X

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന; എല്ലാ ബേങ്കുകളിലെയും സംശയകരമായ ഇടപാടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ജില്ലാ വരണാധികാരികള്‍ക്ക് നിർദേശം നല്‍കി. മലപ്പുറം, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളത്ത് ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബേങ്കുകളിലെയും സംശയകരമായ ഇടപാടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാ അതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്പോസ്റ്റുകളില്‍ സി സി ടി വി നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡല്‍ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു.

പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നും വോട്ടെടുപ്പില്‍ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നല്‍കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും പ്രചാരണത്തിന് ഉപയോഗിക്കരുത്. ചാനലുകളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികള്‍ക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളില്‍ സംഘർഷമുണ്ടായ സാഹചര്യത്തിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: