X

യു.പിയില്‍ കാണാതായ ആളെ തിരയാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കാണാതായ അയല്‍വാസിയെ തിരഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ കയറിയ മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ 2പേര്‍ അറസ്റ്റില്‍. യുപിയിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 35 വയസ്സുകാരിയെ തിരഞ്ഞ് ക്ഷേത്രകവാടത്തിനുള്ളില്‍ പ്രവേശിച്ചതായിരുന്നു 25 വയസ്സുകാരനായ ഇഷാന്‍.

ഇഷാനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. നാല് പേര്‍ക്കെതിരേയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ‘മര്‍ദനത്തില്‍ ഇഷാന് പരിക്കേല്‍ക്കുകയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ 4 പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ഉള്ളത്. നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ അമന്‍ സക്‌സേന, ഹിമാന്‍ഷു ടാന്‍ഡന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്,’പൊലീസ് അറിയിച്ചു.

ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനാക്കാരനായ ഇഷാന്‍ അടുത്തിടെയാണ് വീട്ടിലെത്തിയത്. ഇയാളുടെ അയല്‍ക്കാരിയായ 35 വയസ്സുകാരി വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീടുവിട്ടിരുന്നു. ഇവരെ തിരയുന്നതിന് കാണാതായ യുവതിയുടെ സഹോദരി ഇഷാന്റെ സഹായം തേടി. ‘തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തുകൂടെ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന യുവതി ഇഷാനോട് അതിനുള്ളില്‍ കയറി സഹോദരിയുണ്ടോയെന്ന് തിരയാന്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിനുള്ളില്‍ കയറിയപ്പോള്‍ കാണാതായ യുവതി അവിടെ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. തൊട്ടുപിന്നാലെ ഇവിടെയെത്തിയ 2 യുവാക്കാള്‍ ഇഷാനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി. പ്രകോപനമൊന്നും കൂടാതെ ഇരുവരും ചേര്‍ന്ന് ഇഷാനെ മര്‍ദിക്കുകയായിരുന്നു. സഹോദരിമാര്‍ ചേര്‍ന്ന് യുവാക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കില്‍ അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് മറ്റുള്ളവര്‍ കൂടി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്’, പൊലീസ് അറിയിച്ചു.

എന്നാല്‍, തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേ ഇഷാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തങ്ങള്‍ കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ രണ്ട് യുവാക്കളും ബറേലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. സംഭവം നടന്ന ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് അമാന്റെ വീട്. ഹിമാന്‍ഷു ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായാണ് താമസിക്കുന്നത്. അതേസമയം, ഇരുവര്‍ക്കും ഇഷാനെ മുന്‍പരിചയം ഇല്ലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

webdesk13: