X
    Categories: keralaNews

കേരളത്തിലെ നാല് ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സിറ്റിങ് ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 310 കേസ്സുകളില്‍ സിറ്റിങ് എംപിമാരും എംഎല്‍എമാരും ആണ് പ്രതികള്‍. 23 കേസ്സുകളില്‍ മുന്‍ എംപിമാരും എംഎല്‍എമാരും ആണ് പ്രതികള്‍. 15 കേസുകളുടെ വിചാരണ കോടതികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1992 ലും 97 ലും ജനപ്രതിനിധികള്‍ പ്രതികളായ രണ്ട് ക്രിമിനല്‍ കേസ്സുകളില്‍ വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസ്സുകളിലെ വിചാരണ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജനപ്രതിനിധി ഉള്‍പ്പെട്ട, ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന 2009 ലെ കേസില്‍ ഇത് വരെയും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട മറ്റ് നൂറോളം കേസ്സുകളില്‍ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല. ഇതില്‍ ചില കേസ്സുകള്‍ 2012-ലും 2013-ലും രജിസ്റ്റര്‍ ചെയ്തതാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്താകമാനം എം.പിമാരും എംഎല്‍എമാരും പ്രതികളായ 4442 കേസ്സുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ഉണ്ടെന്നും അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 2556 കേസ്സുകളില്‍ നിലവില്‍ ജനപ്രതിനിധികള്‍ ആയവര്‍ ആണ് പ്രതികള്‍. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന 413 കേസ്സുകള്‍ ഉള്ളതില്‍ നിലവില്‍ ജനപ്രതിനിധികള്‍ പ്രതികള്‍ ആണ്.

കടപ്പാട്:മാതൃഭൂമി ന്യൂസ്‌

ചന്ദ്രിക വെബ് ഡെസ്‌ക്‌: