X
    Categories: CultureMoreViews

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എ.ബി.വി.പി നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ കൂടി പിടിയിലായി. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ പിടികൂടിയ വിവരം പുറത്തു വിട്ടത്. എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ വിദ്യാര്‍ഥി നേതാവ്. ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ ഇയാള്‍ ബിഹാറില്‍ നിന്നും ചോ ര്‍ന്ന ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി കോച്ചിങ് സെന്ററില്‍ എത്തിക്കുകയായിരുന്നു.
കോച്ചിങ് സെന്റര്‍ വഴിയാണ് ചോദ്യപേപ്പര്‍ വില്‍പന നടത്തിയതെന്നും പൊലീസ് പറയുന്നു. പത്താം ക്ലാസ് പരീക്ഷയുടെ തലേ ദിവസം കണക്ക് ചോദ്യ പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിഹാറില്‍ നിന്നും ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ചോദ്യപേപ്പര്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അമേഷ് എന്ന അധ്യാപകന്റെ സഹായത്തോടു കൂടിയാണ് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തിയത്.
ഇയാള്‍സതീഷ് പാണ്ഡേയുടെ സഹായിയാണ്. ഇവരോടൊപ്പം കോച്ചിങ് സെന്ററിന്റെ ഉടമകളിലൊരാളായ പങ്കജ് സിങും ചേര്‍ന്നാണ് ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. 500 മുതല്‍ 5000 രൂപ വരെയാണ് ഇവര്‍ ചോദ്യപേപ്പറിന് ഈടാക്കിയത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ജാര്‍ഖണ്ഡ് പൊലീസിന്റെ വെളിപ്പെടുത്ത ല്‍ സി.ബി.എസ്.ഇയുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. ഡല്‍ഹിയിലും ഹരിയാനയിലും മാത്രമേ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളൂവെന്നായിരുന്നു സി.ബി.എസ്.ഇയുടെ വാദം.
പിടികൂടിയവരില്‍ ഒമ്പത് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. അതിനിടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.
അതിനിടെ പന്ത്രണ്ടാം ക്ലാസിലെ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത സി.ബി.എസ്.ഇ നിഷേധിച്ചു. യൂട്യൂബ്, വാട്‌സ്ആപ്പ് എന്നിവയിലൂടെ പുറത്തു വന്ന ചോദ്യപേപ്പര്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതോ, വ്യാജമോ ആണൈന്നാണ് സി.ബി.എസ്.ഇയുടെ വാദം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ ഇ മെയില്‍ വഴി പ്രചരിച്ച ചോദ്യ പേപ്പറിന്റെ ഉറവിടമറിയുന്നതിനായി സഹായം തേടിയ ഡല്‍ഹി പൊലീസിന് ഗൂഗിള്‍ മറുപടി നല്‍കിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: