X
    Categories: Video Stories

ത്രിവര്‍ണ കമലം

കമല്‍ എന്നാല്‍ താമര എന്നര്‍ത്ഥം. ബി.ജെ.പിയുടെ താമരപ്പൂവിനെ വേരോടെ പിഴുത് കോണ്‍ഗ്രസ് എന്ന ത്രിവര്‍ണകമലത്തിന്റെ അഭിമാനം പ്രതിസന്ധിഘട്ടത്തില്‍ കാത്തുരക്ഷിച്ച മനുഷ്യനെ ആര്‍ക്കും പെട്ടെന്ന് അവഗണിക്കാനാകില്ല. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസ് എം.പിയും നാലുതവണ കേന്ദ്രക്യാബിനറ്റ് മന്ത്രിയുമായ സംസ്ഥാനത്തെ എല്ലാമേഖലക്കും സ്വീകാര്യനായ പി.സി.സി അധ്യക്ഷന് സ്വന്തം തട്ടകമായ മധ്യപ്രദേശില്‍ ജീവിതമാസകലം സേവിച്ച പ്രസ്ഥാനത്തിന് മുഖ്യമന്ത്രിക്കസേര കിട്ടിയാല്‍ എന്തിന് മാറി, മടിച്ചുനില്‍ക്കണം. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയുണ്ട്. ബി.എസ്.പിയെയും മറ്റും കൂട്ടിയാല്‍ 121 പേരുടെ പിന്തുണ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് തന്റെ സ്വീകാര്യത ബോധ്യപ്പെടുത്തി. ഗ്വാളിയോര്‍ രാജകുടുംബാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് അന്തരിച്ച മാധവറാവുസിന്ധ്യയുടെ മകനുമായ യുവതുര്‍ക്കി ജ്യോതിരാദിത്യ സിന്ധ്യ സമ്മതം മൂളിയതോടെ കമലിന്റെ നെറ്റിയില്‍ മധ്യപ്രദേശിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യതാരകം ഉദിച്ചു.
പലയിടത്തുംപോലെ മധ്യപ്രദേശിലും കോണ്‍ഗ്രസിന് നേതാക്കളുടെ കുറവില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിംഗ് മുതല്‍ ജ്യോതിരാദിത്യവരെ കൈമെയ്മറന്ന് പണിയെടുത്തിട്ടാണ് സംസ്ഥാനം ഒന്നര പതിറ്റാണ്ടിനുശേഷം ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ് ജനങ്ങളുടെയും പാര്‍ട്ടിനേതൃത്വത്തിന്റെയും കൈവെള്ളയില്‍ വെച്ചുകൊടുത്തത്. കമല്‍നാഥിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഡല്‍ഹിയിലെ ജനപഥിനായില്ല.
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം കോണ്‍ഗ്രസുകാരുടെയും മതേതരവിശ്വാസികളുടെയും മനസ്സില്‍ തീയായിരുന്നു മധ്യപ്രദേശിനെ സംബന്ധിച്ച് .ബി.ജെ.പിയുടെ ജനകീയമുഖം ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തെയാണ് തകര്‍ക്കേണ്ടത്. പകുതിയോളം ജനങ്ങള്‍ക്ക് മതിപ്പിന് കുറവില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തെളിയിച്ചത്. പല മാധ്യമങ്ങളും മധ്യപ്രദേശില്‍ ബി.ജെ.പി നാലാമതും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്‍ കമല്‍നാഥും കൂട്ടരും അതെല്ലാം പുറമെ തള്ളിക്കളഞ്ഞെങ്കിലും ഉള്ളിലൊരു ആന്തലുണ്ടായിരുന്നുവെന്നത് നേര്. ഏതായാലും കമലിന്റെ നിയോഗം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തേടിയെത്തി. ജനങ്ങള്‍ക്ക് പ്രകടനപത്രികയില്‍ നല്‍കിയ വാക്ക് അധികാരമേറ്റ് ആറാംമണിക്കൂറില്‍ പാലിച്ചു. 22 അംഗമന്ത്രിസഭാംഗങ്ങളെ വിളിച്ചിരുത്തി രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അത് മധ്യപ്രദേശിലെ മാത്രം ആശ്വാസവാര്‍ത്തയായിരുന്നില്ല. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്‍ക്കുള്ള മധുരപ്രതികാരമായിരുന്നു അത്. കമല്‍നാഥിനെ ദേശീയശ്രദ്ധേയനാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.
മൂന്നാം ദിവസം മറ്റൊരു ഉത്തരവ് കൂടി മുഖ്യമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം ഇട്ടു. 48 ഐ.എ.എസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ളതാണത്. ഇതില്‍ 24 ജില്ലാ കലക്ടര്‍മാര്‍ മുതല്‍ ഉന്നത ഐ.എ.എസ്,ഐ.പി.എസ്സുകാര്‍ വരെ വരും. എങ്കിലും കോണ്‍ഗ്രസിനും കമലിനും ഉള്ള വെല്ലുവിളി ഇതാണ്. ഇപ്പോഴും 0.1 ശതമാനം കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് കോണ്‍ഗ്രസിനേക്കാളുണ്ട് എന്നതാണത്. നാലുമാസത്തിനുള്ളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അതുകൊണ്ടുതന്നെ കമല്‍നാഥിന്റെ മുഴുവന്‍ ശ്രദ്ധയും. അതിലൂടെ കമലിന്റെ മുഖ്യമന്ത്രിപദം വിലയിരുത്തപ്പെടും. സ്ഥാനമേറ്റ് രണ്ടാംദിവസം മുഖ്യമന്ത്രി ഒന്നുകൂടി പറഞ്ഞു: സംസ്ഥാനത്തെ പത്തുശതമാനം ജോലികള്‍ ഇവിടെയുള്ളവര്‍ക്ക് നല്‍കണം. ബീഹാര്‍, ഒറീസ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ തൊഴില്‍തേടി സംസ്ഥാനത്ത് എത്തുന്നത് മൂലം ഇവിടത്തുകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പക്ഷേ മുഖ്യമന്ത്രി ഇതിലെ പ്രാദേശികവാദത്തേക്കാള്‍ കണക്കിലെടുത്തത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരമാണ്. കമല്‍നാഥിനെക്കുറിച്ച് ഒരു വാര്‍ത്ത പൊങ്ങി: പാര്‍ട്ടിയിലെ ചേരിപ്പോരുകാരണം ബി.ജെ.പിയിലേക്ക് ചേക്കേറുന്നു.ശരിയായാലും തെറ്റായാലും കോണ്‍ഗ്രസ് നേതൃത്വം കമലിനെ കൈവിടാന്‍ തയ്യാറായിരുന്നില്ല. അതിന്റെ ഗുണം നവംബര്‍ 11 കാട്ടിത്തരികയും ചെയ്തു.
തന്ത്രത്തിലെന്നപോലെ അറിവില്‍ ചില്ലറക്കാരനല്ല കമല്‍. രാജീവ്ഗാന്ധി പഠിച്ച ഡൂണ്‍ സ്‌കൂളിന്റെ സന്തതിയാണ് കക്ഷി. കല്‍ക്കത്ത സെന്റ്‌സേവ്യേഴ്‌സില്‍ നിന്ന് ബിരുദം നേടിയ ശേഷം അഭിഭാഷക ബിരുദവും കക്ഷത്താക്കിയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പതിനാറാം ലോക്‌സഭയില്‍ പ്രോട്ടം സ്പീക്കറായിരുന്ന കമല്‍നാഥ് ജന്മവശാല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. 1985 മുതല്‍ ഇതുവരെയുമായി പലതവണ എം.പി. രാജീവ്ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും ഡോ. മന്‍മോഹന്‍സിംഗിന്റെയും മന്ത്രിസഭകളില്‍ പാര്‍ലമെന്ററികാര്യം, ഗ്രാമവികസനം, വാണിജ്യം തുടങ്ങിയ വകുപ്പുകള്‍ വഹിച്ചു. ഈ വര്‍ഷം മെയ് മുതല്‍ എം.പി.സി.സി പ്രസിഡന്റ്. 1984ലെ സിഖ് വിരുദ്ധകലാപത്തില്‍ പേരുചേര്‍ക്കാന്‍ പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. കറകളഞ്ഞ മാന്യനായ രാഷ്ട്രീയക്കാരനാണ് താനെന്ന് എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: