X

എന്നെ ആശുപത്രിയിലെത്തിച്ച ഡി.വൈ.എഫ്.ഐക്കാരെ കണ്ടെത്തുന്നവര്‍ എത്രയും പെട്ടെന്ന് അറിയിക്കുക: പരിഹസിച്ച് ജോയ് മാത്യു

ഡി.വൈ.എഫ്.ഐ യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. അടുത്തിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം.

ഒരു കൂട്ടര്‍ നടത്തുന്ന ഇത്തരത്തിലുള്ള പ്രചാരണം സത്യമല്ലെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജോയ് മാത്യു വ്യക്തമാക്കി. ‘പൊതിച്ചോറും സൈബര്‍ കഠാരയും’ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു കുറിപ്പ് പോസ്റ്റ് ചെയ്തത്. തന്നെ ആശുപത്രിയില്‍ എത്തിച്ച ആളുടെ പോസ്റ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പൊതിച്ചോറും സൈബര്‍ കഠാരയും

ഒരാഴ്ച മുന്‍പ് എനിക്ക് ഒരു വാഹനാപകടത്തില്‍ പരുക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവര്‍ പോലും എനിക്ക് സംഭവിച്ച അപകടത്തില്‍ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഊര്‍ജ്ജമായി. എന്നാല്‍ ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ സങ്കടം ‘ഞാന്‍ മയ്യത്തായില്ലല്ലോ’ എന്നതായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ!

നവനാസികളുടെ മനോനിലയിലേക്ക് അധഃപതിച്ച ഇവറ്റകളുടെ തള്ളല്‍ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും. അപകടസ്ഥലത്തു നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നതു കണ്ടു. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് എന്നെ അപകട സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു കൊണ്ടുപോയ സുഹൈല്‍ എന്ന മനുഷ്യസ്‌നേഹി എഴുതുന്നു:

സെപ്റ്റംബര്‍ 4ം തീയതി രാത്രി 11 മണിയോടെ മന്ദലാംകുന്ന് സെന്ററില്‍ അപകടം ഉണ്ടായ വിവരം അറിയിക്കുന്നത് കൂട്ടുകാരനായ എന്റെ ക്ലബ്ബിലെ (സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബ്) അസ്‌ലം ആയിരുന്നു. അണ്ടത്തോട് െ്രെഡവേഴ്‌സ് യൂണിയന്‍ ആംബുലന്‍സ് െ്രെഡവര്‍ ഡ്യൂട്ടിയില്‍ അസ്‌ലം ഒറ്റയ്ക്ക് ആയിരുന്നു. അസ്‌ലം വിളിച്ചപ്പോള്‍ അണ്ടത്തോടു നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള അപകട സ്ഥലത്തേക്ക് ബൈക്കില്‍ വേഗത്തില്‍ എത്തിയതായിരുന്നു.

കാറും പിക്കപ്പ് വാനും തമ്മില്‍ ഉണ്ടായ അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നടന്‍ ജോയ് മാത്യു സാര്‍ മൂക്കില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അണ്ടത്തോട് െ്രെഡവേഴ്‌സ് ആംബുലന്‍സില്‍ സ്വയം കയറി ഇരുന്നു. പിക്കപ്പ് െ്രെഡവര്‍ കോഴിക്കോട് താമരശേരി സ്വദേശി മുജീബിന്റെ കാല്‍ പിക്കപ്പ് വാഹനത്തില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം സമയം എടുക്കുന്നതിനാല്‍ ഞാനും അസ്!ലമും ജോയ് മാത്യു സാറുമായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്കു പുറപ്പെട്ടു. ആംബുലന്‍സില്‍ െ്രെഡവര്‍ അസ്‌ലമും ജോയ് മാത്യു സാറും പിറകില്‍ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്.

പിക്കപ്പ് െ്രെഡവറെ നാട്ടുകാരുടെയും ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനത്തില്‍ നിന്നും പുറത്തെടുത്ത് വിന്നേഴ്‌സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പിറ്റേദിവസം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ‘ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു’ എന്നുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടു. ജോയ് മാത്യു സാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉണ്ടായിരുന്ന ഞാനും ആംബുലന്‍സ് െ്രെഡവര്‍ അസ്‌ലമും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ല.

അപകടങ്ങളില്‍ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല. മന്ദലാംകുന്ന് അപകട സമയത്ത് ഓടിക്കൂടിയ നല്ലവരായ നാട്ടുകാര്‍ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികള്‍ ഉള്ള ആളുകളാണ്. മാത്രമല്ല ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കിയ ഒരു രക്ഷാപ്രവര്‍ത്തനവും അവിടെ നടന്നിട്ടുമില്ല. ഇടതുപക്ഷ പ്രവര്‍ത്തകരുടെ വ്യാജ പ്രചരണത്തില്‍ എന്നെയും കൂട്ടുകാരന്‍ അസ്!ലമിനെയും തെറ്റിദ്ധരിക്കരുത്, ഞങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ല’.

അപകടത്തില്‍ പരുക്കേറ്റ എന്നെ ആശുപത്രിയില്‍ എത്തിച്ച സമൂഹ മാധ്യമങ്ങളിലെ ആ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ അറിയിക്കുക. അവര്‍ക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും. (നവനാസികളെ തിരിച്ചറിയണമെങ്കില്‍ കമന്റ് ബോക്‌സില്‍ തിരഞ്ഞാല്‍ കിട്ടും )

webdesk13: