X

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ഇസ്താംബൂള്‍: ട്രിപ്പിള്‍ എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. അഞ്ചാം കിരീടമാണ് ഇന്റര്‍ മിലാന്റെ നോട്ടം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലിന്ന് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിര്‍ണയിക്കുന്ന അതിഗംഭീര യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പുലര്‍ച്ചെ 12-30 ന് നടക്കുന്ന അങ്കം കാണാന്‍ സിറ്റിക്കാരും ഇന്ററുകാരും ഇസ്താംബൂള്‍ ലക്ഷ്യമിട്ട് വരുന്ന സാഹചര്യത്തില്‍ പോരാട്ടം കനക്കാനാണ് സാധ്യത.

ടെന്‍ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. സിറ്റിക്കാണ് വ്യക്തമായ സാധ്യത നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. അപാര മികവിലാണ് പെപ് ഗുര്‍ഡിയോളയും സംഘവും കളിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്തി. എഫ്.എ കപ്പില്‍ നഗര വൈരിയായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-1 ന് വീഴ്ത്തി. അങ്ങനെ സ്വന്തം നാട്ടിലെ രണ്ട് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കി ട്രിപ്പിള്‍ എന്ന വ്യക്തമായ പ്ലാനിലാണ് ടീം എത്തിയിരിക്കുന്നത്. ഇത് വരെ സിറ്റിക്ക് വഴങ്ങാത്ത കിരീടമാണ് ചാമ്പ്യന്‍സ് ലീഗ്. പെപ്പിന്റെ കരിയറിലെ കറുത്ത അധ്യായവും ഇത് തന്നെ. മാഞ്ചസ്റ്ററിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കകിലും പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ അകന്ന വലിയ നേട്ടം. ഇത്തവണ അത് നേടണമെന്ന് തന്നെ അദ്ദേഹം പറയുമ്പോള്‍ തപ്പിതടഞ്ഞ് കലാശത്തിന് എത്തിയവരാണ് റുമേലു ലുക്കാക്കുവിന്റെ ഇന്റര്‍. സിരിയ എ കിരീടം നാപ്പോളിക്കാര്‍ സ്വന്തമാക്കിയപ്പോള്‍ കാഴ്ച്ചക്കാരായിരുന്ന ഇന്റര്‍ പക്ഷേ ഏ.സി മിലാനെ തകര്‍ത്താണ് കലാശ ടിക്കറ്റ് നേടിയത്. ലുക്കാക്കുവിനെ കൂടാതെ ലത്തുറോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനക്കാരന്‍ ഗോള്‍ വേട്ടക്കാരനുമുണ്ട് ഇറ്റാലിയന്‍ ക്ലബില്‍. ലോക ഫുട്‌ബോളിലെ വലിയ അവസരവാദിയായ ലത്തുറോയെ പക്ഷേ സ്വതന്ത്രമാക്കില്ല സിറ്റി ഡിഫന്‍സ്. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് സിറ്റിയുടേത്.

ഗോള്‍ വേട്ടക്കാരായ ഏര്‍ലിന്‍ ഹലാന്‍ഡ്, സില്‍വ, നായകന്‍ ഇഗോര്‍ ഗുന്‍ഡഗോന്‍ എന്നിവരുടെ സംയുക്ത ആക്രമണം വരുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ ഇന്റര്‍ പ്രതിരോധത്തിനാവുമോ എന്നതാണ് വലിയ ചോദ്യം. സെമി ഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ സിറ്റിക്കാര്‍ തകര്‍ത്ത കാഴ്ച്ച ലോകം കണ്ടതാണ്. രണ്ടാം പാദ സെമി സ്വന്തം വേദിയായ ഇത്തിഹാദില്‍ നടന്നപ്പോള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു സിറ്റിക്കാര്‍. പുകള്‍പെറ്റ റയല്‍ പ്രതിരോധത്തില്‍ ഇദര്‍ മിലീഷ്യോയെ പോലുളളവരെ വിറപ്പിച്ച് നാല് ഗോളുകളാണ് അന്ന് നേടിയത്. അതിവേഗ നീക്കങ്ങള്‍, പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിയോഗികളെ നിസ്സഹായരാക്കല്‍-തുടങ്ങിയ തന്ത്രങ്ങള്‍ തന്നെ ഇന്നും പെപ് പയറ്റാനാണ് സാധ്യത.

webdesk11: