X
    Categories: indiaNews

എല്ലാം ദൈവത്തിന്റെ കളി; കോവിഡിലും സമ്പത്തിക ഇടിവിലും പ്രതികരണവുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരി ജി.എസ്.ടി പിരിക്കലിനെ സാരമായി ബാധിച്ചതായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ജി.എസ്.ടിയില്‍ ഇളവ് വരുത്തണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരിയെ ‘ദൈവത്തിന്റെ പ്രവര്‍ത്തി’, എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. മുന്‍കൂട്ടി കാണാനാവാത്തതിനാല്‍ ഇത് ജിഎസ്ടി വരുമാനത്തെയും സാരമായി ബാധിച്ചുവെന്നും, മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ജി.എസ്.ടി വരുമാനത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം അസാധാരണമായ സാഹചര്യത്തെയാണ് നേരിടുന്നതെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

2020 സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കി. 13,806 കോടി രൂപ മാര്‍ച്ച് മാസത്തില്‍ അനുവദിച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുക്കാനുള്ള സാധ്യതയില്‍ അഭിപ്രായം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.

chandrika: