X

ഹൈദരാബാദിലെ വ്യാപാരിയില്‍നിന്ന് 65 ലക്ഷം രൂപ തട്ടിയ മലയാളി യുവാവും പങ്കാളിയും പിടിയില്‍

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മലയാളി യുവാവും യുവതിയും അറസ്റ്റിലായി. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിരാണ് പിടിയിലായത്. എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുടെ (ആര്‍എല്‍ജെപി) കര്‍ണാടക അധ്യക്ഷ കൂടിയാണ് ശില്‍പ. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം.

വ്യാപാരിയായ കെ.ആര്‍.കമലേഷ് കഴിഞ്ഞ വര്‍ഷമാണ് പണം കൈമാറിയത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്‌റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

webdesk13: