X

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ ഉപാധ്യക്ഷന്‍ പി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ ഉപാധ്യക്ഷന്‍ പി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങി.

മര്‍ഹൂം സ്വദഖതുള്ള മുസ്ലിയാരുടെയും കെ.കെ. ഉസ്താദിന്റെയും പ്രമുഖ ശിഷ്യനായിരുന്നു അദ്ദേഹം. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാതില്‍ നിന്ന് ബാഖവി ബിരുദം നേടിയിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
,മര്‍ഹൂം പി.കെ.പി ഉസ്താദ് തുടങ്ങിയവര്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ സഹപാഠികളായിരുന്നു. കണിയാപുരം,പെരുമ്പാവൂര്‍ കണ്ടന്തറ, കുഞ്ഞുണ്ണിക്കര, (എറണാകുളം) പുതിയകാവ്, സാഹിബിന്റെ പള്ളി (തൃശ്ശൂര്‍), കൊപ്പം, നാട്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യയിലെ മുദരിസായിരുന്നു.

നിര്യാണത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അനുശോചിച്ചു. ഇസ്ലാമിനെ കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും മതപ്രബോധനത്തിനും വിശ്വാസികളെ ഉദ്ബോധിപ്പിക്കാനും ഒരായുഷ്‌കാലം ചെലവഴിച്ച ഉസ്താദ് പി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ നാഥനിലേക്ക് മടങ്ങി. സമസ്ത പാലക്കാട് ജില്ലാ ഉപാധ്യക്ഷനും അഗാധജ്ഞാനിയുമായിരുന്ന ഉസ്താദിന്റെ ഉപദേശങ്ങളും വാത്സല്യവും അനുഭവിച്ച അനേകം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഒട്ടനേകം വിദ്യാര്‍ഥികളാണ് അദ്ദേഹത്തില്‍ നിന്നും അറിവ് നുകര്‍ന്ന് അറിയപ്പെടുന്ന പണ്ഡിതന്മാരായി മാറിയത്. മരണംവരെയും കര്‍മമേഖലയില്‍ സജീവമായിരുന്ന ഉസ്താദ് നെടുങ്ങോട്ടൂരില്‍ മജ്മഉല്‍ അബ്റാര്‍ എന്ന പേരില്‍ ഒരു പഠന കേന്ദ്രം ആരംഭിക്കാനിരിക്കുകയായിരുന്നു. ഉസ്താദിന്റെ ആഗ്രഹമായിരുന്ന പഠന കേന്ദ്രത്തെ സര്‍വശക്തനായ അല്ലാഹു അറിവിന്റെ പ്രകാശ ഗോപുരമാക്കി തീര്‍ക്കട്ടെ… അദ്ദേഹത്തിന് ജന്നാത്തുല്‍ ഫിര്‍ദൗസ് കനിഞ്ഞേകട്ടെ തങ്ങള്‍ പറഞ്ഞു.

webdesk11: