X
    Categories: indiaNews

‘കര്‍ഷക സമരം തകര്‍ക്കാന്‍ സംഘപരിവാര്‍ അജണ്ടയുമായി അണ്ണാ ഹസാരെ’;ട്രോളി പ്രമുഖര്‍

ഡല്‍ഹി: ദിവസങ്ങളായി തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിനിടയിലേക്ക് പെട്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ സമരവേദിയിലേക്ക് കടന്നുവരാത്ത ഹസാരെയുടെ വരവില്‍ നിഗൂഢതയുണ്ടെന്നാണ് സോഷ്യല്‍മീഡിയയുടെ ആരോപണം. ബിജെപി- ആര്‍എസ്എസ് ടീമിന് വേണ്ടി രഹസ്യ അജണ്ടയുമായി നടക്കുന്നയാളാണ് ഹസാരെയെന്നും അദ്ദേഹത്തെ സമരം തകര്‍ക്കാന്‍ സംഘപരിവാരാണ് രംഗത്തിറക്കിയതെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. സോഷ്യല്‍മീഡിയയിലെ പ്രമുഖര്‍ എങ്ങനെയാണ് ഹസാരെയുടെ രംഗപ്രവേശനത്തെ നോക്കിക്കാണുന്നതെന്ന് നോക്കാം:

പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ സ്വാതി ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ഏറ്റവും വെറുക്കപ്പെടേണ്ട ആര്‍എസ്എസ് ഉല്‍പന്നമാണ് അണ്ണാ ഹസാരെ’
ബ്ലോഗറായ അനുരാഗിന്റെ ട്വീറ്റ്: ‘അണ്ണാ ഹസാരെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റിരിക്കുന്നു. ഇയാളെ സൂക്ഷിക്കണം. നാഗ്പൂരിലെ കാവിക്കാര്‍ക്കുവേണ്ടി കര്‍ഷക സമരത്തെ ഇദ്ദേഹം അട്ടിമറിക്കും.’

സാമൂഹിക പ്രവര്‍ത്തകനായ ചിനു മഹാപാത്ര: ‘അണ്ണാ ഹസാരെയെ വിശ്വസിക്കരുത്. അയാള്‍ ബിജെപിആര്‍എസ്എസ് ടീമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആടിക്കളിക്കുന്ന യന്ത്രപ്പാവയാണ്.’
മാധ്യമപ്രവര്‍ത്തകനായ പവ്‌നീത് സിംഗ് പറയുന്നു: ‘അണ്ണാ ഹസാരെ തന്റെ ഫാംഹൗസില്‍ തന്നെ തുടരുന്നതാണ് നല്ലത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കര്‍ഷക മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ഇത് സംഘ് പരിവാറിന്റെ കുരുട്ടുബുദ്ധിയാണ്. നേരത്തേ ലോക്പാല്‍ സമരത്തിലെ പോലെ ഇയാളെ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള പിണിയാളായി ഉപയോഗിക്കുകയാണ്.’

ഇത്തരത്തില്‍ നിരവധി പേരാണ് ഹസാരെയെ വിമര്‍ശിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ റലിഗാം സിദ്ദിയില്‍ പദ്മാദേവി ക്ഷേത്രത്തിന് സമീപത്താണ് ഹസാരെ സത്യഗ്രഹം നടത്തുന്നത്. കര്‍ഷകരുടെ താല്‍പര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകരും സമരരംഗത്തിറങ്ങണമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന നിരാഹാര സത്യഗ്രഹവുമായി അദ്ദേഹം രംഗത്തെത്തിയത്.

 

web desk 3: