വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികരിച്ച് സിഎംപി നേതാവ് സി പി ജോൺ. കേരളത്തിൽ അരാജകമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ സമ്പൂർണ്ണ ഫാസിസമാണ് നടക്കുന്നത്. വിദ്യാർത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോൺ വിമർശിച്ചു.
സിദ്ധാർഥൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് സി പിജോൺ ആവശ്യപ്പെട്ടു. കേസ് സിറ്റിംഗ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. പൊലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും സി പി ജോൺ പറഞ്ഞു.
സി കെ ശശീന്ദ്രൻ മജിസ്ട്രേറ്റിന് മുന്നിൽ പോയത് പിണറായി പറഞ്ഞിട്ടാണ്. സിദ്ധാർഥൻ്റെ മരണത്തിൽ പ്രതിപക്ഷം കൂടുതൽ ശക്തമായി പ്രതിഷേധിക്കണമെന്നും സി പി ജോൺ അഭിപ്രായപ്പെട്ടു. വേണ്ടത്ര ഗൗരവത്തിൽ പ്രതിഷേധം ഉണ്ടായില്ല. ഹർത്താൽ നടക്കണം എന്നാണ് സിഎംപി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.