X

അരിക്കൊമ്പനെ കാണാനില്ല, സിഗ്നല്‍ പോയി

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നു വിട്ട അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നതില്‍ തടസമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2മണിയോടെ വണ്ണാത്തിപ്പാറ ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്‌നല്‍ ലഭിച്ചത്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ് വനംവകുപ്പ് അറിയിച്ചു.

തുറന്നുവിട്ടതിന് ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സിഗ്നല്‍ ലഭിച്ചിരുന്നു. ആദ്യം തമിഴ്‌നാട് ഭാഗത്തേക്ക് പോയെങ്കിലും മടങ്ങിവരുന്നതാണ് കണ്ടത്. അവശത യെല്ലാം മാറിയ ലക്ഷണമാണ്. തമിഴ്‌നാട്ടിലെ വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്. പുതിയ പരിചിതമല്ലാത്ത സ്ഥലത്ത് മറ്റ് മൃഗങ്ങള്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചിന്നക്കനാലിലേക്ക് തിരികെയെത്തുമോ എന്നും കരുതുന്നുണ്ട്. ഏത് ത്യാഗം സഹിച്ചും മൃഗങ്ങള്‍ അവരവരുടെ വാസസ്ഥലത്ത്തിരിച്ചെത്തുന്നത് സഹജസ്വഭാവമാണ്.

അതേസമയം, അരിക്കൊമ്പന്‍ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടിയതും, പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടതുമടക്കമുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കും. നിലവില്‍ ആനയുടെ ആരോഗ്യസ്ഥിതി, എവിടെയാണ് ഉള്ളത് തുടങ്ങിയ വിശദാംശങ്ങളും സര്‍ക്കാര്‍ സമര്‍പ്പിക്കും.

Chandrika Web: