X

‘പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടം’; ഗുസ്തി താര‌ങ്ങളുടെ പ്രതിഷേധത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പുരസ്‌കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുലിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ശനിയാഴ്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന പുരസ്‌കാരവും തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ പുരസ്‌കാരങ്ങള്‍ വച്ച് താരം മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ കൂടി പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

നേരത്തെ മെഡല്‍ തിരിച്ചേല്‍പ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുല്‍ ഗാന്ധി നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗട്ട് മെഡലുകള്‍ തിരികെയേല്‍പ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ തങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

നേരത്തെ, ഗുസ്തി ഫെഡറേഷനില്‍ പീഡനക്കേസ് പ്രതിയായ ബിജെപി എം.പി ബ്രിജ് ഭൂഷണ്‍ന്റെ വിശ്വസ്തന്റെ നിയമനത്തില്‍ പ്രതിഷേധിച്ചാണ് പുരുഷ താരം ബജ്രഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കിയത്. ഒളിമ്പിക് മെഡല്‍ ജേത്രിയായ സാക്ഷി മാലിക്ക് തന്റെ ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

തനിക്കു ലഭിച്ച മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് മറ്റൊരു ഗുസ്തി താരമായ വിനേഷ് ഫോഗട്ടും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു.

 

 

webdesk13: