X

ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുഞ്ഞ് മരിച്ചു; അമ്മ റിമാന്റില്‍

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം. ഇന്ന് രാവിലെ 9.5-നായിരുന്നു മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആസ്പത്രിയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ കാരണം വ്യക്തമാക്കാനാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തലക്ക് പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ച്ചയാണ് ആലുവയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിറുത്തിയിരുന്നത്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ അമ്മയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പൊലീസ് ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദ്ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

chandrika: