ്റിയിടല്‍ നിര്‍ത്തി ജി.പി. എസ് സര്‍വെ നടത്തുമെന്ന് സര്‍ക്കാരിന് ഉത്തരവിറക്കേണ്ടിവന്നത്. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ ജനവിരുദ്ധതയും തീവ്രവലത്പക്ഷ നിലപാടുകളേയും ചെറുക്കുന്നത് ഇങ്ങനെയാണ്. ജനാധിപത്യം, സോഷ്യലിസം, നിയമവാഴ്ച എന്നിവയില്‍നിന്ന് വ്യതിചലിക്കാതെ വര്‍ഗീയതയോട് സന്ധിയില്ലാ സമരത്തിലാണ് യു.ഡി.എഫ്. പകല്‍ മതനിരപേക്ഷതയും രാത്രി വര്‍ഗീയ പ്രീണനവുമെന്ന എല്‍.ഡി.എഫ് അടവ്‌നയം യു.ഡി. എഫിനില്ല. ബി.ജെ.പിയുടെ ഏകശിലാ വര്‍ഗീയ ഭീകരതയോടും സന്ധിയില്ല.

കേരളത്തിന്റെ മൊത്തം കടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. 25 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്നും എടുക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്റെ അനുമതി വേണം. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ധവളപത്രം പ്രസിദ്ധീകരിക്കണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് വരേണ്യവര്‍ഗത്തിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപ മുടക്കി കമ്മീഷന്‍ റെയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. മോശമാകുന്ന സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. അതൊന്നും ചെവിക്കൊള്ളാതെ നികുതി പിരിവില്‍ വീഴ്ച വരുത്തി വീണ്ടും കടമെടുത്ത് ധൂര്‍ത്തടിക്കുകയും വന്‍കിട പദ്ധതികളിലെ കമ്മീഷന്‍ മാത്രം ലക്ഷ്യം വച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. വരുമാനമില്ലാതെയും അനാവശ്യ ചെലവുകളിലൂടെയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയില്‍ ഏത് ഘട്ടം വരെ പോയിയെന്നത് മുന്നിലുള്ള ഉദാഹരണമാണ്. സില്‍വര്‍ ലൈന്‍ നിലവില്‍ വന്നാല്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തും.

സില്‍വര്‍ ലൈനല്ല, കമ്മീഷന്‍ റെയിലാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കോടികള്‍ വായ്പയെടുത്ത് കമ്മീഷന്‍ തട്ടാനുള്ള ഗൂഢശ്രമമാണ് പദ്ധതിക്ക് പിന്നില്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനരോഷം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കല്ലിടേണ്ടെന്ന ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. അത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്നതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരില്‍ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയില്‍ ചവിട്ടുകയും സ്ത്രീയെ റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലില്‍ അടച്ചു. കല്ലിടല്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ കള്ളക്കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാകണം.

പ്രതിപക്ഷമോ പൊതുജനങ്ങളോ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാത്ത പൗരപ്രമുഖരുമായി സംവദിച്ച് എങ്ങിനെയും പദ്ധതി നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ദയനീയമായി പരാജയപ്പെട്ടു. ജലശാസ്ത്രപരമായി അതീവ ലോലമായ 164 ഇടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇത് വെള്ളപൊക്കത്തിന് ഇടയാക്കുമെന്ന് തട്ടിക്കൂട്ടിയ ഡി.പി.ആറില്‍ തന്നെ പറയുന്നുണ്ട്. പാറയും മണ്ണും ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിന് വേണ്ട പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്നും ലഭിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

ഭൂമി നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം ഒന്നാകെ സില്‍വര്‍ ലൈന്‍ ഇരകളായി മാറുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. സ്വന്തം നാടിനെ തകര്‍ക്കാന്‍ ഒരു മലയാളിയും കൂട്ടുനില്‍ക്കില്ലെന്നതിന് തെളിവാണ് വീടുകളില്‍മാത്രം ഒതുങ്ങിയിരുന്ന അമ്മമാരും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കല്ലിടലിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്. സമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തു തന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ജി.പി.എസ് സര്‍വെ നടത്തിയാലും അതിനെ യു.ഡി.എഫ് എതിര്‍ക്കും. കേരളം തകര്‍ന്നാലും വേണ്ടില്ല കമ്മീഷന്‍ മാത്രമാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യം. തിരുവനന്തപുരത്തെ കണ്ണായ ഭൂമിയില്‍ സി.പി.എമ്മിന് പുതിയൊരു ഓഫീസ് കെട്ടിടം കൂടി ഉയരുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

പൊതുവിപണിയില്‍ അവശ്യ സാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. വിപണി ഇടപെടല്‍ നടത്തി വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സപ്ലൈകോക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്ധന വില വര്‍ധിക്കുന്നതിനനുസരിച്ച് നികുതി പിഴിഞ്ഞെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി അധിക ഇന്ധന നികുതി വേണ്ടെന്ന് വെക്കാന്‍ കേരളം തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചു വര്‍ഷത്തിനിടെ ഇന്ധന വില്‍പനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമായി കേരളത്തിന് ലഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാലു തവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണമെന്ന നിര്‍ദ്ദേശം മുഖവിലക്കെടുത്തിട്ടില്ല. ഇതിനൊക്കെ പുറമെയാണ് വൈദ്യുതി, വെള്ളം, ഓട്ടോ ടാക്‌സി നിരക്കുകളും വര്‍ധിപ്പിച്ചത്.

കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ മറയാക്കി സി. പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ തീവെട്ടികൊള്ളയാണ് നടത്തിയത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങള്‍ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി ഈ കൊള്ളയെ കുറിച്ച് അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ല. ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്നു കരുതേണ്ട. കൊള്ളയില്‍ പിണറായി വിജയന്‍, കെ.കെ ശൈലജ, തോമസ് ഐസക്ക് എന്നിവരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങള്‍ പുറത്ത്‌വിട്ടിട്ടുണ്ട്.

2020 മാര്‍ച്ച് 30ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍നിന്നും വിപണി നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ (1550) പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും കെ. കെ ശൈലജയുടെയും തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു. 16/4/2020 നാണ് ഇത് സംബന്ധിച്ച നോട്ട് ഫയലില്‍ കെ.കെ ശൈലജ അംഗീകാരം നല്‍കിയിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ തലേ ദിവസം 446 രൂപക്ക് വാങ്ങിയ പി.പി.ഇ കിറ്റിനാണ് തൊട്ടടുത്ത ദിവസം മൂന്നിരട്ടി വില നല്‍കിയിരിക്കുന്നത്. ഈ പകല്‍ കൊള്ളക്കെതിരെ യു.ഡി.എഫ് നിയമവഴി തേടിയിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. മയക്ക് മരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന സി.പി.എം പ്രദേശിക നേതാക്കള്‍ തന്നെയാണ് പൊലീസിനെയും നിയന്ത്രിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ക്രമാതീതമായി ഉയരുകയാണ്. ആറു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തെ ഗുണ്ടാ കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്.

സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ പിണറായി വിജയന്‍ നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളാണ് കേരളത്തെ വര്‍ഗീയ ശക്തികളുടെ കൊലക്കളമാക്കിയത്. സംഘ്പരിവാറുമായി വോട്ടു കച്ചവടം നടത്തിയാണ് പിണറായി തുടര്‍ ഭരണം നേടിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്ത് സി.പി.എമ്മുകാരന്റെ വീട്ടില്‍ അഭയം നല്‍കിയത് സംഘ്പരിവാര്‍ സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയത് കൊണ്ട് ഇവര്‍ക്കെതിരെ കാര്‍ക്കശ്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ലോകസമാധാനത്തിന് വേണ്ടി ബജറ്റില്‍ രണ്ട് കോടി രൂപ മാറ്റിവച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങള്‍ നടക്കുന്നത്. കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പ്രോസിക്യൂട്ടറെ വയ്ക്കാതെ കേരളീയര്‍ക്ക് മുന്നില്‍ അറസ്റ്റ് നാടകം കളിച്ചു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ മോദിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രിയുടെ വാക്കുകളില്‍ കോണ്‍ഗ്രസ് വിരോധം മാത്രമായിരുന്നു.

web desk 3: