Connect with us

Culture

കേരളത്തിന്റെ എസ്.ബി.ടി വിടപറയുമ്പോള്‍

Published

on

കേരളത്തിന്റെ കാല്‍ശതമാനത്തോളം ബാങ്കിങ് ഇടപാടുകള്‍ നടത്തിവന്ന സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നലെ നാമാവശേഷമായിരിക്കുന്നു. ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ 1945ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിന്റെ സ്വന്തവും അഭിമാനവുമായ വലിയൊരു ധനകാര്യസ്ഥാപനമാണ് ലയനമെന്ന പേരില്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നത്. പുതിയ ധനകാര്യവര്‍ഷമായ ഇന്നുമുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. രാജ്യത്തെ അഞ്ചുബാങ്കുകള്‍ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്വയം ഇല്ലാതാകുന്നത്. ഇനി എസ്.ബി.ടിയുടെ 1157 ശാഖകളും സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലാകും അറിയപ്പെടുക. പതിനെട്ടു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1.61 ലക്ഷം കോടിയുടെ വിറ്റുവരവും 1602 എ.ടി.എമ്മുകളുമുള്ള ബാങ്കിന് 2015ലെ കണക്കുപ്രകാരം 1,50,473 കോടി രൂപ നിക്ഷേപവും 69,907 കോടിരൂപ വായ്പയും ഉണ്ടായിരുന്നു. ഏകദേശം നാനൂറ് കോടിയോളം രൂപയുടെ ലാഭമുണ്ടായിരുന്ന ബാങ്കാണ് ഇപ്പോഴില്ലാതായിരിക്കുന്നത്. 1959ലാണ് പാര്‍ലമെന്റിന്റെ അംഗീകരാത്തോടെ എസ്.ബി.ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കായത്.1960ല്‍ തന്നെ മദ്രാസില്‍ ശാഖ തുറന്നു. ആദ്യകാലത്ത് സര്‍ക്കാര്‍ ട്രഷറിയായും പൊതുബാങ്കിംഗ് സേവനങ്ങളും നടത്തിവന്ന ബാങ്ക് ഏതാനും ബാങ്കുകളെ ഏറ്റെടുക്കുകയും ചെയ്തു.

ഏറെക്കാലത്തെ പരിശോധനകള്‍ക്കും പരിദേവനങ്ങള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ഇത്തരമൊരു ലയനതീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ ഇതടക്കം അഞ്ചുബാങ്കുകളെ സ്റ്റേറ്റ് ബാങ്കില്‍ ലയിക്കാന്‍ അനുമതി നല്‍കിയത്. ഇനി 22 പൊതുമേഖലാബാങ്കുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ജീവനക്കാരുടെ ക്ഷേമാനുകൂല്യങ്ങള്‍, സേവനവേതനവ്യവസ്ഥകള്‍, ജോലിയുടെ സ്ഥിരത, ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിലെ വ്യത്യാസം തുടങ്ങിയവയായിരുന്നു ബാങ്ക് ലയനത്തിനെതിരായ പരാതികള്‍ക്കടിസ്ഥാനം. 55 വയസ്സ് കഴിഞ്ഞ ജീവനക്കാരെ നിര്‍ബന്ധവിരമിക്കല്‍ പദ്ധതി വഴി പിരിച്ചുവിടാനാണത്രെ തീരുമാനം. പ്രതിഷേധസമരങ്ങളും ധര്‍ണകളും പണിമുടക്കും വരെ ഈ വന്‍ലയനത്തിനെതിരെ എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായി. കേരള സര്‍ക്കാര്‍ പോലും ബാങ്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും വിവിധ കക്ഷികള്‍ ഇതിനനുസരിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. നിലവില്‍ രണ്ട് ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഒരു ശാഖ അടച്ചുപൂട്ടുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും ടൗണ്‍ തുടങ്ങിയ പേരുകള്‍ ചേര്‍ത്ത് അവ അവിടെത്തന്നെ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് ജനറല്‍മാനേജര്‍ ഓഫീസുകളടക്കം 21 ഓഫീസുകള്‍ അടച്ചുപൂട്ടും. 889 ശാഖകളും ശാഖകളും 13775 ജീവനക്കാരുമാണ് എസ്.ബി.ടിക്ക് കേരളത്തില്‍ മാത്രമുള്ളത്. മൂവായിരം പേരെയെങ്കിലും പിരിച്ചുവിടാനാണത്രെ പരിപാടി.
ലക്ഷക്കണക്കിന് എസ്.ബി.ടിയുടെ ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ പഴയ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്താനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അവരില്‍ പലരും ഇതിനകം മറ്റ് ബാങ്കുകളിലേക്ക് മാറിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. പേരുമാറ്റിയാലും ഇടപാടുകള്‍ പുതിയസ്ഥിതിയിലാകുന്നതിന് മാസങ്ങളെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ നാനൂറോളം എസ്.ബി.ടി ശാഖകള്‍ പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെ ഇടപാടുകാര്‍ പുതിയ ശാഖയിലേക്ക് തങ്ങളുടെ അക്കൗണ്ട് മാറ്റേണ്ടിവരും. ഇതോടെ കേരളത്തില്‍ എസ്.ബി.ഐയുടെ കീഴില്‍ 1400 ഓളം ശാഖകള്‍ ഇന്ന് നിലവില്‍ വന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരും ലയനം കൊണ്ട് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ഉദ്ദേശിക്കുന്നതെന്താണെന്നത് ജനമനസ്സുകളില്‍ ഇന്നും ആധിയായിത്തന്നെ നിലനില്‍ക്കുകയാണ്. അതിനുപ്രധാനകാരണം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ ധനകാര്യനയങ്ങളാണ്. രാജ്യത്തെ സ്വകാര്യ-വിദേശകുത്തകകള്‍ക്ക് തീറെഴുതുന്നതിന്റെ ആദ്യപടിയാണ് ഈ ബാങ്ക് ലയനം. സാധാരണക്കാരന് ഇതുവഴി എന്തുനേട്ടമാണുണ്ടാകുക എന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പരമാവധി ആനുകൂല്യം നല്‍കുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നത് പരക്കെയുള്ള ആക്ഷേപമാണ്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. ടാറ്റ, റിലയന്‍സ്,അദാനി, കിങ്ഫിഷര്‍ പോലുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയിരിക്കുന്നത്. കിങ്്ഫിഷര്‍ ഉടമ വിജയ് മല്യ നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്നു. മറ്റൊരു കോര്‍പറേറ്റ് ഭീമനായ ലളിത് മോഡി രാജ്യത്തെ പറ്റിച്ച് നേരത്തെ തന്നെ നാടുകടന്നു. ഇവരൊക്കെ ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെതന്നെ മുടിക്കുമ്പോള്‍ മോദിയും മറ്റും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുറദ്ദാക്കല്‍ നടപടി മൂലം രാജ്യത്തെ സാധാരണക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അനുഭവിച്ച തിക്തഫലം പറഞ്ഞാല്‍ തീരില്ല.
ചെറുകിടവായ്പകള്‍, നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവയാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ക്ക് ഈ ആഗോളവല്‍കരണകാലത്ത് ഇത്തരം ചെറുകിട ഉപഭോക്താക്കളെ ആവശ്യമില്ലെന്നായിരിക്കുന്നു. ആയിരം രൂപയെങ്കിലും മിനിമം ബാലന്‍സ് നിലനിര്‍ത്തണം, എ.ടി.എം ഇടപാടുകള്‍ക്ക് ചാര്‍ജ് നല്‍കണം, വന്‍കിട വായ്പകള്‍ എടുത്ത് പലിശയടക്കം തിരിച്ചടക്കണം തുടങ്ങിയ വലിയ മോഹങ്ങളാണ് സര്‍ക്കാര്‍ മേഖലയിലെപോലും ബാങ്കുകള്‍ക്കുള്ളത്. വലിയ ഇടപാടുകാരിലൂടെ പരമാവധി ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. യഥാര്‍ഥത്തില്‍ ഇന്നും ചെറുകിടഇടപാടുകാരുടെ ഇഷ്ടതോഴന്‍ കേരളത്തിലും മറ്റും സഹകരണബാങ്കുകളാകുന്നതിന്റെ കാരണം അവര്‍ സാധാരണക്കാരെ സഹായിക്കുന്നു എന്നതാണ്. ഇവരുടെ സേവനമാണ് എസ്.ബി.ടിയില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്. ഫലത്തില്‍ ചെറുകിടവായ്പകള്‍ ഇനി പഴങ്കഥ മാത്രമാകും.സര്‍ക്കാരിന്റെ ഏതുനടപടിയുടെയും അന്തിമലക്ഷ്യം പാവങ്ങളില്‍ പാവപ്പെട്ടവരായിരിക്കണമെന്ന് പറഞ്ഞത് രാഷ്ട്രപിതാവാണ്. ഗൃഹാതുരത്വത്തോടൊപ്പം മലയാളിക്ക് ഏറെ ആശങ്കകളും ബാക്കിവെച്ചാണ് കേരളത്തിന്റെ എസ്.ബി.ടി പടിയിറങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending