X
    Categories: Video Stories

കരിപ്പൂര്‍ വീണ്ടും കുതിക്കുന്നു

സി.കെ ഷാക്കിര്‍

മൂന്നര വര്‍ഷത്തെ കിതപ്പിനുശേഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്നുമുതല്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കും. 1988 ഏപ്രില്‍ 13ന് ബോംബെയിലേക്ക് സര്‍വീസ് നടത്തി പ്രവര്‍ത്തനം തുടങ്ങിയ കരിപ്പൂര്‍ വിമാനത്താവളം പടിപടിയായി ഉയര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള അഞ്ചാമത്തെ സര്‍ക്കാര്‍ വിമാനത്താവളവും ഏറ്റവും കൂടുതല്‍ പ്രവാസികളും ഹജ്ജ് ഉംറ തീര്‍ഥാടകരും യാത്ര ചെയ്യുന്ന വിമാനത്താവളവുമായി മാറിയിരുന്നു. ഇതിനിടെ റണ്‍വെ റീകാര്‍പറ്റിങിനും സ്‌ട്രെങ്തനിങിനുമായി 2015 മെയ് ഒന്ന് മുതല്‍ വിമാന ഷെഡ്യൂളില്‍ വരുത്തിയ ക്രമീകരണങ്ങളാണ് പിന്നീട് ജംബോ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കുന്നതില്‍ വരെ എത്തിയത്. ജംബോ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത് ജിദ്ദയിലേക്കുള്ള യാത്രക്കാരെയും ഹജ്ജ് ഉംറ തീര്‍ഥാടകരെയുമാണ് ഏറെ പ്രതികൂലമായി ബാധിച്ചത്. ജംബോ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നിഷേധിച്ചതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും ഇല്ലാതായി.
റണ്‍വെ റീകാര്‍പറ്റിങും സ്‌ട്രെങ്തനിങും സമയ ബന്ധിതമായി പൂര്‍ത്തിയാവില്ലെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് മുസ്‌ലിംലീഗും സ്ഥലം എം.പിയായിരുന്ന ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ള മുസ്‌ലിംലീഗിന്റെ ജനപ്രതിനിധികളും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ ജാഗ്രതയോടെ നിലകൊണ്ടത്. വിമാനത്താവള അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്ന ഇ. അഹമ്മദ് അഡൈ്വസറി ബോര്‍ഡ് യോഗം വിളിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മാത്രം ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രഖ്യാപിച്ചതിലും നേരത്തെ പണി പൂര്‍ത്തിയാക്കി കരാറുകാരന്‍ നിര്‍മാണ വേഗതയില്‍ ചരിത്രം തീര്‍ത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. റണ്‍വെ നീളം കൂട്ടിയാല്‍ മാത്രമേ കരിപ്പൂരില്‍ ജംബോ വിമാന സര്‍വീസ് പുനഃസ്ഥാപിക്കൂവെന്നും ഇതിന് ആവശ്യമായ സ്ഥലമെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറണമെന്നും ആവശ്യം ഉയര്‍ന്നു. ഇതോടെ കുടിയൊഴിപ്പിക്കലിന് ഇരയായവര്‍ ഉള്‍പ്പെടെയുള്ള പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത്‌വന്നു. പരിസരവാസികളെ കുടിയൊഴിപ്പിക്കാതെ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇ.അഹമ്മദ് വ്യോമയാന മന്ത്രിയായിരുന്ന ഗജപതി രാജുവിനെ പലതവണ കണ്ടു. ഇതേ ആവശ്യം ഉന്നയിച്ചു മാറിമാറി വന്ന ഡി.ജി.സി.എ ചെയര്‍മാന്‍മാരെയും എയര്‍പോര്‍ട് അതോറിറ്റി ചെയര്‍മാനെയും നേരിട്ട് കണ്ട ഇ. അഹമ്മദ് മരണമടയുന്നത്‌വരെ കരിപ്പൂര്‍ വിമാനത്താവളം പൂര്‍വ സ്ഥിതിയിലാക്കാന്‍ പോരാട്ടം നയിച്ചു. മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക്മുമ്പ് വികാരഭരിതനായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കരിപ്പൂര്‍ വിഷയം ഉന്നയിച്ചത് അനുശോചന പ്രസംഗത്തിനിടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുസ്മരിച്ചത് കരിപ്പൂര്‍ വിഷയത്തില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ കാണിച്ച താല്‍പര്യത്തിന് ഉദാഹരണമാണ്.
ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് 2017 ഏപ്രിലില്‍ പാര്‍ലിമെന്റ്ംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി ആദ്യം ഏറ്റെടുത്തത് കരിപ്പൂര്‍ വിമാനത്താവള വിഷയമായിരുന്നു. അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന ഗജപതി രാജുവിനെ ഇക്കാര്യത്തിനായി മാത്രം മൂന്ന് തവണ പി.കെ കുഞ്ഞാലിക്കുട്ടി നേരിട്ട് കണ്ടിരുന്നു. ഡി.ജി.സി.എ ചെയര്‍മാനെയും എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാനെയും പലതവണ സന്ദര്‍ശിച്ച അദ്ദേഹം വിവിധ പരിശോധക സംഘത്തെ കരിപ്പൂരിലേക്ക് നിയോഗിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ആദ്യത്തെ പരിശോധക സംഘം റണ്‍വേക്ക് പച്ചക്കൊടി കാണിച്ചെങ്കിലും പിന്നീട് വന്നവര്‍ റിസ (റണ്‍വെ എന്റ് സേഫ്റ്റി ഏരിയ) നീളം പോര എന്ന് റിപ്പോര്‍ട്ട് നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്ന് ചുരുങ്ങിയ സമയത്തിനിടെ റിസ നീളം കൂട്ടുന്നതിന് നടപടികള്‍ സ്വീകരിച്ചു. നിശ്ചിത അളവില്‍ റിസയും തയ്യാറായതോടെ കേന്ദ്ര സര്‍ക്കാറിനെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും വിമാനത്താവള അതോറിറ്റിയെയും വീണ്ടും സമീപിച്ചു വലിയ വിമാനങ്ങള്‍ക്ക് അനുമതി തേടി. ഇതിനിടെ വ്യോമയാന മന്ത്രിയായി സുരേഷ് പ്രഭു അധികാരമേറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധയിലും വിഷയം എത്തിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരും ചേര്‍ന്ന് സുരേഷ് പ്രഭുവിനെ കാണുകയും എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും അവസാനിച്ച രേഖകള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീറും ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും കരിപ്പൂര്‍ വിഷയത്തില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കരിപ്പൂരിനോട് കാണിക്കുന്ന അവഗണനക്കെതിരെയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാനും കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗംകൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും പാര്‍ലിമെന്റില്‍ പലതവണ വിഷയം ഉന്നയിച്ചു.
കരിപ്പൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗ് തന്നെയാണ് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള സമരങ്ങള്‍ക്കും മുന്നില്‍ നിന്നത്. 2015 ല്‍ മുസ്‌ലിം ലീഗ് നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്തിരുന്നത്. പിന്നീട് മുസ്‌ലിം ലീഗിന്റെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ വിമാനത്താവളത്തിന് മുന്നില്‍ ധര്‍ണ സമരം നടത്തി. കെ.എം. സി.സിയും പ്രവാസി ലീഗും ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കരിപ്പൂരില്‍ നടത്തിയ സമര പരമ്പര ചരിത്രത്തില്‍ ഇംപിടിക്കുന്ന പ്രക്ഷോഭമായിരുന്നു.
സഊദി എയര്‍ലൈന്‍സിന്റെ എ.330-300 കാറ്റഗറിയിലുള്ള വിമാനം ജിദ്ദയില്‍ നിന്നുള്ള 298 യാത്രക്കാരുമായി ഇന്ന് കരിപ്പൂരിലെത്തുന്നത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും മുഹൂര്‍ത്തമാണ്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സഊദി എയര്‍ലൈന്‍സ് മേധാവികളെ ആദ്യമായി നേരിട്ടു കണ്ട് കരിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. 2016 ല്‍ തങ്ങള്‍ ഉംറ നിര്‍വഹിക്കാനെത്തിയപ്പോഴാണ് സഊദി എയര്‍ലൈന്‍സ് മേധാവികള്‍ മക്കയിലെ തങ്ങളുടെ താമസ സ്ഥലത്തെത്തി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് കരിപ്പൂര്‍ സര്‍വീസിന് സജ്ജമാണെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യക്കുറവും പിണറായി സര്‍ക്കാറിന്റെ അനങ്ങാപ്പാറ നയവുമാണ് ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെയും ഹജ്ജ് ഉംറ തീര്‍ഥാടകരുടെയും യാത്ര പ്രശ്‌നം നീണ്ടുപോകാന്‍ കാരണമായത്. എം.കെ രാഘവനെ പോലെയുള്ള ജനപ്രതിനിധികളും മലബാറിലെ ചെറുതും വലുതുമായ കൂട്ടായ്മകളും കരിപ്പൂര്‍ വിഷയത്തില്‍ കാണിച്ച താല്‍പര്യവും പ്രശംസനീയമാണ്. കരിപ്പൂരില്‍ ഇന്ന് മുതല്‍ ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുന്നതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും തിരിച്ചെത്തുമെന്നതും പ്രതീക്ഷയുടെ മധുരമാണ്. 85 കോടി രൂപ മുടക്കി കരിപ്പൂരില്‍ നിര്‍മ്മിച്ച മനോഹരമായ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്ത ആഴ്ച യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കരിപ്പൂരിന്റെ കുതിപ്പിന് ആക്കം കൂടും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: