X

സ്വത്വത്തില്‍ അഭിമാനിച്ച് നീതിയെ പുണരാം

സുഹ്്‌റ മമ്പാട്

സ്ത്രീകളുടെ തുല്യതയും അവകാശവും പങ്കാളിത്തവും ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമുള്ള ദിവസമാണ് അന്താരാഷ്ട്ര വനിതാദിനം. ന്യൂയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികള്‍ അവകാശത്തിനായി നടത്തിയ പ്രക്ഷോഭത്തിന് ഐതിഹാസികമായ മുന്നേറ്റത്തിന്റെ ഓര്‍മദിനം കൂടിയാണിത്. വോട്ടവകാശം, തൊഴില്‍സമയം കുറക്കുക, വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 1857 മാര്‍ച്ച് 8ന് സ്ത്രീ തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. അതിന്റെ ചുവടുപിടിച്ച് ലോകമെമ്പാടും പ്രക്ഷോഭങ്ങള്‍ വ്യാപിക്കുകയും നിഷേധിക്കപ്പെട്ട അവകാശങ്ങളും നീതിയും സ്ത്രീകള്‍ ഓരാന്നായി പിടിച്ചെടുക്കയുമായിരുന്നു. പിന്നീട് വനിതാദിനമെന്ന ആശയം ഉയര്‍ന്നപ്പോള്‍ മാര്‍ച്ച് തിരഞ്ഞെടുത്തു.

ഐക്യ രാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണങ്ങള്‍ ഏറെയുണ്ടെങ്കിലും ജനസംഖയുടെ പാതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനാല്‍ വനിതാദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ യു. എന്‍ വുമന്‍ മുന്നോട്ട്‌വെക്കുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ ചര്‍ച്ച ചെയ്യാറുളളത്. ‘നീതിയെ പുണരാന്‍’ ആഹ്വാനം ചെയ്താണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനാചരണം.

1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാസമ്മേളനത്തില്‍ ജര്‍മന്‍ വനിതാനേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാദിനം. ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഹതഭാഗ്യരായ പെണ്‍ഭ്രൂണങ്ങള്‍ മുതല്‍ തൊണ്ണൂറാം വയസ്സിലും പീഡനം ഭയന്നു ജീവിതം തള്ളിനീക്കുന്ന മുത്തശ്ശിമാരുടെ ദുരിതം വരെ വനിതാദിനം ഓര്‍മപ്പെടുത്തുന്നു. ശൈശവ വിവാഹത്തിന് നിര്‍ബന്ധിതമായി ഭര്‍ത്താവിന്റെ വിയോഗത്തോടെ കത്തിയെരിയുന്ന ചിതയില്‍ ഹോമിക്കപ്പെട്ട എത്രയോ സതിമാരുടെയും സവര്‍ണ മേധാവിത്വം ചൂഷണത്തിന്റെ മേലങ്കിയിട്ട് വാഴിച്ച ദേവദാസിമാരും മാംസം വില്‍ക്കപ്പെടാന്‍ വിധിക്കപ്പെട്ട് ലൈംഗിക രോഗത്തിന് അടിപ്പെട്ട് ജീവിച്ചവമായവരുടെയും നൊമ്പര ചിത്രങ്ങളും വേട്ടയാടുന്ന ദിനമാണിത്. മാറുമറക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യേണ്ടിവന്നത് കേരളത്തിലാണെങ്കില്‍ സ്ത്രീയായതിന്റെ പേരില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് തെരുവിലിറങ്ങേണ്ടിവന്നത് ഇംഗ്ലണ്ടിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. മതങ്ങളും ദര്‍ശനങ്ങളും സ്ത്രീയെ ആദരിക്കുമ്പോഴും ചില ആചാരങ്ങള്‍ നിര്‍മിച്ച് സ്ത്രീത്വത്തിന്‌മേല്‍ കടന്നുകയറുന്നതും നാം കണ്ടു. സ്ത്രീ മുന്നേറ്റത്തിന്റെ പെരുമ്പറ മുഴക്കി കേരള സര്‍ക്കാര്‍ സൃഷ്ടിച്ച വനിതാ മതിലും വനിതകളെ അപമാനിക്കലായിരുന്നു.

സ്ത്രീയും പുരുഷനും ഒരേ സ്‌കെയിലുകൊണ്ട് അളക്കപ്പെടേണ്ടവരല്ലെന്ന സാമാന്യ ബോധം ഈ വനിതാദിനത്തിലെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും. സ്ത്രീയാണ് എന്നത് അഭിമാനത്തോടെ പറയാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുമാകണം. മാനസികമായി സ്ത്രീ കരുത്തയാണെങ്കിലും കായിക ബലത്തില്‍ പുരുഷനു പിന്നിലാണെന്ന യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളണം. ജിഷമാരും സൗമ്യമാരും നിര്‍ഭയമാരും ശത്രുവിനെതിരെ ചെറുത്തുനിന്ന് പരാജയപ്പെട്ടത് പാഠമായുണ്ട്. എന്നാല്‍, യുദ്ധമുഖത്തു പോലും ആത്മവീര്യം ചോരാതെ അവസാനംവരെ പിറന്ന നാടിനുവേണ്ടി പോരാടിയ റാണി ലക്ഷ്മിഭായിയും സുല്‍ത്താന ബീഗവും ഝാന്‍സി റാണിയും തുടങ്ങിയവരും പ്രചോദനമായി മുമ്പിലുണ്ട്.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 14ല്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷയും തുല്യനീതിയും ഉറപ്പുനല്‍കുന്നുണ്ട്. സമീപകാലത്ത് ഭരണഘടനാഭേദഗതികളോടെ സ്ഥാനം പിടിച്ച ആര്‍ട്ടിക്കിള്‍ 73ഉം 74ഉം സ്ത്രീകള്‍ക്ക് അധികാരത്തിലും തുല്യാവകാശം ഉറപ്പാക്കാനുള്ള ശ്രമമമായിരുന്നു. ഇതിന്റെ ഭാഗമായി നടപ്പാക്കിയ സംവരണം മൂലം രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ സ്ത്രീകള്‍ക്ക് ഉണ്ടായ ഉന്നമനവും സ്മരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ വലിയ മുന്നേറ്റവും കുടുംബശ്രീ പോലുള്ള തൊഴില്‍ രംഗത്തെ സ്ത്രീ ശാക്തീകരണ പദ്ധതികളും എടുത്തുപറയേണ്ടതാണ്. ഉന്നത ഉദ്യോഗത്തിലും പാര്‍ലമെന്ററി രംഗത്തും സ്ത്രീ പങ്കാളിത്തം പരിമിതമാണ് എന്നതും ചേര്‍ത്തുവായിക്കണം. ലോകത്ത് വനിതകള്‍ ഏറ്റവുമധികം അപകടകരമായ അവസ്ഥയില്‍ കഴിയുന്നതില്‍ ഇന്ത്യയാണ് ഏറെ മുന്നിലെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുദ്ധം നടക്കുന്ന സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് ഇന്ത്യയിലെന്നും റോയിറ്റേഴ്‌സ് പഠനം പറയുന്നു.

വ്യവസായ വിപ്ലവത്തിലേക്ക് രാജ്യങ്ങള്‍ കുതികൊണ്ട ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യരെ യന്ത്രങ്ങള്‍ക്ക് സമാനമായി കല്‍പ്പിച്ച് പരമാവധി ചൂഷണം ചെയ്ത മുതലാളിത്ത ആധിപത്യ കാലം. പുരുഷന്‍മാരുടേതിനേക്കാള്‍ മോശം വേതനത്തില്‍ അതിലും മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍. സഹനത്തിന്റെ ഒടുവില്‍ സ്ത്രീകള്‍ നടത്തിയ ഉജ്വലമായ മുന്നേറ്റത്തെയാണ് വനിതാദിനം അടയാളപ്പെടുത്തുന്നത്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മപ്പെടലാണീ ദിനം. ന്യൂയോര്‍ക്കിലെ വനിതകള്‍ 1857 മാര്‍ച്ച് എട്ടിന് നടത്തിയ സമരവും പ്രക്ഷോഭവുമാണ് യഥാര്‍ത്ഥത്തില്‍ വനിതാദിനത്തിന് തുടക്കമായത്. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ഇതു കാരണമായി. അമേരിക്കയില്‍ 1909 ഫെബ്രുവരി 28നാണ് ആദ്യമായി വനിതാദിനം ആചരിച്ചത്. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1911 മാര്‍ച്ച് 19ന് ജര്‍മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാവിഭാഗം അധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തില്‍ ജര്‍മനിയും സ്വിറ്റ്‌സര്‍ലന്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാദിനം ആചരിച്ചു. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി.
സ്ത്രീകളുടെ വോട്ടവകാശം നിയമവിധേയമാക്കിയതുപോലെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പ്‌വരുത്തണം. ഇതിനായി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇനിയും അമാന്തിക്കരുത്. ലോകത്ത് സ്ത്രീ സുരക്ഷയില്‍ നൂറില്‍ ഒന്നില്‍ പോലും വരാത്തൊരു രാജ്യത്തുനിന്നാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും ഓര്‍മയുണ്ടാവണം.

webdesk11: