X

‘ആമി’ക്കെതിരെയുള്ള വിമര്‍ശനം; മഞ്ജുവാര്യറുടെ പ്രതികരണം

പുറത്തിറങ്ങിയ കമല്‍ ചിത്രം ‘ആമി’ ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തില്‍ ആമിയായി വേഷമിട്ട നടി മഞ്ജുവാര്യര്‍. സിനിമയെക്കുറിച്ച് നടക്കുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.

പരാമര്‍ശങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാധവിക്കുട്ടിയോടുള്ള സ്‌നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിലുള്ള വിശ്വാസവും മാത്രമാണ് സിനിമയിലേക്ക് തന്നെ നയിച്ചതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍’ സംസാരിക്കുകയായിരുന്നു അവര്‍. ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന സെഷനിലാണ് കമല്‍ ഉള്‍പ്പെടെയുള്ള ആമിയുടെ പിന്നണിപ്രവര്‍ത്തകര്‍ പ്രതികരണം നടത്തിയത്.

അതേസമയം, ആമിയുടെ ഡബ്ബിംഗിനോട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് കമല്‍ പ്രതികരിച്ചിരുന്നു. ആമി സിനിമ മിമിക്രിയല്ലെന്ന് കമല്‍ പറഞ്ഞു. വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ല. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നും കമല്‍ പറഞ്ഞിരുന്നു. നെഗറ്റീവ് റിവ്യൂകള്‍ നീക്കം ചെയ്യുന്നുവെന്ന പരാമര്‍ശത്തോടായിരുന്നു കമലിന്റെ ഈ പ്രതികരണം.

chandrika: