X

ബ്രാഹ്മണിസത്തിന്റെ കാളവഴികള്‍

 
1960ലെ മൃഗപീഡന നിരോധനനിയമത്തിലെ മുപ്പത്തെട്ടാം വകുപ്പിലെ ഒന്നും രണ്ടും ഉപവകുപ്പുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി മെയ് 26ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുതിയ വിജ്ഞാപനം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മധുരമുള്ള വിഷം പോലെ മൃഗങ്ങള്‍ക്കുവേണ്ടിയെന്ന പേരില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ ചേര്‍ത്താണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യഅജണ്ടകളിലൊന്നായ ഗോവധ നിരോധനത്തിന്റെ പുതിയ മാര്‍ഗങ്ങളാണ് ഇതിലൂടെ സംഘ്പരിവാരം പരീക്ഷിച്ചുനോക്കുന്നത്.
പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നിവയെ കശാപ്പിനുവേണ്ടി വില്‍പ്പന നടത്തുകയും വാങ്ങുകയും ചെയ്യരുത്, വിപണന കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മൃഗങ്ങളുടെ ഉടമ കശാപ്പിനല്ല നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന സത്യപ്രസ്താവന എഴുതിനല്‍കണം, വാങ്ങുന്നയാള്‍ ആറു മാസത്തേക്ക് ഉരുവിനെ മറിച്ചുവില്‍ക്കാന്‍ പാടില്ല, കന്നുകാലിയുടെ കൂടെ ആറു മാസത്തില്‍ പ്രായമുള്ള കിടാക്കളെ കൊണ്ടുവരരുത്, ഒന്നില്‍ കൂടുതല്‍ മൃഗങ്ങളെ ഒറ്റക്കയറില്‍ കെട്ടിയിടരുത്, വാലില്‍ കടിക്കരുത്, മുളക് തേക്കരുത്, പക്ഷികളോ മറ്റോ പുറത്തിരുന്നാല്‍ കഴുത്തും വാലും ആട്ടാന്‍ കഴിയണം, മൂക്കുകയറിടുകയോ തുളക്കുകയോ ചെയ്യരുത്, ഇതെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല മൃഗവില്‍പന നിരീക്ഷണസമിതി രൂപവല്‍കരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.
കന്നുകാലികളുടെ സംരക്ഷണം, ശേഖരണം, ഉത്പാദനം, പരിശീലനം, വളര്‍ത്തല്‍, രോഗവിമുക്തി എന്നിവ ഭരണഘടനയുടെ ഏഴാംഷെഡ്യൂളിലെ പതിനഞ്ചാം ഉപഖണ്ഡികയില്‍ പറയുന്ന സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പെടുന്നതായിരിക്കെ ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത വളരെയധികമാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ കാല്‍ഭാഗവും മൃഗ സംരക്ഷണമാണ്. ഗോവധം നിരോധിച്ചിട്ടില്ലാത്ത കേരളം, പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളടക്കം എല്ലാ സംസ്ഥാനങ്ങളിലും ബാധകമാകുന്ന ഉത്തരവാണിത്. മൃഗസംരക്ഷണം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതാണെങ്കിലും കേന്ദ്രത്തിനാണ് ഇതുസംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാനുള്ള അധികാരമെന്നിരിക്കെ പുതിയ ഉത്തരവ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് വഴിവെക്കും. ഉത്തരവ് ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത് കാളകളുടെയും പോത്തുകളുടെയും ഇറച്ചിക്കച്ചവടത്തെയാണ്. വ്യാപാരികള്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. രാജ്യത്തെ 80 ശതമാനം മൃഗവില്‍പനയും ഇറച്ചിക്കുവേണ്ടിയാണെന്നിരിക്കെ കേന്ദ്രത്തിന്റെ ഉത്തരവിലെ നിര്‍ദേശങ്ങളില്‍ ചിലത് തലതിരിഞ്ഞതാണെന്ന കാര്യത്തില്‍ സംശയമില്ല. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഔഷധങ്ങള്‍, 1780 കോടി യു.എസ് ഡോളര്‍ മൂല്യം വരുന്ന തുകല്‍ വ്യവസായം എന്നിവയെയും ഇത് പ്രതികൂലമായി ബാധിക്കും. മൃഗത്തെ അറുക്കുന്നതിനായി വില്‍ക്കരുതെന്ന് പറയുമ്പോള്‍ അത് മതവിശ്വാസപ്രകാരം അറുക്കുന്നതിനും ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഗോവധം നിരോധിക്കാത്ത സംസ്ഥാനങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. അഖിലേന്ത്യാതലത്തില്‍ ഗോവധം നിരോധിക്കണമെന്ന ആര്‍.എസ്.എസ്സിന്റെ ആവശ്യമാണ് ഇവിടെ പുലരുന്നത്.
രാജ്യത്തെ പത്തു കോടിയോളം പേര്‍ പോത്ത്-കാള ഇറച്ചി ഭക്ഷിക്കുന്നുണ്ടെന്നാണ് ദേശീയസാമ്പിള്‍സര്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഓരോ വര്‍ഷവും ഇത് വര്‍ധിക്കുകയുമാണ്. ജമ്മുകശ്മീര്‍, ലക്ഷദ്വീപ് പോലുള്ള മതന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന സംസ്ഥാനങ്ങളിലും ഇവയുടെ ഉപയോഗം താരതമ്യേന കൂടുതലാണ്. എന്നാല്‍ ഇതിലുമെത്രയോ കോടി ആളുകളാണ് ഇതോടനുബന്ധിച്ചുള്ള ജോലികളില്‍ ഏര്‍പെട്ടിരിക്കുന്നത്. പ്രതിവര്‍ഷം പതിനെട്ടര ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതാകട്ടെ ലോകത്ത് ഒന്നാമതും. ബ്രസീല്‍, ആസ്‌ത്രേലിയ, അമേരിക്ക എന്നിവയാണ് ലോകത്തെ ബീഫ് വിപണിയുടെ 66 ശതമാനവും നിയന്ത്രിക്കുന്നത് . 36430 ടണ്‍ ബീഫാണ് 2012ല്‍ ഇന്ത്യ ഉല്‍പാദിപ്പിച്ചത്. ഇതില്‍ 19630 ടണ്ണും ഭക്ഷിച്ചത് നമ്മള്‍തന്നെയാണ്. കയറ്റുമതിയിലൂടെ നടക്കുന്നത് ഏതാണ്ട് 25000 കോടി രൂപയുടെ ബിസിനസ്. ഇതോടനുബന്ധിച്ച തൊഴിലുകളില്‍ ഏര്‍പെടുന്നവര്‍ കോടിക്കണക്കിന് വരും. ഇവരുടെ വരുമാനം അടഞ്ഞാല്‍ ആരാണത് തിരിച്ചുനല്‍കുക? ഇവരുടേതടക്കം ഈ മേഖലയിലെ മൊത്തം വിറ്റുവരവ് ഒരുലക്ഷം കോടി കവിയുമെന്ന് കണക്കുകള്‍ പറയുന്നു. ആട്, കോഴി മാംസവില കുത്തനെ ഉയരും. ഗോക്കളെ ആരാധിക്കുന്ന സംസ്‌കാരം ആര്യബ്രാഹ്മണ്യത്തിന്റേതാണ്. ബുദ്ധ-ജൈനമതങ്ങളില്‍ നിന്നാണ് ഹിന്ദുമതം അത് കടംകൊണ്ടത്. വെറും അഞ്ചില്‍കുറഞ്ഞ ശതമാനം മാത്രം ആളുകളുടെ വിശ്വാസത്തെയാണ് ഹിന്ദുത്വത്തിന്റെ പേരില്‍ നാട്ടുകാരിലാകെ അടിച്ചേല്‍പിക്കുന്നത്.
‘ഒരുമൃഗവും വിശുദ്ധമല്ല. പശുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്; മനുഷ്യന്‍ പശുവിനുവേണ്ടിയല്ല.’ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗുരുവായി വിശേഷിപ്പിക്കപ്പെടുന്ന വീരദാമോദര്‍ സര്‍വര്‍ക്കറുടേതാണീ വാക്കുകള്‍. പഞ്ഞകാലത്ത് മാട്ടിറച്ചി കഴിക്കുന്നത് തെറ്റല്ലെന്നുപറഞ്ഞ അദ്ദേഹം ഗോമാംസം ഭക്ഷിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. പല മുന്‍കാല യാഗങ്ങളിലും കന്നുകാലികളുടെ മാംസം ഉപയോഗിച്ചതായും പറയപ്പെടുന്നുണ്ട്. ഋഗ്‌വേദത്തില്‍ ഇന്ദ്രന് സല്‍ക്കാരമായി കാളയിറച്ചി നല്‍കിയ വിവരണവുമുണ്ട്. മനുസ്മൃതിയിലും ചരകസംഹിതയിലും സമാനമായ മാംസാനുകൂല വിധികളുണ്ട്. മതന്യൂനപക്ഷങ്ങളാണ് പ്രധാനമായും കന്നുകാലി- മാംസക്കച്ചവടത്തിലെങ്കില്‍ അതിലുമെത്രയോ അധികം പേരാണ് ദലിത് -പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായി കന്നുകാലി മാംസ അനുബന്ധജോലികളിലായി വരുമാനത്തെ ആശ്രയിക്കുന്നത്. അറുക്കുന്ന കന്നുകാലികളുടെ തോല്‍ ഉരിക്കുന്നത് ദലിത് വിഭാഗക്കാരാണ്. വിദ്യാഭ്യാസരംഗത്ത് പിറകിലുള്ള ഇവര്‍ക്ക് സര്‍ക്കാര്‍, സംഘടിത സ്വകാര്യ മേഖലകളില്‍ ഇന്നും തൊഴില്‍ അന്യമാണ്. പശ്ചിമ ഉത്തര്‍പ്രദേശിലും മറ്റും അടുത്തിടെ അനധികൃത കശാപ്പുശാലകള്‍ക്കെതിരായ നടപടിയുടെ പേരില്‍ ന്യൂനപക്ഷങ്ങളില്‍ പെട്ട പട്ടിണിപ്പാവങ്ങള്‍ സംഘ്പരിവാരില്‍ നിന്ന് സര്‍ക്കാരിന്റെ ഒത്താശയോടെ കൊടിയ പീഡനം അനുഭവിക്കുകയുണ്ടായി. അലഹബാദ് ഹൈക്കോടതി ഇടപെട്ടശേഷമാണ് ഇവര്‍ക്കെല്ലാം പുന:പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനമായത്.
ജനുവരി 26ന്റെ കരടുവിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് റമസാന്‍ വ്രതാരംഭത്തിന് തൊട്ടുതലേന്നാണ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത്. രാജ്യത്തെ പതിനാല് ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രധാന ആഹാരമല്ലെങ്കിലും ഇവരാരും മാംസ ഭക്ഷണത്തിന് എതിരല്ല. രണ്ടുമാസത്തിന് ശേഷം വരാനിരിക്കുന്ന ബലിപെരുന്നാളിന് വിശ്വാസപരമായി അറുത്ത് വിതരണം ചെയ്യാന്‍ മൃഗങ്ങള്‍ ആവശ്യമാണ്. ആട് ആവാമെങ്കിലും ഇത്രയും മാംസം അതിലൂടെ ലഭ്യമാകില്ല. ദലിത് -പിന്നാക്ക വിഭാഗത്തില്‍പെട്ടവരും കാള, പോത്ത് മുതലായ മൃഗങ്ങളെ ആരാധനയുടെ ഭാഗമായി ബലിയര്‍പ്പിക്കാറുണ്ട്. ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കന്നുകാലികളുള്ള രാജ്യമായ ഇന്ത്യയില്‍ നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ ആഹാരമാണ് മാംസം. ആരോഗ്യസംബന്ധമായും മാംസ്യവും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ പാവപ്പെട്ടവര്‍ക്കും മറ്റും എളുപ്പത്തില്‍ ലഭ്യമാകുന്ന അന്നദാതാവാണ് കന്നുകാലിമാംസം. എണ്‍പതുശതമാനത്തോളം വരുന്ന പട്ടികവര്‍ഗ, പിന്നാക്ക-ന്യൂനപക്ഷവിഭാഗങ്ങളുടെ ആശ്രയമെന്ന നിലയില്‍ കന്നുകാലികളുടെ ഇറച്ചി വില്‍പന നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്ത് വലിയപ്രത്യാഘാതമാണ് സൃഷ്ടിക്കപ്പെടുക. പച്ചക്കറിയും ധാന്യവും കൊണ്ട് വിശപ്പടക്കേണ്ട അവസ്ഥയിലാകും ഇത് ചെന്നെത്തുക. ഇവയുടെ വില ഇനിയും കുതിച്ചുയരുകയാവും ഫലം. ഇവിടെ ഏതാനും പേര്‍ ചേര്‍ന്ന് ഇവരുടെ ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുക എന്നത് ഭരണഘടനാപരമായിത്തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്. ഏതുഭക്ഷണവും കഴിക്കാനുള്ള പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. നിലവില്‍ തന്നെ ഗോസംരക്ഷണത്തിന്റെ പേരില്‍ ആര്‍.എസ്.എസിനുകീഴിലെ ഗോരക്ഷക് സേന നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ കന്മഷാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. അതിലേക്ക് എണ്ണയൊഴിക്കുന്ന പണിയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
ജെല്ലിക്കെട്ട്, കാളയോട്ടം പോലുള്ള കാള ഉപയോഗിച്ചുള്ള വിനോദങ്ങള്‍ക്കും ഇത് നിരോധനം വരുത്തും. മൃഗങ്ങള്‍ക്കുനേരെയുള്ള ക്രൂരതകള്‍ തടയാന്‍ കഴിയുമെങ്കിലും ഈ വാറോലകൊണ്ട് സംഭവിക്കാനിരിക്കുന്നത് കന്നുകാലി വളര്‍ത്തല്‍ തന്നെ ഇല്ലാതാകുകയാവും. പാല്‍ ആവശ്യത്തിന് തുച്ഛമായി മാത്രം കാലികളെ വളര്‍ത്തുന്നതില്‍ നിന്ന് അവയെ ആവശ്യം കഴിഞ്ഞാല്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നത് ക്ഷീരകര്‍ഷകരെ പിറകോട്ടുവലിക്കും. കന്നുകാലികളുടെ സംരക്ഷണം പ്രത്യേകിച്ചും പശുവിന്റേത് ജനം സ്വയം ഏറ്റെടുത്തിട്ടുള്ളതാണ്. പ്രായമേറിയാല്‍ അവയെ കശാപ്പുകാരന് വില്‍ക്കാനല്ലാതെ കോഴികളെ പോലെ വീട്ടില്‍ മാംസംവെച്ചുകഴിക്കാന്‍ കഴിയില്ല. അറുക്കല്‍ നിരോധിക്കുന്നത് പാലുല്‍പാദനത്തെതന്നെ ബാധിക്കും.
ഈ വസ്തുതകളെല്ലാം കൂലങ്കഷമായി പഠിച്ചശേഷം എടുക്കേണ്ട തീരുമാനമാണ് ഒറ്റ നോട്ടീസിലൂടെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പാകെ പാമ്പിനെ പോലെ ഇട്ടിരിക്കുന്നത്. ജനാധിപത്യക്രമമനുസരിച്ചുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്കുവേണ്ടി നിയമസഭയും സ്റ്റേറ്റ്‌ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റുംപോലുള്ള അധികാരങ്ങളും ഉണ്ടായിരിക്കെ പാര്‍ലമെന്റിനെപോലും അതിലംഘിച്ച് ഫെഡറലിസത്തിന്റെ മേല്‍ കുതിര കയറുന്ന ഈ ഏര്‍പ്പാട് ഹിന്ദുത്വരാഷ്ട്രത്തിനുള്ള അടിത്തറ പാകലാണ്്.

chandrika: