X
    Categories: Video Stories

സി.പി.എമ്മിന്റെ നയരാഹിത്യം

കുറുക്കോളി മൊയ്തീന്‍

വളരെ പ്രാധാന്യമുള്ള ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യത്തെ ജനങ്ങളുള്ളത്. ഇന്ത്യയെ ഫാസിസ്റ്റ് കരങ്ങള്‍ക്ക് തീറെഴുതി കൊടുക്കാനാവില്ലെന്ന ദൃഢനിശ്ചയത്തില്‍ ജനാധിപത്യ മതേതര സംഘടനകള്‍ പരാമാവധി യോജിപ്പിന്റെ തലങ്ങള്‍ തേടുകയാണ്. അപ്പോഴും തീരം തൊടാതെ ഒരു വ്യക്തതയില്ലാത്ത നയങ്ങളുമായാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നീങ്ങുന്നത്. അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യചേരിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അതിനിടക്ക് സി.പി.എം സെക്രട്ടറി നടത്തിയ പ്രസ്താവന അവരുടെ നയരാഹിത്യമാണ് പ്രകടമാക്കുന്നത്. ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന നയം തന്നെയാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നത.്
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കോണ്‍ഗ്രസ് നശിച്ചുകാണാന്‍ എന്തൊക്കെയാണ് അവര്‍ ചെയ്തു കൂട്ടുന്നത്. ഇന്ദിരാഗാന്ധിയെ യക്ഷിയെന്ന് വിളിച്ചതും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുപിടിക്കുമെന്ന് ഇ.എം.എസ്സിന്റെ പ്രസ്താവനയും മറന്നിട്ടില്ല. സംയുക്ത സമരങ്ങളും റാലികളും നടത്തി, ശരീഅത്ത് വിഷയത്തിലും ഏകസിവില്‍ കോഡിന് വേണ്ടിയുള്ള വാദത്തിലും സംഘ്പരിവാറിനൊപ്പം കൈകോര്‍ത്തു പ്രചാരണം നടത്തി. കോണ്‍ഗ്രസിനെതിരേ വിശാല മുന്നണിക്കായി യത്‌നിച്ചു. എന്നും ബി.ജെ.പിക്ക് ഒരു കൈസഹായം ചെയ്തുവന്ന പാര്‍ട്ടിയാണ് സി.പി.എം. സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അത്തരം നിലപാടിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ത്രിതല തന്ത്രം പയറ്റും എന്നാണ് യച്ചൂരി പറയുന്നത്. അതിനു കെല്‍പ്പുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നു രാജ്യത്തെ ആരെങ്കിലും വിശ്വസിക്കുമോ?
1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ വന്നതും 1998ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതും 2004ല്‍ യു.പി.എ മുന്നണി രൂപം കൊണ്ടതും തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു എന്നതാണ് യച്ചൂരിയുടെ വാദം. ആ കാലഘട്ടത്തിലെ അവസ്ഥയല്ല ഇന്ന് ഇന്ത്യയില്‍ ഉള്ളതെന്ന് അംഗീകരിക്കാന്‍ യച്ചൂരിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തയാറാവണം. 1991-96 കാലത്തെ കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കാന്‍ മൂന്നാം ചേരിക്കായുള്ള പരിശ്രമത്തിലായിരുന്നു ഇടതുപക്ഷവും പല സംസ്ഥാനങ്ങളിലുമുള്ള പ്രാദേശിക കക്ഷികളും. അധിക നേട്ടം ഏതു പക്ഷത്ത് നിന്നാലാണ് ലഭിക്കുക എന്നതായിരുന്നു പല പ്രാദേശിക കക്ഷികളുടെയും ചിന്ത. 96ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ കക്ഷി എന്ന നിലയില്‍ എ.ബി വാജ്‌പേയിയേ മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതി വിളിക്കുകയായിരുന്നു. ബി.ജെ.പിക്ക് 161ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 140 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വന്നപ്പോള്‍ പതിമൂന്നാം ദിവസം ആ സര്‍ക്കാര്‍ രാജിവെച്ചു. തുടര്‍ന്ന എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെകൂടി സഹായത്തിലാണ് ആ സര്‍ക്കാര്‍ പതിനൊന്നു മാസത്തോളം നിലനിന്നത്. തുടര്‍ന്ന് ഐ.കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി. പതിനൊന്നു മാസം കൊണ്ട് ആ സര്‍ക്കാരും പുറത്തായി.വീണ്ടും തെരഞ്ഞെടുപ്പ്. ബി.ജെ.പിയും സഖ്യ കക്ഷികളും കൂടി 277 സീറ്റുകള്‍ നേടി. ബി.ജെ.പി മാത്രം 182 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 168 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 141 സീറ്റും ഐക്യമുന്നണി എന്ന നിലയില്‍ മൂന്നാംചേരി 83 സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഐക്യമുന്നണിയും ചേര്‍ന്നാലും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായി. വാജ്‌പേയ് തന്നെ വീണ്ടും പ്രധാന മന്ത്രിയായി. പതിമൂന്ന് മാസം പിന്നിട്ടപ്പോള്‍ ഘടക കക്ഷികളില്‍ ചിലര്‍ പിന്‍മാറിയതിനാല്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയും രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. ബി.ജെ.പി മുന്നണി നില മെച്ചപ്പെടുത്തി. അവര്‍ 350 സീറ്റുകള്‍ നേടി. ബി.ജെപി 182 എന്ന നമ്പര്‍ നില നിര്‍ത്തി, കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി 137ലേക്ക് താഴ്ന്നു. ഇടതിന്ന് 43 സീറ്റും മറ്റുള്ളവര്‍ക്ക് 58 സീറ്റും ലഭിച്ചു. വാജ്‌പേയ് കാലാവധി പൂര്‍ത്തിയാക്കി. കാലാവധി തികച്ചുഭരിക്കാന്‍ കഴിഞ്ഞ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരായിരുന്നു ഇത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ 2004ല്‍ നേരിട്ട് വലിയ കക്ഷിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നു. ബി.ജെ.പിക്ക് ലഭിച്ചത് 136 സീറ്റ്. കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഐക്യമുന്നണി, ദേശീയ മുന്നണി, ഇടതുമുന്നണി എന്ന പരീക്ഷണങ്ങള്‍ തകര്‍ന്നിരുന്നു. ഇടതു പക്ഷ കക്ഷികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പിന്തുണച്ചു. കേരളവും ത്രിപുരയും ബംഗാളുമൊഴിച്ച് പല സംസ്ഥാനങ്ങളിലും തെരെഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കാന്‍ സി.പി.എം തയ്യാറായിരുന്നു. അങ്ങനെയാണ് ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭ ചുമതലയേല്‍ക്കുന്നത്.
സീതാറം യെച്ചൂരി പറഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികളെയും മുന്നിലെത്താതെ നോക്കണമായിരുന്നില്ലെ? ഇന്നത്തെ സാഹചര്യം എന്താണ്. 96,98 കാലത്തെക്കാള്‍ പരിതാപകരമല്ലേ. ബി.ജെ.പി മുന്നണി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ എത്തിയത്. സി.പി.എം സെക്രട്ടറി പറഞ്ഞ ആ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യോജിച്ച് പോയിരുന്നെങ്കില്‍ ഫാസിസ്റ്റുകള്‍ക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നോ? 2014ലും പരാജയപ്പെടാനുള്ള കാരണം ഒന്നിച്ചു നില്‍ക്കാത്തതായിരുന്നു. ഇനിയും തനിയാവര്‍ത്തനമാണൊ സി.പി.എം ആഗ്രഹിക്കുന്നത്. യെച്ചൂരി 96,98,2004 വര്‍ഷങ്ങളിലെ അവസ്ഥ പറഞ്ഞപ്പോള്‍ 1999ലെ അവസ്ഥ വിട്ടുകളഞ്ഞത് ബോധപൂര്‍വം തന്നെയായിരിക്കും. സഭയിലെ അംഗബലമാണല്ലൊ പ്രധാനം. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും അംഗബലം കുറഞ്ഞു വരണമെങ്കില്‍ ജനാധിപത്യചേരി ശക്തിപെടുക തന്നെ വേണം. ആ ഗണിതം അറിയാത്ത ആളല്ലല്ലോ യച്ചൂരി. പിന്നെന്തിനീ മലക്കം മറിച്ചില്‍. അതിന്റെ പരിണിതഫലം ബി.ജെ.പിയുടെ അധികാരതുടര്‍ച്ചയായിരിക്കും. ബി.ജെ.പി ഭരിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് തകര്‍ന്നാല്‍ മതിയെന്ന നയം കോണ്‍ഗ്രസിന്റെ മാത്രമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കൂടിയുള്ള കാരണമാണെന്ന് ഓര്‍ക്കണം. ജനാധിപത്യ സംഘടനകള്‍ ഭിന്നിച്ചു തന്നെ നിന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും ഭയാനകരവുമല്ലേ അവസ്ഥ. അതിനെ അതിജീവിക്കാന്‍ ഫാസിസ്റ്റ് ചേരിയുടെ അംഗബലം കുറക്കുകയല്ലെ വേണ്ടത്. അതിനായി വോട്ടുകള്‍ ഭിന്നിക്കാതെ സൂക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യ മതേതര കക്ഷികളുടെയും കടമയാണ്. അതിന് മടിച്ചുനില്‍ക്കുന്നവരെ ഫാസിസ്റ്റുകളുടെ സഹായികളായേ ജനാധിപത്യവിശ്വാസികള്‍ക്ക് കാണാനാവൂ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: