X

പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് കോതമംഗലത്ത് ദലിത് യുവാവിന് ആള്‍ക്കൂട്ടമര്‍ദനം

കോതമംഗലത്ത് ദലിത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. കോതമംഗലം സ്വദേശിയായ ബിനോയ്ക്കാണ് ക്രൂര മര്‍ദനമേറ്റത്. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് സുരക്ഷാ ജീവനക്കാര്‍ വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് നിലവില്‍ ചികിത്സയിലാണ്.

എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്‍ദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനോയ്. പെരുന്നാള്‍ അഘോഷങ്ങള്‍ക്കായാണ് പള്ളിയിലെത്തിയത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പള്ളിമുറ്റത്തെ തിണ്ണയില്‍ ഇരുന്നു. ഇതിനിടെ തിണ്ണയില്‍ നിന്ന് എഴുന്നേറ്റ് പോകാന്‍ പറയുകയും തൊട്ടു പിന്നാലെ സുരക്ഷ ജീവനക്കാര്‍ ബിനോയിയെ മര്‍ദ്ദിക്കുകയുമായിരുന്നു.

കാല്‍ കെട്ടിയിട്ടാണ് ബിനോയിയെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. തലയ്ക്കുള്‍പ്പടെ ചവിട്ടുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പള്ളിമുറ്റത്തെ തിണ്ണിയിലിരുന്നതിന് തന്നെയാണ് ബിനോയിയെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ബിനോയിയുടെ മാതാവിന്റെ പരാതിയില്‍ സുരക്ഷ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാട്ടുകാര്‍ ഇടപെട്ട് ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെ ഭയന്ന് ഇദ്ദേഹം വീട്ടിലേക്ക് പോയി.

ബിനോയിയുടെ അവസ്ഥ കണ്ട മാതാവ് അമ്മിണി ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ആറോളം പേര്‍ ചേര്‍ന്നാണ് ബിനോയിയെ മര്‍ദിച്ചതെന്നാണ് വിവരം

webdesk13: