X

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍;വി.ഡി സതീശന്‍

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍.യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും സര്‍ക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഈ വിധി. വിധി മറച്ച് വയ്ക്കുന്നതിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? വേണമെങ്കില്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാം. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ 11 അംഗങ്ങളെ മാത്രമെ പിന്‍വലിക്കാന്‍ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരായ നാല് പേരെ ഗവര്‍ണര്‍ക്ക് പിന്‍വലിക്കാനാകില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചാല്‍ അത് നാട്ടിലെ നിയമമാണ്. പ്രതിപക്ഷം വി.സിമാരുടെ അക്കാദമിക് യോഗ്യതകളല്ല, അവരെ നിയമിച്ചതിലെ നടപടിക്രമത്തെയാണ് ചോദ്യം ചെയ്തത്. കേരളത്തിന്റെ വരുമാനത്തെ ഗവര്‍ണര്‍ പരിഹസിക്കുമ്പോള്‍ ധനകാര്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരും. നല്‍കിയ മറുപടി പോരെന്നാണ് തോന്നുന്നത്. ചുട്ട മറുപടി നല്‍കണമായിരുന്നു. മന്ത്രിയെ മാറ്റണമെന്ന ഗവര്‍ണറുടെ കത്ത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളക്കളയണം. ഗവര്‍ണറുടെ നടപടികൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകില്ല. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാല്‍ അത് തെറ്റാണെന്ന് പ്രതിപക്ഷം പറയും. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവര്‍ണര്‍. മന്ത്രിമാര്‍ക്കും മുന്‍പെ ഗവര്‍ണറെ വിമര്‍ശിച്ചിട്ടുള്ളത് പ്രതിപക്ഷമാണ് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്യും. മുഴുവന്‍ അനധികൃത നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഒന്നിച്ചാണ് ചെയ്തത്. എന്നു മുതലാണ് പിണറായി ഗവര്‍ണറുമായി തെറ്റിയത്? ഗവര്‍ണര്‍ ഏറ്റവുമധികം അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിനെയായിരുന്നു. അന്ന് ഇവര്‍ കൂട്ടുകച്ചവടമായിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നും കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കരുതെന്നും പ്രതിപക്ഷം ഗവര്‍ണറോട് പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത് രണ്ടും ചെയ്തു. കണ്ണൂര്‍ വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പിന്നീട് പറഞ്ഞു. എന്നിട്ടും ആ വി.സിയോട് ഇത് വരെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ രാജിവയ്പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാത്തിനും ഗവര്‍ണറെയും സര്‍ക്കാരിനെയും എതിര്‍ക്കുന്നതല്ല പ്രതിപക്ഷ നിലപാട്. തെറ്റിനെ എതിര്‍ക്കുക എന്നതായിരിക്കണം നിലപാട്. കേരളത്തില്‍ ക്രിയാത്മകമായ പുതിയ രാഷ്ട്രീയം ഉണ്ടാകട്ടെ. കേരളത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് പ്രതിപക്ഷമാണ്. ഇങ്ങനെ സര്‍ഗാത്മകമായ നിലപാട് ഏത് പ്രതിപക്ഷമാണ് എടുത്തിട്ടുള്ളത്? നിലപാടുകളില്‍ യു.ഡി.എഫ് വെള്ളം ചേര്‍ക്കില്ല. എല്ലാത്തിനും സര്‍ക്കാരിനെ എതിര്‍ക്കുക എന്നതായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്‍.ഡി.എഫ് നിലപാട്. പ്രശ്നം ഉണ്ടാകുമ്പോള്‍ സംഘപരിവാര്‍ അജണ്ടയുമായി വരികയെന്നത് മുഖ്യമന്ത്രിയുടെ തന്ത്രമാണ്. അല്ലാത്ത സമയങ്ങളില്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പിലാണ്. പ്രതിപക്ഷം ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രങ്ങളില്‍ വീഴില്ല. ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന് വിശ്വാസ്യതയുള്ള ഒരിടമുണ്ട്. യു.ഡി.എഫ് ആലോചിച്ചും ചര്‍ച്ച ചെയ്തുമാണ് പറയുന്നതെണെന്ന് ജനങ്ങള്‍ക്ക് അറിയാം അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല. ഭരണകക്ഷി റോഡിലിറങ്ങുന്നത് ഗവര്‍ണര്‍ക്കെതിരെയല്ല, സുപ്രീം കോടതി വിധിക്കെതിരെയാണ്. സുപ്രീം കോടതി വിധി അനുസരിക്കില്ലെന്നാണ് സി.പി.എമ്മും സര്‍ക്കാരും പറയുന്നത്. സുപ്രീം കോടതി വിധി സാങ്കേതിക സര്‍വകലാശാലയ്ക്ക് എതിരെ മാത്രമല്ല മാനദണ്ഡങ്ങള്‍ ലംഘിച്ച എല്ലാ സര്‍വകലാശാലകളിലും ബാധകമാണ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ നിങ്ങള്‍ക്ക് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടില്ലേ എന്നാണ് ഹൈക്കോടതിയും ചോദിച്ചത്. വിധിയെ ന്യായീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവിന് സങ്കുചിത മനസാണെന്ന് എം.ബി രാജേഷ് പറയാന്‍ കാരണം. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടൊരു വിധി വരുമ്പോള്‍ സപ്രീകോടതിക്കെതിരെ എങ്ങനെയാണ് സംസാരിക്കുന്നത്?

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഐക്യമാണ് ഇതിനൊക്കെ പിന്നില്‍. സ്വപ്ന നല്‍കിയ 164 മൊഴിയില്‍ നടപടി എടുക്കാന്‍ ഇ.ഡി തയാറാകാത്തതിന് കാരണവും ഈ ബന്ധമാണ്. ലാവലിന്‍ കേസ് പോലും 33 തവണയാണ് മാറ്റിവച്ചത്. സ്വര്‍ക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗനിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പരാതി എഴുതി വാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയ്ക്ക് വിശ്വാസ്യതയില്ലെന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ സോളാര്‍ കേസിലെ പ്രതിക്ക് എന്ത് വിശ്വാസ്യതയാണ് ഉണ്ടായിരുന്നത്? ഇത് ഇരട്ടത്താപ്പാണ്. ഇതിനൊക്കെ ഇപ്പോള്‍ കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന മദനകാമരാജ കഥകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് വരുകയാണ്. കേരളം മുഴുവന്‍ അത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ ആരോപണങ്ങളില്‍ ഒരു അന്വേഷണവുമില്ല. ഇക്കാര്യത്തില്‍ മിണ്ടേണ്ടെന്ന് പറഞ്ഞ സി.പി.എമ്മാണോ സോളാര്‍ കേസിന്റെ പേരിലുള്ള സമരത്തിന്റെ പേരില്‍ തലസ്ഥാനനഗരി നാറ്റിച്ചത്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്ന നിരവധി വിഷയങ്ങള്‍ സംസ്ഥാനത്തുണ്ട്. സി.പി.എം അണികള്‍ അഴിഞ്ഞാടുകയാണ്. ഗുണ്ട- മയക്ക് മരുന്ന് മാഫിയകളെ സിപി.എം പ്രോത്സാഹിപ്പിക്കുകയാണ്. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന് കര്‍ഷകര്‍ കണ്ണുനീരിലാണ്. വലിയൊരു പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്ന് തരിപ്പണമായി. ഇതൊക്കെ മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി വിധിക്കെതിരായ സമരം അദ്ദേഹം കൂട്ടിചേര്‍ത്തു.

web desk 3: