X

അഭയകേസ്: പ്രതികള്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സാക്ഷിമൊഴി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോടതിയില്‍ മൊഴി. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്. കോട്ടയം ബിഷപ്പ് ഹൗസില്‍ വച്ച് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ ഏഴാം സാക്ഷിയാണ് വേണുഗോപാല്‍ നായര്‍.

ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പാണ് ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയെന്നാണ് വേണുഗോപാലന്‍ നായരുടെ മൊഴി. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും തോമസ് കോട്ടൂരും, ജോസ് പൂതൃക്കയിലും ആവശ്യപ്പെട്ടുവെന്നാണ് സാക്ഷി മൊഴി. ഇതിനായി ഒരു കോടിയോളം രൂപ വാഗ്ദാനം ചെയ്തു.

ഹൈക്കോടതിയെ സമീപിക്കാന്‍ അയ്യായിരം രൂപ ബിഷപ്പ് ഹൗസില്‍ വച്ച് തന്നു. ആദ്യം തന്നെ പണം തിരികെ നല്‍കിയെന്നും കോടതിയെ സമീപിച്ചില്ലെന്നും വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കി. രണ്ടു പ്രതികള്‍ കൂറുമാറിയെങ്കിലും പിന്നീട് വിസ്തരിച്ച മൂന്നു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായണ് മൊഴി നല്‍കിയത്. പ്രതികള്‍ മഠത്തില്‍ വന്നിരുന്നുവെന്ന് സാക്ഷിയായ രാജുവും, അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ സഭ ശ്രമിച്ചുവെന്ന് ഫയര്‍മാനായ വാമദേവനും മൊഴി നല്‍കിരുന്നു.

chandrika: