X
    Categories: Culture

കേരളത്തിന്റെ എസ്.ബി.ടി വിടപറയുമ്പോള്‍

കേരളത്തിന്റെ കാല്‍ശതമാനത്തോളം ബാങ്കിങ് ഇടപാടുകള്‍ നടത്തിവന്ന സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നലെ നാമാവശേഷമായിരിക്കുന്നു. ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ 1945ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിന്റെ സ്വന്തവും അഭിമാനവുമായ വലിയൊരു ധനകാര്യസ്ഥാപനമാണ് ലയനമെന്ന പേരില്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നത്. പുതിയ ധനകാര്യവര്‍ഷമായ ഇന്നുമുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. രാജ്യത്തെ അഞ്ചുബാങ്കുകള്‍ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്വയം ഇല്ലാതാകുന്നത്. ഇനി എസ്.ബി.ടിയുടെ 1157 ശാഖകളും സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലാകും അറിയപ്പെടുക. പതിനെട്ടു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1.61 ലക്ഷം കോടിയുടെ വിറ്റുവരവും 1602 എ.ടി.എമ്മുകളുമുള്ള ബാങ്കിന് 2015ലെ കണക്കുപ്രകാരം 1,50,473 കോടി രൂപ നിക്ഷേപവും 69,907 കോടിരൂപ വായ്പയും ഉണ്ടായിരുന്നു. ഏകദേശം നാനൂറ് കോടിയോളം രൂപയുടെ ലാഭമുണ്ടായിരുന്ന ബാങ്കാണ് ഇപ്പോഴില്ലാതായിരിക്കുന്നത്. 1959ലാണ് പാര്‍ലമെന്റിന്റെ അംഗീകരാത്തോടെ എസ്.ബി.ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കായത്.1960ല്‍ തന്നെ മദ്രാസില്‍ ശാഖ തുറന്നു. ആദ്യകാലത്ത് സര്‍ക്കാര്‍ ട്രഷറിയായും പൊതുബാങ്കിംഗ് സേവനങ്ങളും നടത്തിവന്ന ബാങ്ക് ഏതാനും ബാങ്കുകളെ ഏറ്റെടുക്കുകയും ചെയ്തു.

ഏറെക്കാലത്തെ പരിശോധനകള്‍ക്കും പരിദേവനങ്ങള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ഇത്തരമൊരു ലയനതീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ ഇതടക്കം അഞ്ചുബാങ്കുകളെ സ്റ്റേറ്റ് ബാങ്കില്‍ ലയിക്കാന്‍ അനുമതി നല്‍കിയത്. ഇനി 22 പൊതുമേഖലാബാങ്കുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ജീവനക്കാരുടെ ക്ഷേമാനുകൂല്യങ്ങള്‍, സേവനവേതനവ്യവസ്ഥകള്‍, ജോലിയുടെ സ്ഥിരത, ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിലെ വ്യത്യാസം തുടങ്ങിയവയായിരുന്നു ബാങ്ക് ലയനത്തിനെതിരായ പരാതികള്‍ക്കടിസ്ഥാനം. 55 വയസ്സ് കഴിഞ്ഞ ജീവനക്കാരെ നിര്‍ബന്ധവിരമിക്കല്‍ പദ്ധതി വഴി പിരിച്ചുവിടാനാണത്രെ തീരുമാനം. പ്രതിഷേധസമരങ്ങളും ധര്‍ണകളും പണിമുടക്കും വരെ ഈ വന്‍ലയനത്തിനെതിരെ എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായി. കേരള സര്‍ക്കാര്‍ പോലും ബാങ്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും വിവിധ കക്ഷികള്‍ ഇതിനനുസരിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. നിലവില്‍ രണ്ട് ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഒരു ശാഖ അടച്ചുപൂട്ടുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും ടൗണ്‍ തുടങ്ങിയ പേരുകള്‍ ചേര്‍ത്ത് അവ അവിടെത്തന്നെ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് ജനറല്‍മാനേജര്‍ ഓഫീസുകളടക്കം 21 ഓഫീസുകള്‍ അടച്ചുപൂട്ടും. 889 ശാഖകളും ശാഖകളും 13775 ജീവനക്കാരുമാണ് എസ്.ബി.ടിക്ക് കേരളത്തില്‍ മാത്രമുള്ളത്. മൂവായിരം പേരെയെങ്കിലും പിരിച്ചുവിടാനാണത്രെ പരിപാടി.
ലക്ഷക്കണക്കിന് എസ്.ബി.ടിയുടെ ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ പഴയ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്താനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അവരില്‍ പലരും ഇതിനകം മറ്റ് ബാങ്കുകളിലേക്ക് മാറിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. പേരുമാറ്റിയാലും ഇടപാടുകള്‍ പുതിയസ്ഥിതിയിലാകുന്നതിന് മാസങ്ങളെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ നാനൂറോളം എസ്.ബി.ടി ശാഖകള്‍ പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെ ഇടപാടുകാര്‍ പുതിയ ശാഖയിലേക്ക് തങ്ങളുടെ അക്കൗണ്ട് മാറ്റേണ്ടിവരും. ഇതോടെ കേരളത്തില്‍ എസ്.ബി.ഐയുടെ കീഴില്‍ 1400 ഓളം ശാഖകള്‍ ഇന്ന് നിലവില്‍ വന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരും ലയനം കൊണ്ട് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ഉദ്ദേശിക്കുന്നതെന്താണെന്നത് ജനമനസ്സുകളില്‍ ഇന്നും ആധിയായിത്തന്നെ നിലനില്‍ക്കുകയാണ്. അതിനുപ്രധാനകാരണം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ ധനകാര്യനയങ്ങളാണ്. രാജ്യത്തെ സ്വകാര്യ-വിദേശകുത്തകകള്‍ക്ക് തീറെഴുതുന്നതിന്റെ ആദ്യപടിയാണ് ഈ ബാങ്ക് ലയനം. സാധാരണക്കാരന് ഇതുവഴി എന്തുനേട്ടമാണുണ്ടാകുക എന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പരമാവധി ആനുകൂല്യം നല്‍കുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നത് പരക്കെയുള്ള ആക്ഷേപമാണ്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. ടാറ്റ, റിലയന്‍സ്,അദാനി, കിങ്ഫിഷര്‍ പോലുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയിരിക്കുന്നത്. കിങ്്ഫിഷര്‍ ഉടമ വിജയ് മല്യ നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്നു. മറ്റൊരു കോര്‍പറേറ്റ് ഭീമനായ ലളിത് മോഡി രാജ്യത്തെ പറ്റിച്ച് നേരത്തെ തന്നെ നാടുകടന്നു. ഇവരൊക്കെ ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെതന്നെ മുടിക്കുമ്പോള്‍ മോദിയും മറ്റും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുറദ്ദാക്കല്‍ നടപടി മൂലം രാജ്യത്തെ സാധാരണക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അനുഭവിച്ച തിക്തഫലം പറഞ്ഞാല്‍ തീരില്ല.
ചെറുകിടവായ്പകള്‍, നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവയാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ക്ക് ഈ ആഗോളവല്‍കരണകാലത്ത് ഇത്തരം ചെറുകിട ഉപഭോക്താക്കളെ ആവശ്യമില്ലെന്നായിരിക്കുന്നു. ആയിരം രൂപയെങ്കിലും മിനിമം ബാലന്‍സ് നിലനിര്‍ത്തണം, എ.ടി.എം ഇടപാടുകള്‍ക്ക് ചാര്‍ജ് നല്‍കണം, വന്‍കിട വായ്പകള്‍ എടുത്ത് പലിശയടക്കം തിരിച്ചടക്കണം തുടങ്ങിയ വലിയ മോഹങ്ങളാണ് സര്‍ക്കാര്‍ മേഖലയിലെപോലും ബാങ്കുകള്‍ക്കുള്ളത്. വലിയ ഇടപാടുകാരിലൂടെ പരമാവധി ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. യഥാര്‍ഥത്തില്‍ ഇന്നും ചെറുകിടഇടപാടുകാരുടെ ഇഷ്ടതോഴന്‍ കേരളത്തിലും മറ്റും സഹകരണബാങ്കുകളാകുന്നതിന്റെ കാരണം അവര്‍ സാധാരണക്കാരെ സഹായിക്കുന്നു എന്നതാണ്. ഇവരുടെ സേവനമാണ് എസ്.ബി.ടിയില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്. ഫലത്തില്‍ ചെറുകിടവായ്പകള്‍ ഇനി പഴങ്കഥ മാത്രമാകും.സര്‍ക്കാരിന്റെ ഏതുനടപടിയുടെയും അന്തിമലക്ഷ്യം പാവങ്ങളില്‍ പാവപ്പെട്ടവരായിരിക്കണമെന്ന് പറഞ്ഞത് രാഷ്ട്രപിതാവാണ്. ഗൃഹാതുരത്വത്തോടൊപ്പം മലയാളിക്ക് ഏറെ ആശങ്കകളും ബാക്കിവെച്ചാണ് കേരളത്തിന്റെ എസ്.ബി.ടി പടിയിറങ്ങുന്നത്.

chandrika: