X
    Categories: indiaNews

ഡല്‍ഹി കലാപം: മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കു നേരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്നായിരുന്നു ആവശ്യം.

മന്ത്രിക്കെതിരെ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വേണം എന്നാണ് ചട്ടമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിശാല്‍ പഹുജ പറഞ്ഞു. അതു കൊണ്ടു തന്നെ ഹര്‍ജി തള്ളുകയാണ് എന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ സംഭവത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും പൊലീസ് കമ്മിഷണര്‍ക്കും താന്‍ പരാതി നല്‍കിയിരുന്നു എന്ന് കോടതിയെ സമീപിച്ച ബൃന്ദ കാരാട്ട് പറഞ്ഞു. അതു കൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ജനുവരി 27ന് ബി.ജെ.പി അനുയായികളെ അഭിസംബോധന ചെയ്യവെയാണ് മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മന്ത്രി പ്രകോപനമായ പ്രസംഗം നടത്തിയിരുന്നത്. ദേശ് കി ഗദ്ദാറോന്‍ കോ, ഗോലി മാറോ സാലോന്‍ കോ (ദേശദ്രോഹികളെ വെടിവച്ചു കൊല്ലൂ) എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പ്രവര്‍ത്തകര്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും മന്ത്രിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.

Test User: