X

‘ഗാനമേളയല്ല സര്‍ സിനിമ. നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു’; നടന്‍ വിനായകന്‍

കൊച്ചി: മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടന്‍ വിനായകന്‍. പരിപാടിയില്‍ ഗാനമേള മാത്രമായിരുന്നു നടന്നതെന്ന് വിനായകന്‍ പറഞ്ഞു. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു മലയാള സിനിമയുടെ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ഇതിനെതിരെയാണ് രൂക്ഷമായ പ്രതികരണവുമായി വിനായകനെത്തിയത്.

ചടങ്ങ് നടന്നതായി ചടങ്ങിന്റെ ബ്രോഷര്‍ കണ്ട് മാത്രമാണ് അറിഞ്ഞത്. മലയാള സിനിമ ചടങ്ങില്‍ അപമാനിക്കപ്പെടുകയായിരുന്നെന്നും വിനായകന്‍ പറഞ്ഞു. ആ ചടങ്ങില്‍ അവിടെ എന്താണ് നടന്നത് എന്ന് തനിക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു എന്ന് നോട്ടീസില്‍ കണ്ടു. അധ്യക്ഷന്‍ സാംസ്‌കാരികമന്ത്രി എകെ ബാലനും മുഖ്യാതിഥി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആയിരുന്നു എന്നറിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടേയും വേറെ പല പൗരപ്രമുഖരുടേയും പേരുമുണ്ട് നോട്ടീസില്‍. സമ്മേളനത്തിന് ശേഷം വമ്പിച്ച ഗാനമേള ഉണ്ടായിരുന്നു എന്നാണറിഞ്ഞത്. ഗൗരവക്കുറവോടെയും എത്രയധികം മോശവുമായാണ് സിനിമയെ കാണുന്നത്? അതും സര്‍ക്കാര്‍ തലത്തില്‍ നടന്ന ഒരു പരിപാടിയെന്നും ചോദിച്ച വിനായകന്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതുകൊണ്ടല്ല വിമര്‍ശനമെന്നും പറഞ്ഞു.

നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു. വിളിച്ചിരുന്നെങ്കില്‍ സദസിലെങ്കിലും അവര്‍ക്ക് ചെന്നിരിക്കാമായിരുന്നല്ലോ.’ബ്രോഷറില്‍ നിറയെ ചില പാട്ടുകാരുടെ ചിത്രങ്ങള്‍ മാത്രമാണ് കണ്ടത്. ആഘോഷമെന്ന പേരില്‍ സംഘാടകര്‍ നടത്തിയത് ഗാനമേളയാണ്. ഗാനമേളയല്ല സര്‍ സിനിമ. നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തെയും സാംസ്‌കാരിക പാരമ്പര്യത്തേയും സിനിമയെ സിനിമയാക്കിയ കടന്നുപോയ കലാകാരന്‍മാരെയും അപമാനിക്കുകയായിരുന്നു’ വിനായകന്‍ പറഞ്ഞു.

chandrika: