X
    Categories: Culture

മദ്യവാദികള്‍ക്കുള്ള കടുത്ത മറുപടി

രാജ്യത്തെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തതവരുത്തി ഇന്നലെ കോടതി പ്രഖ്യാപിച്ച പുതിയ വിശദീകരണം ജനങ്ങളുടെ ജീവനും ആരോഗ്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമായിരിക്കുന്നു. 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി ചീഫ്ജസറ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ബലപ്പെടുത്തുന്നതായിരിക്കുന്നു ഇന്നലത്തെ വിധി. വിധിപ്രകാരം ഇന്നലെയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാനദിനമായിരുന്നത്. എന്നാല്‍ പല സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമദ്യവില്‍പനക്കാരും കോടതിവിധിയെ മറികടക്കുന്നതിനുള്ള നീക്കമാണ് നടത്തിവന്നിരുന്നത്. മദ്യനിരോധനമല്ല, ജനങ്ങളുടെ ആരോഗ്യമാണ് കണക്കിലെടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ഡി.വെ.ചന്ദ്രചൂഡും നാഗോശ്വരറാവുവും പറഞ്ഞത്. പതിമൂന്നുവര്‍ഷത്തോളം പഠിച്ചതിനുശേഷമാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നത് നിസ്സാരമായി കാണാവതല്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതമായ നിലപാടിനുള്ള കനത്ത തിരിച്ചടി കൂടിയാണീ വിധി.

കേരളത്തില്‍ കോടതിവിധി നടപ്പാക്കിയാല്‍ അഞ്ഞൂറോളം മദ്യശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇവ മാറ്റിസ്ഥാപിക്കുന്നതിന് ചുരുക്കും ചില സ്ഥലങ്ങളില്‍ നീക്കങ്ങളുണ്ടായെങ്കിലും സര്‍ക്കാരിനുകീഴിലുള്ള ബവറിജസ് മദ്യവില്‍പനശാലകള്‍ക്ക് മാത്രമേ വിധി ബാധകമാകൂവെന്ന് പറഞ്ഞ് സ്വകാര്യബാറുകള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ റോഗ്ത്തഗിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ വിശദീകരണം എഴുതിവാങ്ങി . ബാറുകള്‍ക്ക് മദ്യശാലകള്‍ എന്ന അര്‍ഥമില്ലെന്നും അതുകൊണ്ട് മദ്യശാലകള്‍ മാറ്റണമെന്ന കോടതിവിധി അവക്ക് ബാധകമല്ലെന്നുമാണ് റോഗ്ത്തഗി നല്‍കിയ വിശദീകരണം. നിയമോപദേശം കേന്ദ്രസര്‍ക്കാരിന്റേതായതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ അത് സ്വീകരിച്ചെങ്കിലും ഫലത്തില്‍ മദ്യമുതലാളിമാര്‍ക്കും ബാറുടമകള്‍ക്കും സഹായകമാകുന്ന ഉപദേശമായിരുന്നു അത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമെന്ന ഇടതുപക്ഷമുന്നണിയുടെ പ്രഖ്യാപിതമായ അനുകൂലനിലപാടും ഇത്തരമൊരു വിശദീരണം തേടലിന് കാരണവുമായിരുന്നു. സംസ്ഥാനത്ത് 270 ബിവറിജസ് ഔട്ട്‌ലെറ്റുകളില്‍ 37 എണ്ണം മാത്രമാണ് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറ്റിസ്ഥാപിച്ചിട്ടുള്ളത്. ജനവാസമേഖലയില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ഒരുകാരണം. ഇതുതന്നെമതി മദ്യത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പിന്റെ തീവ്രത അളക്കാന്‍. കണ്‍സ്യൂമര്‍ഫെഡിന്റെ 21ല്‍ 13എണ്ണം മാറ്റാനുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ അഞ്ഞൂറെണ്ണം മാറ്റണം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 31ല്‍ 20 ഉം മാറ്റേണ്ടിവരുമെന്നത് അപ്രായോഗികമാണെങ്കില്‍ അവര്‍ക്ക് മദ്യം വിളമ്പുന്നത് നിര്‍ത്തേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരിഹാരം കാണേണ്ടിവരും. ദൂരപരിധി പാലിച്ചാല്‍ മലകളില്‍ മദ്യക്കട നടത്തേണ്ടിവരുമെന്ന റോഗ്ത്തഗിയുടെ വാദത്തെക്കുറിച്ച് കോടതി പറഞ്ഞത്, മദ്യം വേണ്ടവര്‍ അവിടെ പോകട്ടെ എന്നാണ്.
മൊത്തം അമ്പത്തിനാല് ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. അവയില്‍ കോടതിവിധിയില്‍ 500 മീറ്റര്‍ പ്രായോഗികമല്ലെന്നും ബാറുകള്‍ക്ക് ബാധകമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബാറുകള്‍ക്കും വിധി ബാധകമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു കോടതി ചെയ്തത്. ഇതാകട്ടെ സംസ്ഥാന സര്‍ക്കാരിനെതിരായ കനത്ത പ്രഹരവുമായി. ഏതുവിധേനയും കോടതിവിധി മറികടക്കുക എന്ന തന്ത്രത്തിനേറ്റ അടികൂടിയായി മദ്യമുതലാളിമാരെ സംബന്ധിച്ചും ഈ വിധി. ഇന്നലത്തെ വിധിയില്‍ ഇരുപതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ത്രദ്ദേശസ്ഥാപനപ്രദേശങ്ങളില്‍ 500 മീറ്റര്‍ പരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഉദ്ദേശ്യശുദ്ധി അതേപടി നിലനില്‍ക്കുന്നുവെന്നതാണ് നാം കാണേണ്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കാര്യത്തില്‍ സെപ്തംബര്‍ 30 വരെ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മദ്യം നിരോധിക്കുന്നതിന് കോടതി തയ്യാറായില്ലെങ്കിലും ഫലത്തില്‍ ഇന്നുമുതല്‍ കുറച്ചുകാലത്തേക്കെങ്കിലും കേരളത്തില്‍ മദ്യവില്‍പന
പാതകളില്‍ നിത്യേന പിടഞ്ഞുവീണുമരിക്കുന്നവരുടെ സംഖ്യയാണ് കോടതിയെ അലോസരപ്പെടുത്തുന്നത്. ലക്ഷം പേരാണ് ദിനംപ്രതി ഇന്ത്യയില്‍ റോഡപടകടങ്ങളില്‍പെട്ട് മരണമടയുന്നത്. ഇവരില്‍ എഴുപതുശതമാവും വണ്ടിയോടിക്കുന്ന വ്യക്തിയുടെ മദ്യപാനം കാരണമാണ്. ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനത്തെതുടര്‍ന്ന് ഇരുപതുശതമാനം വരെ റോഡപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇവരുടെയെല്ലാം ജീവന്റെ വിലയാണ് ഉന്നതനീതിപീഠത്തില്‍ നിന്നുള്ള വിധി. നിര്‍ഭാഗ്യവശാല്‍ ഇതിനെ മറികടക്കാനും ഏതുവഴിക്കും കാശുണ്ടാക്കാനും മദ്യമുതലാളിമാരെ സുഖിപ്പിച്ച് തിരഞ്ഞെടുപ്പിലും മറ്റും കാര്യസാധ്യം നേടാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
യു.ഡി.എഫിന്റെ ദീര്‍ഘദര്‍ശിതമായ മദ്യനിയന്ത്രണങ്ങള്‍ അട്ടിമറിക്കുന്നതിന് പരമാവധി ശ്രമിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. മുന്നൂറോളം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുവന്നപ്പോള്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും കോടതിയില്‍ ചെന്നെത്തിക്കുകയും ചെയ്തു. പക്ഷേ തുടരെത്തുടരെയുള്ള വിധികളെല്ലാം മദ്യമുതലാളിമാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നുവെന്നത് മറക്കരുത്. എന്നിട്ടും കോടതിയുടെയും ജനതയുടെയും നന്മയിലധിഷ്ഠിതമായ ആഗ്രഹങ്ങളെ മുഴുവന്‍ പരിഹസിക്കുന്നവിധമായിരുന്നു സംസ്ഥാനത്തെ ഇടതുപക്ഷ നിലപാട്. പൂട്ടിയ ബാറുകളെല്ലാം ടൂറിസത്തിന്റെ പേരില്‍ വീണ്ടും തുറക്കുന്നതിനുള്ള നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ മദ്യനയം ഇതിനടിസ്ഥാനത്തിലുള്ളതായിരിക്കുമെന്ന് എക്‌സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
ഏത് സര്‍്ക്കാരിന്റെയും അടിസ്ഥാനപരവും അടിയന്തിരവുമായ കടമ അവരുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണമാണ്. ആരോഗ്യമില്ലാതെ ഒരു വ്യക്തിക്കും മാന്യമായി ജീവിക്കാനാകില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആധുനിക സര്‍ക്കാരുകള്‍ പൗരന്മാരെ മദ്യത്തിനും ലഹരിക്കും അടിമകളാക്കിയും അവരെ ലോട്ടറിപോലുള്ള ചൂതാട്ടങ്ങള്‍ക്ക് പ്രേരിപ്പിച്ചും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന നയമാണ് സ്വീകരിച്ചുവരുന്നത്.ഒരു വെല്‍ഫെയര്‍ സ്റ്റേറ്റിന് ഇതൊരിക്കലും അംഗീകരിക്കാനാവില്ലതന്നെ. മദ്യമുതലാളിമാരുടെ ലാഭമല്ല, ജനങ്ങളുടെ ജീവനാണ് വലുതെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശം എല്ലാവരും കാതുതുറന്നുകേള്‍ക്കണം. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കോടതിവിധിയല്ലേ, അംഗീകരിച്ചല്ലേ പറ്റൂ എന്നും സ്വകാര്യമദ്യശാലകള്‍ക്കാണ് സര്‍ക്കാരിനല്ല വിധിയെതിരെന്നുമുള്ള മന്ത്രി ജി.സുധാകരന്റെ നിലപാട് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കണ്ടിട്ടുപഠിക്കില്ലെങ്കിലും കൊണ്ടിട്ടും പഠിക്കില്ലെന്നുവരുന്നത് കഷ്ടം തന്നെ.

 

chandrika: