X

അതിജീവനത്തിന്റെ കേരള മാതൃക

പിണറായി വിജയന്‍ (മുഖ്യമന്ത്രി)

ഈ നൂറ്റാണ്ട് കണ്ട വലിയ പ്രളയക്കെടുതിയെയാണ് കേരളം അഭിമുഖീകരിച്ചത്. ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ കെടുതി മറികടക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനം ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനമെന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ ഇടപെടല്‍ നടത്തി മാത്രമേ ഈ ദുരിതത്തില്‍നിന്ന് കരകയറാനാവൂ. രക്ഷാപ്രവര്‍ത്തനത്തില്‍ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നിലനിര്‍ത്താനാവണം. ജനങ്ങളെയാകെ അണിനിരത്തി അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായത്.

പ്രളയത്തിന്റെ ആകസ്മികതക്ക് വഴിതെളിയിച്ചത് നീണ്ടുനിന്ന മഴയാണ്. സംസ്ഥാനാന്തര റിസര്‍വോയറുകളുടെ ഏകോപിത മാനേജ്‌മെന്റ് സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, നിരവധി മേഘവിസ്‌ഫോടനം, ന്യൂനമര്‍ദ്ദം തുടങ്ങിയ പ്രത്യേകതകളും ദുരന്തത്തിന് കാരണയിട്ടുണ്ട്. മഴക്കെടുതി മറ്റേതൊരു പ്രദേശത്തേക്കാള്‍ ദുരന്തം സൃഷ്ടിക്കുക കേരളം പോലുള്ള സംസ്ഥാനത്തിലാണ്. ദേശീയ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണെങ്കില്‍ കേരളത്തിലത് ഇരിട്ടയിലധികം വരുന്ന 860 ആണ്. 10 ശതമാനത്തോളം പ്രദേശം സമുദ്ര നിരപ്പിന് താഴെയാണ്. 41 നദികള്‍ അറബിക്കടലിലേക്ക് ഒഴുകുന്നു. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്. ഈ സവിശേഷതകളും വെള്ളത്തിന്റെ സംഭരണത്തിന്റെ പ്രത്യേകതകളും വ്യക്തമായി മനസ്സിലാക്കിയാലേ ഫലപ്രദമായ ദുരന്ത നിവാരണം ഏകോപിപ്പിക്കാനാവൂ. ഇത് തിരിച്ചറിഞ്ഞുള്ള രക്ഷാ പ്രവര്‍ത്തനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്.

വന്‍ദുരന്തം തുടക്കത്തില്‍ തന്നെ കണ്ടറിഞ്ഞ് ജാഗരൂകമാവുകയുണ്ടായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയക്കെടുതി ആരംഭിച്ചത്. ഈ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ സംവിധാനവും ദേശീയ ദുരന്ത നിവാരണസേന, നേവി, എയര്‍ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളും ഏക മനസ്സായി പ്രവര്‍ത്തനം ആരംഭിച്ചു. നാടിന്റെ വിവിധ തുറകളില്‍പെട്ട ജനങ്ങള്‍ സര്‍വാത്മനാ സഹകരിച്ചു. സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ ജില്ലകളെയും ദുരന്തം ബാധിക്കുകയുണ്ടായി. നദികളും തണ്ണീര്‍തടങ്ങളും കവിഞ്ഞൊഴുകി. പുഴകള്‍ വഴിമാറി സഞ്ചരിച്ചു. ഡാമുകള്‍ നിറഞ്ഞ് ഭീതിദമായ അവസ്ഥയുണ്ടാക്കി. റോഡ്-റെയില്‍ സംവിധാനങ്ങള്‍ താറുമാറായി. വിമാനത്താവളങ്ങളില്‍ പോലും വെള്ളം കയറി. നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്ററുകള്‍ക്ക് പോലും ഇറങ്ങാനാവാത്ത സാഹചര്യമുണ്ടായി.

ദുരന്തം മുന്‍കൂട്ടി കണ്ട് വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍കൂടി മുന്നറിയിപ്പ് നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തും സമാന്തരമായി ജില്ലകളിലും 24 മണക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേന്ദ്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഗവര്‍ണറെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കീഴില്‍ ആരംഭിച്ച സംസ്ഥാന നിരീക്ഷണ സെല്ലില്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍, ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, സ്റ്റേറ്റ് പൊലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. കാലാവസ്ഥാനിരീക്ഷണം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ഓണ്‍ലൈന്‍ കമ്യൂണിക്കേഷന്‍ സംവിധാനവുമായി ഐടി മേഖലയും സജീവമായിരുന്നു. ഇവരും ഉദ്യോഗസ്ഥ സംഘവും സെല്ലില്‍ പുലരുംവരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതിശയകരമായ ശ്രദ്ധയോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരാതിക്കിടവരാതെ ഫലപ്രദമായി ക്രമീകരിച്ചു. എല്ലാദിവസവും കാലത്തും വൈകീട്ടും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് രക്ഷാപ്രവര്‍ത്തനം അവലോകനം ചെയ്തു.

സന്നദ്ധ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെയും ഇടപെടല്‍ മാതൃകാപരമായിരുന്നു. മന്ത്രിമാര്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ താഴെത്തട്ടില്‍ കര്‍മ്മനിരതരായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയ ഏജന്‍സികളും രംഗത്തിറങ്ങി. ജില്ലാ കലക്ടര്‍മാര്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം പൊലീസ് ഏറ്റെടുത്തു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചു.

കേരളത്തില്‍ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തമറിഞ്ഞ് ലോക രാജ്യങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളും സമാശ്വാസവുമായെത്തി. സഹായം വാഗ്ദാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളും സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. തെലുങ്കാനയില്‍ നിന്നും ആഭ്യന്തരമന്ത്രി നേരിട്ടെത്തിയതും വിവിധ സംസ്ഥാനങ്ങള്‍ ഒന്നൊഴിയാതെ സഹായവുമായി മുന്നോട്ടു വന്നതും ഫെഡറല്‍ സംവിധാനത്തിന്റെ നല്ല ഭാവിയെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്ന അനുഭവമായിരുന്നു. രാഷ്ട്രങ്ങളുടെ അതിര്‍ത്തി രേഖകള്‍ അതിലംഘിച്ച് കേരളത്തിലേക്ക് സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോള്‍ സാര്‍വലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങള്‍ തുറന്നുകിട്ടിയ പ്രതീതിയായിരുന്നു. ഉദ്യോഗസ്ഥ-രാഷ്ട്രീയ സംവിധാനത്തിന്റെ മാനുഷികമുഖം അനാവൃതമായ സന്ദര്‍ഭം കൂടിയായിരുന്നു അത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തൊട്ട് ഭരണയന്ത്രത്തിന്റെ എല്ലാ മേഖലയില്‍ നിന്നും സന്നദ്ധസേവനത്തിന്റെ അനുകരണീയ മാതൃകകള്‍ ഉയര്‍ന്നുവന്നതും ആഹ്ലാദകരമായിരുന്നു. നിറഞ്ഞ ഉത്തരവാദിത്വത്തിലൂന്നിയ രക്ഷാപ്രവര്‍ത്തനമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ജനാധിപത്യപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വികസിച്ച കേരളത്തിലെ ഭരണയന്ത്രത്തിന് ഇത്തരം പ്രതിസന്ധിമറികടക്കാനാവുമെന്ന് തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയല്ല, കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന കാര്യം കൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്ക് സഹജീവികള്‍ താങ്ങും തണലുമായി മാറുന്നതിന്റെ അനുപമമായ ദൃശ്യങ്ങള്‍ നാടെങ്ങും കാണാമായിരുന്നു. നിസ്സഹായതയിലും നിശ്ചയദാര്‍ഢ്യം കേരളീയ സമൂഹത്തെ മുന്നോട്ടു നയിക്കുകതന്നെ ചെയ്തു. ഗര്‍ഭിണികളെയും കുട്ടികളെയും ഒറ്റപ്പെട്ടുപോയവര്‍ രക്ഷാപ്രവര്‍ത്തകരെ കണ്ട് വികാരാധീനരായി. തങ്ങള്‍ ഒപ്പമുണ്ടെന്ന രക്ഷാപ്രവര്‍ത്തകരുടെ ആശ്വാസ വാക്കുകള്‍ ദുരന്തത്തിലകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജീവനോപാധിയായ വള്ളവും മറ്റു സംവിധാനങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ കേരളം കണ്ടു. മതഭേദമില്ലാതെ ദേവാലയങ്ങള്‍ അഭയകേന്ദ്രങ്ങളായി മാറുന്നതിന്റെയും മനുഷ്യരില്‍ അസമത്വങ്ങളും വേര്‍തിരിവുകളും ഇല്ലാതാവുന്നതിന്റെയും ചാരുതയാര്‍ന്ന അനുഭവവും നമുക്കുണ്ടായി.
ചില അനഭിലഷണീയമായ പ്രവണതകള്‍ ഉയര്‍ന്നുവന്നതും കാണാതിരിക്കേണ്ടതില്ല. അണക്കെട്ടുകള്‍ പൊട്ടുമെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്നുമൊക്കെ വ്യാജ പ്രചാരണമുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുന്നതിനുള്ള പ്രചാരണങ്ങളും നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തിയെന്നതും തിരിച്ചറിയേണ്ടതാണ്. ഒന്നായി നീങ്ങിയ നാടിന് നേരെയുണ്ടായ പുറംതിരിഞ്ഞുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ആരും ചെവിക്കൊണ്ടതേയില്ല. സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് ബാക്കി പത്രം. നൂറ്റാണ്ടുകളായി നാട്ടില്‍ വളര്‍ന്നുവന്ന മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും സേവന തത്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കരുത്തായി മാറിയത്. ആ സംസ്‌കാരത്തെ കൂടുതല്‍ ശക്തമായി ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രധാന്യംകൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ രക്ഷാ പ്രവര്‍ത്തനം. ഒപ്പം ചില ഓര്‍മ്മപ്പെടുത്തലുകളും ഇത് മുന്നോട്ടുവെക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ശരിയായ വികസന കാഴ്ചപ്പാട് സ്വീകരിക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്. സാമൂഹ്യവിപത്തുകളെ കൂട്ടായി നേരിടാനുള്ള രാഷ്ട്രീയ പാഠങ്ങളും ദുരന്ത മാനേജ്‌മെന്റിന്റെ പ്രായോഗിക അനുഭവങ്ങളും പ്രകൃതിക്ഷോഭം നല്‍കി.

ദുരന്തത്തെ മായ്ച്ചുകളയുംവിധമുള്ള പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ മുമ്പിലുള്ള പുതിയ ദൗത്യം. വിവിധ ക്യാമ്പുകളിലായി ഏഴു ലക്ഷത്തിലധികം പേര്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ കാണിച്ച അതേ ശുഷ്‌കാന്തിയോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് സര്‍ക്കാരിനെ നയിക്കുന്നത്. ക്യാമ്പില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തുന്ന ഒരാള്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകരുത്. സര്‍ക്കാരും സമൂഹവും ഒപ്പമുണ്ടെന്ന വിശ്വാസം അവര്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിയണം. പുതിയ തലമുറ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അക്കാദമികമായി പഠിക്കണം. ലോകം മുഴുവന്‍ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധികളെ മറികടന്ന് മാതൃകാപരമായ രീതിയില്‍ ഉയര്‍ത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്ക് മുന്നേറണം. സഹായങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍ തീര്‍ച്ചയായും അത് കഴിയുക തന്നെ ചെയ്യും.

chandrika: