X

ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തില്‍ കെ.ഇ ഇസ്മായിലിനെ തള്ളി പി പ്രസാദ്

ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരായ കെ.ഇ. ഇസ്മയിലിന്റെ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തിട്ടില്ല.

അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയടക്കമാണ് ബിനോയ് വിശ്വത്തെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും പ്രസാദ് പറഞ്ഞു. പിന്തുടര്‍ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ.ഇ. ഇസ്മായിലിന്റെ പരാമര്‍ശം.

വിഷയത്തില്‍ ഇസ്മയില്‍ ഈ രീതിയില്‍ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു പാര്‍ട്ടി ഘടകത്തിനായിരിക്കും. പാര്‍ട്ടി സംഘടനാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും പി. പ്രസാദ് പറഞ്ഞു.

ശസ്ത്രക്രിയയെത്തുടര്‍ന്ന് 3 മാസം വിശ്രമം വേണമെന്ന് കാനംരാജേന്ദ്രന്‍ ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി. സുനീറും ഇ. ചന്ദ്രശേഖരനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ചേര്‍ന്ന കൂട്ടായ നേതൃത്വമായിരിക്കും പാര്‍ട്ടിക്കെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ അവധിക്കുള്ള കാനത്തിന്റെ കത്തില്‍ ബിനോയ് വിശ്വത്തിന് ചുമതലനല്‍കാമെന്ന് നിര്‍ദേശിച്ചതായാണ് പിന്നീട് പുറത്തുവന്ന വാര്‍ത്ത.

കാനം പകരക്കാരനെ നിര്‍ദേശിച്ചുവെന്ന ഈ കത്തിന്റെ ശരിതെറ്റുകളാണ് ഇസ്മായില്‍ ചോദ്യംചെയ്തത്. പകരക്കാരനെ നിര്‍ദേശിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യക്തമാക്കിയ ഇസ്മയില്‍, കത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ അതിന് ചെവികൊടുക്കേണ്ടതില്ലായിരുന്നുവെന്നാണ് വ്യംഗ്യമായി സൂചിപ്പിച്ചിരുന്നത്.

 

webdesk13: