X

രാജ്യത്തെ എല്ലാ ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ട്, ബി.ജെ.പി മുക്തഭാരതമല്ല തനിക്ക് വേണ്ടത്: ബഹുസ്വരത അടിവരയിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി മുക്തഭാരതമല്ല തനിക്കുവേണ്ടതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണെന്നും അതുകൊണ്ട് ബി.ജെ.പിയില്ലാത്ത ഭാരതമല്ല എനിക്കുവേണ്ടതെന്നും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ബി.ജെ.പി നേതാക്കള്‍ ഇടയ്ക്കിടെ ശബ്ദിക്കുമ്പോളാണ് തന്റെ ഉള്ളിലെ ബഹുസ്വരതയെ ഒരിക്കല്‍കൂടി രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയത്.

ദേശീയതക്കുറിച്ച് മോദിക്കും ബി.ജെ.പിക്കും വളരെ ഇടുങ്ങിയ ചിന്താഗതിയാണുള്ളത്. രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് ബി.ജെ.പിയില്ലാത്ത ഭാരതമല്ല എനിക്കുവേണ്ടത്. ഞാനവരോട് പൊരുതും, അവരെ പരാജയപ്പെടുത്തും. അതൊരു പ്രകടനമാണ്. എല്ലാതരം ശബ്ദങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. പക്ഷേ അക്രമമാണ് അതിന്റെ അതിര്‍വരമ്പ്. വിദ്വേഷമാണ് അതിന്റെ അതിര്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ കാഴ്ചപ്പാടും ബി.ജെ.പിയുടെ അക്രമവും, വിദ്വേഷവും, ശത്രുതാമനോഭാവവുമാണ് എന്നെ ആശങ്കയിലാഴ്ത്തുന്നത്- രാഹുല്‍ ഗാന്ധി പറഞ്ഞു.

യു.പി തെരഞ്ഞെടുപ്പില്‍ സമൂഹത്തെ ധ്രുവീകരിച്ചുകൊണ്ടാണ് ബി.ജെ.പി ജയിച്ചത്. ജോലി നല്‍കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നൊക്കെ ഉറപ്പുനല്‍കിയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഈ മൂന്ന് കാര്യത്തിലും പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: