X

‘ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍’;അലന്‍സിയിന് പിന്തുണയുമായി നടി പാര്‍വ്വതി

സംവിധായകന്‍ കമലിന് പിന്തുണ അര്‍പ്പിച്ച് കൊണ്ട് തെരുവിലെത്തിയ അലന്‍സിയറെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാല പാര്‍വ്വതി. അലന്‍സിയറിനെക്കുറിച്ചുള്ള മുമ്പത്തെ ഓര്‍മ്മ പങ്കുവെച്ചാണ് പാര്‍വ്വതിയുടെ മറുപടി. അന്ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയറെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കമലിന് പിന്തുണ നല്‍കിയത് പുതിയ ചിത്രത്തില്‍ അവസരത്തിന് വേണ്ടിയാണെന്നും പ്രശസ്തിക്കുവേണ്ടിയാണെന്നുമൊക്കെ അലന്‍സിയറിനു നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് . ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ് .റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.’

 

chandrika: