india
എയര്‍ബസ് സോഫ്റ്റ്വെയര് നവീകരണം; ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് വൈകിപ്പോക്ക് സാധ്യത
രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്കി.
ന്യൂഡല്‍ഹി: എയര്‍ബസ് എ-320 ശ്രേണിയിലെ വിമാനങ്ങളില്‍ കണ്ടെത്തിയ ഫ്ലൈറ്റ് കണ്ട്രോള് സിസ്റ്റം പ്രശ്നം പരിഹരിക്കുന്നതിനായി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികള്‍ അടിയന്തര സാങ്കേതിക നവീകരണ ജോലികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്കി.
ഫ്ലൈറ്റ് കണ്ട്രോളുകള് ഉപയോഗിക്കുന്ന പ്രധാന ഡാറ്റ തീവ്രമായ സൗരവികിരണം മൂലം തകരാറിലാകാനുള്ള സാധ്യതയുണ്ടെന്നാണ് എയര്‍ബസ് കണ്ടെത്തിയത്. ഈ പ്രശ്നം പരിഹരിക്കാന്‍ സോഫ്റ്റ്വെയര് അപ്ഡേറ്റുകളും ചിലപ്പോള്‍ ഹാര്ഡ്വെയര് പുനഃക്രമീകരണവും നിര്‍ബന്ധമാണെന്നും, അതിനായി വിമാനങ്ങളെ താല്‍ക്കാലികമായി നിലത്തിറക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 560 എ-320 വിമാനങ്ങളില്‍ 200 മുതല്‍ 250 വരെയാണ് ഈ നവീകരണം ആവശ്യമായിരിക്കുക. ആഗോളതലത്തില്‍ സര്‍വീസ് നടത്തുന്ന 6,000ത്തോളം A320 വിമാനം വരെ അപ്ഡേറ്റ് ആവശ്യമായി വരാമെന്ന് എയര്‍ബസ് വിലയിരുത്തുന്നു. യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) നല്കിയ നിര്‍ദേശപ്രകാരം, തകരാറിലായ എലിവേറ്റര്‍ ഏലറോണ്‍ കമ്പ്യൂട്ടര്‍ (ELAC) മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യുന്നതിനാണ് പ്രാധാന്യം.
ഫ്ലൈറ്റ് കണ്ട്രോളുകള് നിയന്ത്രിക്കുന്ന ഈ ഉപകരണത്തില്‍ കണ്ടുവരുന്ന പ്രശ്നങ്ങളാണ് അടിയന്തര ഇടപെടലുകള്‍ക്ക് കാരണമാകുന്നത്. എയര്‍ബസില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്‍ഡിഗോ അറിയിച്ചു. ആവശ്യമായ പരിശോധനകളും മാറ്റങ്ങളും നടത്തുമ്പോള്‍ സര്‍വീസുകള്‍ക്ക് ബാധിക്കുന്ന പ്രത്യാഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നതായും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസും പ്രശ്നം ഉദയിച്ചതിനുശേഷം ഉടന്‍ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവരുടെ ഭൂരിഭാഗം വിമാനങ്ങളെ പ്രശ്നം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, ലോകമെമ്പാടുമുള്ള എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമായ നിര്‍ദ്ദേശമായതിനാല്‍ സര്‍വീസുകളില്‍ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 31 എ-320 വിമാനങ്ങള്‍ നവീകരണത്തിനിടെ ബാധിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരിക്കുകയാണ്. സോഫ്റ്റ്വെയര്-ഹാര്ഡ്വെയര് മാറ്റങ്ങള്‍ക്ക് സമയം എടുക്കുന്നതോടെ ചില ഷെഡ്യൂള്‍ സര്‍വീസുകളില്‍ മാറ്റം വരും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കായി ഖേദം രേഖപ്പെടുത്തുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. എത്ര വിമാനം നേരിട്ട് ബാധിച്ചുവെന്ന കണക്കുകള്‍ മൂന്ന് കമ്പനികളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സാങ്കേതിക പുതുക്കലുകള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍വീസുകളില്‍ ഇടയ്ക്കിടെ തടസ്സങ്ങള്‍ തുടരുമെന്നതാണ് സൂചന.
india
ഗോവയിലെ തടാകത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ് സഞ്ചാരികള്‍
കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ നിരന്തരം ഉയരുന്നുണ്ടെങ്കിലും, പലരും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് മുന്നോട്ടാണ് പോവുന്നത്. ഇതിന് പുതിയ ഉദാഹരണമാണ് ഗോവയിലെ പോര്‍വോറിമിലെ ടോര്‍ഡ ക്രീക്കില്‍ നടന്ന സംഭവം.
കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വീഡിയോയുടെ തുടക്കത്തില്‍ തടാകത്തിനരികില്‍ നിര്‍ത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ദൃശ്യങ്ങളാണ് കാണുന്നത്.
തങ്ങള്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതുപോലെ, കാറിലുള്ള പുരുഷനും സ്ത്രീയും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ക്യാമറ തടാകത്തിലേക്ക് തിരിയുമ്പോള്‍, അവിടെ ഉപേക്ഷിച്ചിരിക്കുന്ന കുട്ടികളുടെ നാപ്കിനുകളും കളിപ്പാട്ടങ്ങളും വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ഉത്തരവാദിത്തമുള്ള ടൂറിസത്തിനെതിരെ നിരവധി പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
india
പുലിക്കെണിയില് കുടുങ്ങിയത് കള്ളന്; ബഹ്റൈച്ചില്‍ വിചിത്ര സംഭവം
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന് തന്നെയാണ് കുടുങ്ങിയത്.
ലക്നൗ: പുലിയെ പിടികൂടാന്‍ വെച്ച കുടയില്‍ കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന് തന്നെയാണ് കുടുങ്ങിയത്.
ഉംറി ഗ്രാമത്തിലെ ഫഖര്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പുലിക്കെണിയില് വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്‍ പ്രദീപ് കുമാര്‍ കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദീപ് മൊബൈല്‍ ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.
നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെയോടെ സ്ഥലത്തെത്തി വാതില്‍ തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”കൂട് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്” എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.
അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയായി കെണി സ്ഥാപിച്ചിരുന്നത്.
പുലിക്കെണികളില് കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. ”വാതില്‍ ദേഹത്ത് പതിച്ചിരുന്നെങ്കില്‍ ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില് അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്‍ കെണികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ഥിച്ചു.
india
ശ്രീലങ്കയില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ്: മരണസംഖ്യ നൂറ് കടന്നു; തമിഴ്നാട്ടിലും ചുവപ്പു ജാഗ്രത
രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഡിറ്റ്വാ’ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. മദ്ധ്യവും കിഴക്കന്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ഏറ്റവും രൂക്ഷമായത്. രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബദുള്ളയും നുവാര ഏലിയയുമുള്ള മലപ്രദേശം ഉള്‍പ്പെടെ മുപ്പതോളം പേര് കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റെയില്‍-റോഡ് ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതാണെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതത്വത്തിനായി അമ്പതിനായിരത്തിലധികം ആളുകളെ താല്‍ക്കാലിക ശെല്‍ട്ടറുകളിലേക്ക് മാറ്റി.
ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം വര്‍ധിച്ചു. കടലൂര്‍, മൈലാടുറൈ, വിഴുപുരം, ചെങ്കല്‍പട്ട് ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 20 സെന്റീമീറ്ററില്‍ അധികം മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനെ തുടര്‍ന്ന് രാമേശ്വരം പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇപ്പോള്‍ മണ്ഡപം സ്റ്റേഷനില്‍വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
-
india15 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment19 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india17 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

