X

അബ്ദുള്ളക്കുട്ടിയുടെ വാദം പൊളിയുന്നു; ഹോട്ടലില്‍ കയ്യേറ്റമുണ്ടായില്ലെന്ന് വെളിയങ്കോട്ടെ ഹോട്ടല്‍ മാനേജര്‍

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടിയുടെ അപകടം സംബന്ധിച്ചുള്ള വാദം പൊളിയുന്നു. അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായില്ലെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ അങ്ങനെയൊരു ആക്രമണ സംഭവവും നടന്നിട്ടില്ലെന്നും ഹോട്ടല്‍ മാനേജര്‍ വ്യക്തമാക്കി.

എന്നാല്‍ ഹോട്ടലിനു പുറത്തുവച്ച് എന്തെങ്കിലും നടന്നോയെന്ന് അറിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി. ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി എത്തിയിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം, അബ്ദുള്ളക്കുട്ടിക്ക് ഭീഷണിയെന്ന പരാതിയില്‍ രണ്ട് പൊലീസ് സ്േറ്റഷനുകളില്‍ കേസ് എടുത്തു. വാഹനത്തില്‍ ലോറിയിടിച്ചതിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. ഹോട്ടലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നതിന് പൊന്നാനിയിലും കേസെടുത്തിട്ടുണ്ട്.

അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം ആസൂത്രിതമെന്ന് സംശയിക്കുന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അതിനിടെ, അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.

chandrika: