X

മണിപ്പൂരില്‍ കലാപത്തീയൊടുങ്ങുന്നില്ല; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 50ലേറെ പേര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ തേങ്‌നൗപല്‍ കാക്ചിങ് ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്. സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെടിവെയ്പ്പില്‍ 2 പേര്‍ മരിച്ചു, 50ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവിടെ നിലവിലും സംഘര്‍ഷസാഹചര്യം തുടരുകയാണ്. മെയ്‌തെ വിഭാഗമാണ് സംഘര്‍ഷമുണ്ടായതെന്ന് കുക്കികളും കുക്കികളാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് മെയ്‌തെ വിഭാഗങ്ങളും ആരോപിച്ചു.

അതിനിടെ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കല്‍ എന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. മെയ്‌തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്.

പത്ത് കുടുംബങ്ങളിലെ 24 പേരെ കുക്കി മേഖലയായ ക്യാങ്ങ്‌പോപ്പിയിലേക്കാണ് മാറ്റിയത്. സംഘര്‍ഷത്തിന് പിന്നാലെ ഇവരുടെ വീടുകള്‍ക്ക് നേരത്തെ കേന്ദ്രസേന കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ അടക്കം ഒഴിപ്പിച്ചവരില്‍ ഉള്‍പ്പെടും. മുന്‍കൂട്ടി അറിയിക്കാതെ നിര്‍ബന്ധിതമായി മാറ്റിയെന്ന് താമസക്കാര്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്‌റാങ്ങിലെ നരന്‍സീനയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നരന്‍സീനയില്‍ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്. അതിനിടെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികള്‍ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്‌തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. ഈ മാസം 21 വരെ ‘കറുത്ത സെപ്തംബര്‍’ ആചരിക്കാനാണ് തീരുമാനം.

webdesk13: