X

മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്ക്; രേഖകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസിലെ മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയതാണ് ഈ പണം വരുന്ന വഴിയെന്നും ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകള്‍ പുറത്തുവിട്ട് എ.എ.പി നേതാക്കള്‍ ആരോപിച്ചു.

അരവിന്ദ് കെജ്രിവാളിനും ആം ആദ്മിക്കും അഴിമതിയില്‍ യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ വാര്‍ത്താസമ്മേളനം. മദ്യനയത്തിന്റെ ഭാഗമായി ആര്, എവിടെയെല്ലാം പണം കൊടുത്തുവെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസില്‍ ശരത് റെഡ്ഡിയെ ആദ്യം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. പിന്നീട് കേസില്‍ പ്രതിയാക്കി. ഇപ്പോള്‍ മാപ്പുസാക്ഷിയുമാക്കിയിരിക്കുകയാണ്. കുറച്ചു ദിവസം ജയിലില്‍ കിടന്നപ്പോള്‍ ശരത് റെഡ്ഡി നിലപാട് മാറ്റിയിരിക്കുകയാണ്. റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി കെജ്രിവാളിനെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

”ഇലക്ടറല്‍ ബോണ്ട് ആണ് ഇ.ഡി പറയുന്ന യഥാര്‍ഥ മണി ട്രെയില്‍. ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയതാണ് ഈ പണം വരുന്ന വഴി. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണ്. പണം എത്തിയത് ബി.ജെ.പി അക്കൗണ്ടിലാണ്. പണം വന്ന വഴിയെ കുറിച്ച് ഇ.ഡി ഒന്നും പറയുന്നില്ല.”

മദ്യനയത്തിലെ പണം ആര് ആര്‍ക്ക് നല്‍കിയെന്നതില്‍ കൃത്യതയുണ്ടോ എന്ന് അതിഷി ചോദിച്ചു. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണ്. ശരത് റെഡ്ഡിയും അരോബിന്ദോ ഫാര്‍മയും ചേര്‍ന്ന് 59.5 കോടി രൂപ ബി.ജെ.പിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ ഇ.ഡി ചോദ്യം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

webdesk13: