X

കെജ്‌രിവാളിന്റെ വീട് മോടിപിടിപ്പിക്കാന്‍ 44.78 കോടി,അന്വേഷണം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായ ശിഷ് മഹല്‍ നവീകരിക്കാന്‍ 44.78 കോടി രൂപ ചെലവഴിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ആവശ്യപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ വീട് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 44.78 കോടി ചെലവഴിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണോയെന്ന് വ്യക്തമാക്കണമെന്നും ലഫ്റ്റനന്റ് ജനറല്‍ ആവശ്യപ്പെട്ടു.

കെജ്‌രിവാളിന്റെ ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയാന്‍ ചെലവഴിച്ച തുകയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. താനൊരു സാധാരണക്കാരനാണെന്ന് പറയുന്ന കെജ്‌രിവാള്‍ ഒരു രാജാവിനെപ്പോലെയാണ് ജീവിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഖജനാവില്‍ നിന്ന് പണമെടുത്ത് സ്വന്തം ബംഗ്ലാവ് മോടിപിടിപ്പിക്കാന്‍ ഉപയോഗിച്ച കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും പ്രതികരിച്ചു. അതേസമയം, കെജ്‌രിവാളിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതി 80 വര്‍ഷം മുന്‍പ് നിര്‍മിച്ചതിനാലും അടുത്തിടെ മൂന്ന് തവണ മേല്‍ക്കൂര തകര്‍ന്നു വീണതിനാലും നവീകരണം അനിവാര്യമാണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ബംഗ്ലാവിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഇത് പുനര്‍നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ആളുകളെ വ്യതിചലിപ്പിക്കാനാണ് പുതിയ വിവാദമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്നത് നവീകരണമല്ലെന്നും പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം വന്നിട്ടുണ്ടെന്നും മുതിര്‍ന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിനായി അനുവദിച്ച 43.70 കോടിയില്‍ നിന്ന് 44.78 കോടി രൂപ ചെലവഴിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. രേഖകള്‍ പ്രകാരം 2020 സെപ്റ്റംബര്‍ മുതല്‍ 2022 ജൂണ്‍ വരെയാണ് തുക ചെലവഴിച്ചത്. അനുവദിച്ച തുകയായ 9.99 കോടിയില്‍ 8.11 കോടി രൂപ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ക്യാമ്പ് ഓഫീസിനായി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

webdesk11: