X

ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണി സൈ്വരജീവിതം തകരുന്നതിന്റെ സൂചന

കെ.എം ഷാജഹാന്‍


കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറിലെ സ്വര്‍ണ്ണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും ക്രിമിനല്‍ കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തന്റെ ഏജന്റ് കൊണ്ടുവരുന്ന 1.25 കിലോ സ്വര്‍ണ്ണം രേഖകളില്ലാതെ വാങ്ങണം എന്ന ആവശ്യം മജീദ് തിരസ്‌കരിച്ചപ്പോഴാണ്, കൊടി സുനി ജയിലില്‍നിന്ന് ഒന്നിലധികം തവണ ഫോണില്‍ വിളിച്ച് നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയത്.
ആരാണീ കൊടും ക്രിമിനല്‍ കൊടി സുനി? സി.പി.എമ്മിന് ഏറ്റവും വേണ്ടപ്പെട്ട ക്വട്ടേഷന്‍ ക്രിമിനലാണിയാള്‍. ടി.പിയെ വധിക്കാന്‍ സി.പി. എം ഏര്‍പ്പാടാക്കിയ കൊടും ക്രിമിനലാണ് കൊടി സുനി. ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കൊടി സുനിക്ക്‌വേണ്ടി കേസ് വാദിച്ചത്, കേരളത്തില്‍ ഏറ്റും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഉള്‍പ്പെടെ ഒട്ടേറെ പ്രമാദമായ കേസുകളില്‍ ഹാജരായ, മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയായിരുന്നു. ഈ അഭിഭാഷകന് കൊടി സുനിക്ക്‌വേണ്ടി വാദിക്കാന്‍ സി.പി.എം ലക്ഷങ്ങളാണ് ചിലവഴിച്ചത്. പക്ഷേ കേസില്‍ കൊടി സുനി ശിക്ഷിക്കപ്പെട്ടു. ജയിലിലും പക്ഷേ സുനിക്ക് മുന്തിയ പരിഗണയും വലിയ സൗകര്യങ്ങളുമാണ് ഒരുക്കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയ ചില സൗകര്യങ്ങള്‍ ഇതൊക്കെയായിരുന്നു:

  • 5 പേരെ പാര്‍പ്പിക്കുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റക്ക് താമസം.
  • ജയിലിന് ഉള്ളില്‍നിന്ന് ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാന്‍ ഫോണ്‍ സൗകര്യം.
  • ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ചാര്‍ജ്ജ് നിറച്ച ബാറ്ററി ഊഴമിട്ട് കൃത്യമായ ഇടവേളകളില്‍ സെല്ലില്‍ ലഭ്യമാക്കും.
  • ഹാജര്‍ രേഖപ്പെടുത്താന്‍ ഗാര്‍ഡ് ഓഫീസര്‍ക്ക് മുന്നില്‍ പോകേണ്ട.
  • പച്ചക്കറി തോട്ടത്തില്‍ പണിക്കിറങ്ങിയ വകയില്‍ ഒറ്റ ദിവസം ജോലി ചെയ്യാതെ ഓരോ മാസവും 3000-4000 രൂപ വരെ വരുമാനം.
  • ജയിലില്‍ ഇറച്ചിയും മീനും പാചകം ചെയ്യുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം സെല്ലില്‍.
    കൊടി സുനിയുടെ ജയിലിലെ സ്വാധീനം വിളിച്ചോതുന്ന ഒരു സംഭവം ഇങ്ങനെ: കൊടി സുനി ജയിലില്‍നിന്ന് ഫോണ്‍ വിളിക്കുന്നത് ജയില്‍ വാര്‍ഡര്‍ ചിത്രീകരിക്കവെ, അഴിക്കിടയിലൂടെ കയ്യിട്ട് സുനി വാര്‍ഡറിന്റെ ഫോണ്‍ തട്ടിയെടുക്കുകയും മെമ്മറി കാര്‍ഡ് ഒടിച്ച് കളയുകയും ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡി ബ്ലോക്കിലായിരുന്നു സംഭവം. ഈ വിഷയത്തില്‍ പക്ഷേ, നടപടി വന്നത് ജയില്‍ വാര്‍ഡര്‍ക്കായിരുന്നു. അനുമതി കൂടാതെ ഫോണ്‍ ജയിലിനുള്ളില്‍ കൊണ്ടുവരികയും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് വാര്‍ഡര്‍ക്ക് മേമ്മോ ലഭിച്ചു. കൊടി സുനിയുടെ സ്വാധീനം അത്ര വലുതായിരുന്നു.
    ടി.പി വധക്കേസിലെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന കൊടി സുനിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്ന കൊടി സുനി, ശരിക്കും അവസരം മുതലെടുക്കുകയായിരുന്നു. ടി.പി കേസില്‍ പി ജയരാജന്‍ മുതല്‍ പി മോഹനന്‍ വരെയുള്ളവരുടെ പങ്ക് ഏറ്റവും നന്നായി അറിയാവുന്ന സുനി ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ അവസരത്തിലും ക്വട്ടേഷന്‍ ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നു.
    പരോളില്‍ ഇറങ്ങിയ സമയത്ത് കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടഞ്ഞ്‌വെച്ച് ഭീഷണിപ്പെടുത്തിയതിന് കൊടി സുനി 2018 ഫെബ്രുവരിയില്‍ അറസ്റ്റിലായി. സ്വര്‍ണ്ണകച്ചവടമായിരുന്നു തര്‍ക്ക വിഷയം. തലശ്ശേരി കൂത്ത്പറമ്പ് മേഖലയില്‍, കൊടി സുനിയുടെ ജയിലില്‍ നിന്നുള്ള ഓപ്പറേഷന്‍ വലിയ ഭീഷണിയാകുന്നു എന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ 2019 ജൂണില്‍ സി.പി. എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായി. പക്ഷേ സി.പി.എമ്മില്‍ ഈ ക്വട്ടേഷന്‍ ക്രിമിനലുകളില്‍നിന്നും മോചനമില്ല എന്നതാണ് വസ്തുത. ടി.പി വധത്തിന്‌ശേഷം നടന്ന കതിരൂര്‍ മനോജ് വധം, ശുഹൈബ് വധം, കൃപേഷ് ശരത് ലാല്‍ വധം എന്നിവയിി്വല്ലാം, സി.പി.എം സഹായം തേടിയത് ക്വട്ടേഷന്‍ ക്രിമിനലുകളില്‍ നിന്നായിരുന്നു. മാത്രമല്ല, കണ്ണൂരിലെ പാര്‍ടി നേതാക്കള്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ഇടപാടിലെ തര്‍ക്കം തീര്‍ക്കാന്‍ കമ്മീഷന്‍ വാങ്ങിയുള്ള ഇടപെടല്‍ എന്നിവക്കായി ഈ ക്രിമിനലുകളെ അവശ്യാനുസരണം ഉപയോഗിച്ച് വരികയാണ്. ഈ അവസരം മുതലെടുത്ത് ക്രിമിനലുകളാകട്ടെ, അവരുടേതായ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ്. ആ ദിശയിലെ ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
    മുംബൈയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുണിമില്ലുകളിലെ ട്രേഡ് യൂണിയനുകളെ തച്ച് തകര്‍ക്കാന്‍ മുതലാളികള്‍ സംഘടിപ്പിച്ച ഗുണ്ടാസംഘങ്ങള്‍ക്ക്, തുണിമില്ലകള്‍ തകരുകയും ട്രേഡ് യൂണിയനുകള്‍ ഛിന്നഭിന്നമാവുകയും ചെയ്തതോടെ പണിയില്ലാതാവുകയും ആ ഗുണ്ടാസംഘങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, സിനിമ പോലുള്ള മേഖലകളിലേക്ക് കടന്നുകയറുകയും പിന്നീട് വലിയ അധോലോക മാഫിയ ശൃംഖലയായി പടര്‍ന്നു പന്തലിക്കുകയുമായിരുന്നു.
    അതിന് സമാനമായ സാഹചര്യം കേരളത്തിലും ഒരുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി സി.പി.എം ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങള്‍, കുടത്തില്‍നിന്ന് അഴിച്ച്‌വിട്ട ഭൂതം പോലെ, സി. പി.എമ്മിന് പോലും തടയാനാകാതെ ജനങ്ങളുടെ സൈ്വരജീവിതത്തെ ഹനിക്കുന്ന വിപത്തായി മാറാന്‍ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്, കൊടും ക്രിമിനലായ കൊടി സുനി ജയിലില്‍നിന്ന് ഫോണിലൂടെ കൊടുവള്ളി നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവം.

web desk 1: