X

സാമുവല്‍ റോബിന്‍സന്റെ ആരോപണം: പ്രതികരണവുമായി നടന്‍ സൗബിന്‍ സാഹിര്‍

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍. സാമുവല്‍ റോബിണ്‍സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്ന് സൗബിന്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗബിന്‍.

‘ഇവിടത്തെ കാര്യങ്ങള്‍ സാമുവലിന് അറിവുണ്ടാകില്ല. ചിത്രം വലിയ ഹിറ്റ് ആയത് കൊണ്ടാവാം അദ്ദേഹത്തിന് അങ്ങനെ തോന്നിയത്. പടം ഹിറ്റാണെങ്കിലും പൈസ വരാന്‍ സമയമെടുക്കും. സാമുവലിന് കൊടുത്ത അത്ര പോലും ഞാന്‍ ചോദിച്ചിട്ടുമില്ല, കിട്ടിയിട്ടുമില്ല. ചെറിയ ഒരുപടം ചെയ്യണം എന്ന് മാത്രമായിരുന്നു. സാമുവല്‍ പറഞ്ഞ പണം കൊടുത്തിട്ടുണ്ട്. ആ നടപടികളൊക്കെ കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തിയത്. പിന്നെ ചിത്രത്തിന്റെ ലാഭത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വളരെ ചെറുപ്പമാണ് സാമുവല്‍. അദ്ദേഹം തിരികെ പോയപ്പോള്‍ ചിത്രത്തിന്റെ ഹിറ്റിനെ കുറിച്ച് ചിന്തിച്ചത് കൊണ്ട് സംഭവിച്ചതാകാം’, സൗബിന്‍ പറഞ്ഞു.

കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്നാണ് ഇന്നലെ സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്. ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഇന്ത്യവിട്ട സാമുവല്‍ നാട്ടിലെത്തിയ ശേഷമാണ് ഫെയ്‌സ്ബുക്ക് വഴി ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. 1.80 ലക്ഷം രൂപ മാത്രമാണ് തനിക്ക് പ്രതിഫലമായി കിട്ടിയതെന്ന് സാമുവല്‍ പറയുന്നു.

സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹായ്….. പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുട്ടെ. സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം നേരത്തെ തുറന്നു പറയാതെ ഞാന്‍ നിയന്ത്രിക്കുകയായിരുന്നു.

ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണം നാളെ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ നടനും ഇതേ അവസ്ഥ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. കേരളത്തില്‍ വച്ച് എനിക്ക് വംശീയ വിവേചനം നേരിടേണ്ടി വന്നു. അത് കായികമായൊരു ആക്രമണമോ, വ്യക്തിപരമായ ആക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് എന്റെ പകുതി പോലും പ്രശസ്തരല്ലാത്ത, അനുഭവപരിചയമില്ലാത്ത, പ്രതിഭയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് എനിക്ക് വേതനമായി നിര്‍മ്മാതാക്കള്‍ നല്‍കിയത്.

മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിച്ചത്. കറുത്തവനായത് കൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. സക്കറിയ സ്‌നേഹമുള്ള ഒരു യുവാവും കഴിവുള്ള സംവിധായകനുമാണ്.പക്ഷേ ചിത്രത്തിനായി പണം മുടങ്ങുന്നത് അദ്ദേഹമല്ലാത്തതിനാല്‍ പരിമിതികളുണ്ടായിരുന്നു.

ചിത്രം വിജയിച്ചാല്‍ മെച്ചപ്പെട്ട പ്രതിഫം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ വാഗ്ദാനം. പക്ഷേ അതു പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ അഞ്ച് മാസവും എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് ആരാധകര്‍ തന്നെ സ്‌നേഹത്തിനും, ഉജ്ജ്വലമായ കേരള സംസ്‌കാരം അനുഭവിക്കാന്‍ നല്‍കിയ അവസരത്തിനും എല്ലാവരോടും നന്ദിയുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ എനിക്കാവില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്…. വംശീയവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരെ നാം നോ പറയണം….

സാമുവല്‍ അബിയോള റോബിന്‍സണ്‍

chandrika: