X

സോഷ്യല്‍മീഡിയലൂടെ സൗഹൃദം സ്ഥാപിച്ച് ബ്ലൂ ബ്ലാക്‌മെയിലിങ്; കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: ബ്ലൂ ബ്ലാക്ക് മെയിലിങ് കേസില്‍ കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടില്‍ സവാദ് (25), തോപ്പുംപടി ചാലിയത്ത് വീട്ടില്‍ മേരി വര്‍ഗീസ് (26), കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളജിന് സമീപം പുലക്കൂല്‍ വീട്ടില്‍ അസ്‌കര്‍ (25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട്കുട്ടോത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നചിത്രങ്ങള്‍ കാണിച്ച് വിദേശ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഖത്തറില്‍ വെച്ചാണ് പ്രതികള്‍ വ്യവസായിയെ ചതിയില്‍ പെടുത്തുന്നത്. പ്രതിയായ മേരി വര്‍ഗീസ് ഫേസ്ബുക്ക് വഴി പരാതിക്കാരന് സന്ദേശം അയച്ചിരുന്നു. ഇതിന് പ്രതികരിച്ച പരാതിക്കാരന്‍ പ്രതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് മേരി വര്‍ഗീസ് പരാതിക്കാരനെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വ്യവസായി വരുന്നതിന് മുമ്പേ തന്നെ മുറിയില്‍ മുഖ്യസൂത്രധാരനായ സവാദ് രഹസ്യ ക്യാമറ വച്ചിരുന്നു. ഇതൊന്നുമറിയാതെ മുറിയിലെത്തിയ പരാതിക്കാരനെ നഗ്നയായ മേരിയുടെ കൂടെ നിര്‍ത്തി പരാതിക്കാരന്റെ വസ്ത്രങ്ങള്‍ മാറ്റി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികള്‍ നഗ്നചിത്രങ്ങള്‍ അയച്ചു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് പരാതിക്കാരന്‍ അറിയിച്ചതോടെ 50 ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെട്ടു. കുറച്ച് തുക നല്‍കിയെങ്കിലും ബാക്കി തുക നല്‍കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തിന്റെ നിര്‍ദേശം പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എടുത്തിരുന്ന മുറിയെ കുറിച്ചും ഇത് വാടകയ്‌ക്കെടുത്തയാളെ കുറിച്ച് വിവരം ലഭിച്ചു. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരന്‍ കുറച്ചു പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. ഇത് പ്രകാരം ബാങ്ക് ഡീറ്റെയില്‍സ് എടുത്തു നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്പിലെ എ.ടി.എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ ഭാഗത്ത് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു.എന്നാല്‍ പ്രതികള്‍ സൂക്ഷിച്ചിരുന്ന രഹസ്യ ഫോണിന്റെ നമ്പര്‍ മനസിലാക്കി പൊലീസ് ഇവരെ പിന്തുടര്‍ന്നു. മടിക്കേരിയിലെ ലോഡ്ജില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. നിരവധി പേരില്‍ നിന്ന് ഇവര്‍ മുമ്പ് പണം തട്ടിയിരുന്നതായാണ് സൂചന. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

chandrika: