X

‘അനസിനെ ലംബോര്‍ഗിനിയില്‍ നിന്ന് വിളിച്ചു’; തരംഗമായി പാവങ്ങളുടെ ‘ലംബോര്‍ഗിനി’

ആഡംബരക്കാറുകളില്‍ എന്നും ചര്‍ച്ചയാകുന്ന കാറാണ് ലംബോര്‍ഗിനി. എന്നാല്‍ പന്തല്‍ പണിക്കും കേറ്ററിങ് പോയി കിട്ടുന്ന കാശ് കൊണ്ട് സാധാരണക്കാരന്റെ ‘ലംബോര്‍ഗിനി’ ഉണ്ടാക്കിയിരിക്കുകയാണ് അനസ്. അദ്ദേഹം നിര്‍മ്മിച്ച കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ തേടി സാക്ഷാല്‍ ലംബോര്‍ഗിനിയില്‍ നിന്നും വിളി എത്തി. ഇതിനോടകം തന്നെ നിരവധി വാഹനനിര്‍മാതാക്കളും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. എല്ലാവരും ഈ ശ്രമത്തെ അഭിനന്ദിച്ചു. സത്യം പറഞ്ഞാല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ വാഹനം കണ്ടാണ് ഇത് നിര്‍മിച്ചത്. എന്റെ ലംബോര്‍ഗിനി പൃഥ്വിരാജ് കണ്ടിരുന്നെങ്കില്‍ എന്നൊരാഗ്രഹമുണ്ട്. അനസ് പറഞ്ഞു,

ആലുവയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമില്‍ ആഡംബരക്കാര്‍ ലംബോര്‍ഗിനി പ്രതാപത്തോടെ നില്‍ക്കുന്നതു കണ്ടതുമുതലാണ് അനസിന്റെ സ്വപ്നങ്ങളുടെ തുടക്കം. പിന്നെ 18 മാസമെടുത്ത് സ്വന്തമായി പണിത, ഒറ്റ നോട്ടത്തില്‍ ലംബോര്‍ഗിനി തന്നെയെന്ന് ആരും പറയുന്ന ആ കാര്‍ ഇപ്പോള്‍ അനസിന്റെ വീട്ടുമുറ്റത്ത് കൗതുകക്കാഴ്ചയാണ്. എംബിഎ ബിരുദധാരിയായ അനസ് കേറ്ററിങ് ജോലിക്കു പോയും പന്തല്‍ അലങ്കാര ജോലിക്കു പോയും കണ്ടെത്തിയ 2 ലക്ഷത്തിലധികം രൂപ ചെവിട്ടാണു നിര്‍മാണം. 110 സിസി ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ചാണു നിര്‍മാണം. മറ്റു സൗകര്യങ്ങളെല്ലാം ഒറിജിനല്‍ ലംബോര്‍ഗിനിയുടേതു പോലെത്തന്നെ.

ഉപയോഗ ശൂന്യമായ ബൈക്കിന്റെ എന്‍ജിന്‍ സംഘടിപ്പിച്ച ശേഷം ഇരുമ്പ് കൊണ്ട് ചട്ടക്കൂട് നിര്‍മിച്ചു. പഴയ ഫ്‌ലെക്‌സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിര്‍മാണത്തില്‍ ഉപയോഗിച്ചു.ഡിസ്‌ക് ബ്രേക്ക്, പവര്‍ വിന്‍ഡോ, സണ്‍ റൂഫ്, മുന്നിലും പിന്നിലും ക്യാമറകള്‍ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോര്‍ഗിനിയിലുണ്ട്’. അര ലക്ഷം കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം. 3 വര്‍ഷം മുന്‍പാണ് അനസിന്റെ പിതാവ് ബേബി മരിച്ചത്. അമ്മ മേഴ്‌സിയും അനുജന്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അജസുമാണ് അനസിനൊപ്പം വീട്ടിലുള്ളത്.

 

web desk 3: