X

തായ്‌ലാന്റിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെസായി: തായ്‌ലാന്റിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധയുള്ളതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി കണ്ടെത്തിയത്. ചിയാങ്‌റായി ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് ഇത് സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് പനി പിടിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഗുഹയില്‍ അകപ്പെട്ട മറ്റു കുട്ടികളേയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു കുട്ടികളും പരിശീലകനും മാത്രമാണ് ഇനി ഗുഹയിലുള്ളത്. ഒരു കുട്ടിയുടെ കണങ്കാലിന് പരിക്കുണ്ട്. ഇവരില്‍ ചിലര്‍ക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, മറ്റ് രോഗ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളെ രക്തം, ശ്വാസകോശത്തിന്റെ എക്‌സ് റേ, കണ്ണുകള്‍, മാനസികനില എന്നീ പരിശോധനകള്‍ക്ക് വിധേയമാക്കി.

കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണം കൂടാതെ കുട്ടികള്‍ ആവശ്യപ്പെട്ട ബ്രെഡും ചോക്ലറ്റും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ഗ്ലാസ് വാതിലിന് പുറത്ത് നിന്ന് കാണാനും ഫോണില്‍ സംസാരിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയില്‍ കുടുങ്ങിയ കുട്ടികളും ഫുട്ബാള്‍ കോച്ചും അടക്കം 13 അംഗ സംഘത്തില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇനി നാലു കുട്ടികളും ഫുട്ബാള്‍ കോച്ചും അടക്കം അഞ്ചു പേരാണ് ഗുഹയിലുള്ളത്. ഇന്നലെ താല്‍കാലികമായി നിര്‍ത്തിവെച്ച രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും.

chandrika: