X
    Categories: columns

കെ.ടി ജലീലിന്റെ ‘ധര്‍മ്മയുദ്ധ നുണകളും’ കോടിയേരിയുടെ ഖുര്‍ആന്‍ ‘സ്‌നേഹവും’

 

ലുഖ്മാന്‍ മമ്പാട്

”…ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴി ചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്ര്യത്തിനെതിരെയും സി.പി.ഐ എമ്മും ഇ.എം.എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹ മോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ലിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധ ശബ്ദമുയര്‍ത്തിയപ്പോള്‍ സി.പി.ഐ എം അവര്‍ക്കൊപ്പമാണ് നിന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ വിമര്‍ശകര്‍ തയ്യാറാവണം…’
-കോടിയേരി ബാലകൃഷ്ണന്‍ (2018 ഒക്ടോബര്‍)
അവഹേളനം ഖുര്‍ആനോടോ എന്നാണ് ഇന്നലെ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട്. മുകളില്‍ കൊടുത്ത രണ്ടു വര്‍ഷം പോലും പഴക്കമില്ലാത്ത കോടിയേരിയുടെ നിലപാടൊന്ന് കണ്ണോടിച്ചശേഷം ആ ലേഖനം വായിച്ചാല്‍ ആട് ഒരു ഭീകര ജീവിയാണെന്നു ആരും പറഞ്ഞുപോകും. മതേതരത്വത്തിന്റെ ആട്ടിന്‍തോലണിഞ്ഞു നടക്കുന്ന ഇവരുടെ പൂച്ച് പുറത്തുകണ്ടു സഹതപിക്കുകയേ വഴിയുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ശബരിമലയില്‍ ആചാരം ലംഘിച്ച് യുവതികളെ പൊലീസ് വേഷം കെട്ടിച്ച് ഒളിച്ചുകടത്തി വിശ്വാസി സമൂഹത്തോട് പിണറായി സര്‍ക്കാര്‍ വെല്ലുവിളി നടത്തിയ കാലത്താണ് കോടിയേരിയുടെ മതങ്ങള്‍ക്ക് എതിരായ പുരോഗമന ചരിത്രം പൊട്ടിയൊലിച്ചത്.
1984 ഏപ്രിലില്‍ സുപ്രീംകോടതി മുസ്‌ലിം വ്യക്തി നിയമത്തിലേക്ക് കടന്ന് ചില പരാമര്‍ശങ്ങള്‍ നടത്തുകയും ശരീഅത്ത് (വ്യക്തിനിയമം) സാമൂഹ്യക്ഷേമത്തിന് തടസ്സമാവരുതെന്നും വ്യക്തിനിയമങ്ങള്‍ മാറ്റി ഏകീകൃത സിവില്‍ നിയമം രാജ്യത്തുണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത കാലത്തെയാണ് കൊടിയേരി ചികഞ്ഞെടുത്തത്. ‘വിവാഹ മോചിതയായ സ്ത്രീക്ക് മരണംവരെ ജീവിതച്ചെലവ് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന്’ ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് വിധി പ്രസ്താവിച്ചപ്പോള്‍ ഇതിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വകവെച്ചുതരുന്ന ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെ പട നയിച്ചത് സി.പി.എമ്മായിരുന്നു. ഇസ്‌ലാമിക ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളിയ ഇ.എം.എസ് നമ്പൂതിരിപ്പാട്, ‘നാലു പെണ്ണുകെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമാണ്, മുത്തുനബിയല്ല അള്ളാ പറഞ്ഞാലും അത് അനുവദിക്കില്ല’ എന്ന് നയം വ്യക്തമാക്കിയതൊക്കെ പഴയ കഥയാണെന്ന് വ്യാഖ്യാനിച്ച മാപ്ലാക്കളുടെ ചങ്കില്‍ കുത്തുന്നതായിരുന്നു കോടിയേരിയുടെ ശരീഅത്ത് വിരുദ്ധ ചരിത്രത്തിന്റെ മേനി പറച്ചില്‍.
ഹൈന്ദവ വിശ്വാസികളുടെ വിശ്വാസ ആചാരം തകര്‍ക്കുന്നതിന്‌വേണ്ടി മാത്രമല്ല, മുമ്പ് ഇസ്‌ലാമിക ശരീഅത്തിനെതിരെയും ശക്തമായി മുന്നോട്ടുപോയവരാണ് സി.പി.എമ്മെന്ന് അഭിമാനത്തോടെ പറഞ്ഞുവെക്കുകയായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കേരളമെന്ന കൊച്ചു സംസ്ഥാനത്ത് ഫെഡറിസത്തിന്റെ ഭാഗമായി ലഭിച്ച പരിമിത അധാകരംപോലും മതനിഷ്‌കാസനത്തിനും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പ്രചാരണത്തിനും ഉപയോഗിക്കുകയായിരുന്നു സി.പി.എം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 50 കോടി രൂപ മുടക്കി വിലക്കെടുക്കെടുക്കാവുന്ന സകല സുഗനാതി വര്‍ഗീയ കോമരങ്ങളെയും കൂട്ടി മതില്‍ പണിതാണ് പിണറായി വിജയനെ നവോത്ഥാന നായകനാക്കാന്‍ നോക്കിയത്. സി.പി.എമ്മിനെയും പിന്തുണക്കുന്നവരെയും ഒരു പെട്ടിയിലും ബാക്കി എല്ലാവരെയും സംഘ്പരിവാര്‍ കള്ളിയിലും ആക്കിയായിരുന്നു അന്നത്തെ പിണറായി ഭക്തരുടെ ‘ധര്‍മ്മയുദ്ധം’. നവോത്ഥാന നായകനായകന്‍ പക്ഷേ, അധോലോക നായകനായോ എന്നാണ് ഇപ്പോഴത്തെ സംശയം.
സ്വര്‍ണ്ണക്കള്ളക്കടത്ത്, ലഹരി, ഹവാല മാഫിയകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഒരു അന്വേഷണംപോലും പ്രഖ്യാപിക്കാതെ പിണറായി വിജയന്‍, ‘ബി.ജെ.പി ഉന്നയിക്കുന്നു യു.ഡി.എഫ് ഏറ്റുപിടിക്കുന്നു’ എന്നു പരിഹസിക്കുകയായിരുന്നു. കോവിഡ് വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പിംഗ്ലറിന് വിറ്റതും ഇ-ബസ് നിര്‍മ്മാണക്കരാന്‍ വിദേശ കമ്പനിയായ ഹസ്സിന് കൈമാറിയതുമെല്ലാം മന്ത്രിസഭ പോലും അറിയാതെ രഹസ്യമായാണെന്ന് വൈകാതെ വ്യക്തമായി. ഇതിനു മറുപടി പറയാതെ, കോവിഡ് കാല അപ്‌ഡേഷന്‍ വാര്‍ത്താ സമ്മേളന വൈകുന്നേരങ്ങളില്‍ പോലും പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി കടന്നാക്രമിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ, ലക്ഷങ്ങള്‍ ശമ്പളം നല്‍കി വിവിധ ഏജന്‍സികള്‍ വഴി പിന്‍വാതില്‍ നിയമനം നടത്തി സമാന്തര ഭരണമാണ് നടക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായത്. അപകടനം മണത്ത സി.പി.ഐ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നീക്കം ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടത് പോലും തളളിയാണ് രണ്ടു മാസത്തിലേറെ മുഖ്യമന്ത്രി ആ മനസാക്ഷി ഉദ്യോഗസ്ഥനെ സംരക്ഷിച്ചത്. ഐ.എസ്.ആര്‍.ഒ രഹസ്യങ്ങള്‍പോലും ശിവശങ്കര്‍-സ്വപ്‌ന സംഘം ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതും (ഇപ്പോള്‍ മുഖ്യമന്ത്രി ക്ലാസെടുക്കുന്നവരല്ല) സി.പി.ഐ മുഖപത്രമായ ജനയുഗമാണ്. ഇത്രയും സങ്കീര്‍ണമായ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ മടിച്ചപ്പോള്‍ തന്നെ കള്ളന്‍ കപ്പലിലാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, പുകമറ തീര്‍ക്കാന്‍ ഒരു മുഴം മുന്നേ എറിഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് രേഖാമൂലം കേന്ദ്ര സര്‍ക്കാറിന് എഴുതുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്ത് കേരളത്തില്‍ എത്തിയത്. സി.പി.എം സെക്രട്ടറി ഇതിനെ തള്ളിപറയുമ്പോഴും, അവരുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നുമുണ്ട്. മലപ്പുറത്തെ ഒരാളെ എന്‍.ഐ.എ ചോദ്യം ചെയ്യുമ്പോഴേക്കും ‘കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍നിന്നു ആ പ്രതിയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള ദൂരം’ പറഞ്ഞ് ദുഷ്പ്രചാരം നടത്തുന്നതും സി.പി.എമ്മും ദേശാഭിമാനിയും കൈരളിയുമാണ്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് ആരോപിച്ച്, ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത മതത്തെ’ ദുഷ്ടലാക്കോടെ മുന്നിലേക്ക് എടുത്തിടുന്നത് കണ്ട് ബി.ജെ.പി പോലും അവരെ നമിക്കുന്നു. ‘സ്വര്‍ണ്ണത്തിന്റെ നിറം പച്ചയാണെന്ന് തെളിഞ്ഞതായി’ ഉളുപ്പ് ലവലേശമില്ലാതെ കോടിയേരി ബീഹാര്‍ മോഡലില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചകളിലെല്ലാം പ്രതികളിലേറെയും മുസ്‌ലിംലീഗുകാരാണെന്ന് തെളിഞ്ഞല്ലോ എന്ന്, ലുട്ടാപ്പി മുതല്‍ കുണ്ടന്നൂര്‍ വരെ നുണ നൂറ്റൊന്ന് ആവര്‍ത്തിക്കുന്നു. മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പ് എങ്കിലും ഉള്ള ഒരാളെയും ഇന്നേവരെ ചോദ്യം ചെയ്യാന്‍പോലും എന്‍.ഐ.എ വിളിച്ചിട്ടില്ലെന്നതാണ് വസ്തുത.
എന്നാല്‍, എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ മന്ത്രിമാരെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെയും ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ഗൂഢാലോചന ആരോപിക്കുന്നവര്‍ തലയില്‍ മുണ്ടിട്ട് കോഴി കൂവും മുമ്പ് അന്വേഷണ ഏജന്‍സികളുടെ തിണ്ണനിരങ്ങുന്നത് വെളുപ്പിക്കാനാണ് വിശുദ്ധ ഖുര്‍ആനെ പരിചയാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്. സ്വപ്നക്കള്ളികളെ വെച്ച് ഒളിച്ചുകടത്തേണ്ട ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് സി.പി.എമ്മിനും എ.കെ.ജി സെന്ററില്‍ നിന്ന് മന്ത്രിയാക്കിയ കെ.ടി ജലീലിനും മാത്രമെ അഭിപ്രായം കാണൂ.
മതഗ്രന്ഥങ്ങള്‍ നയതന്ത്ര ചാനല്‍ വഴി കയറ്റി അയക്കുന്നത് നയമല്ലെന്ന് യു.എ.ഇ വ്യക്തമാക്കിയശേഷവും ഈ പെട്ടികളിലെ അളവിലും തൂക്കത്തിലുമുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മൂന്നര പതിറ്റാണ്ട് മുമ്പ് കുറ്റിപ്പുറത്ത് ജയിച്ചത് മാത്രം പറഞ്ഞ് രക്ഷപ്പെടാന്‍ കെ.ടി ജലീലിന് കഴിയുമോ. പ്രോട്ടോക്കോള്‍ ലംഘനം നടത്തി യു.എ.ഇ കോണ്‍സുലേറ്റ് വഴി സഹായങ്ങള്‍ ഏറ്റുവാങ്ങിയതും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍പോലും അറിയാതെ റമസാന്‍ കിറ്റുകള്‍ വാങ്ങി നേരിട്ടു കൈപറ്റി നാട്ടില്‍ വിതരണം ചെയ്തതും കുറ്റകരമാണെന്ന് രാജ്യത്തെ നിയമമാണ് പറയുന്നത്. ഈത്തപ്പവവും ഭക്ഷ്യകിറ്റും ഖുര്‍ആനും പിന്നെയും എന്തൊക്കെയോ കൊണ്ടുപോകുമ്പോള്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ ജലീലിന് ബാധ്യതയില്ലെന്നാണോ. എന്നിട്ടും, എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റുമെല്ലാം ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ രക്ഷിച്ചെടുക്കാന്‍ ഖുര്‍ആനെ മറയാക്കുന്ന കോടിയേരിയാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുന്നത്. കേരളത്തില്‍ അച്ചടിക്കുന്നത് അറബിമലയാളം ഖുര്‍ആന്‍ ആണെന്നും വിശുദ്ധ ഭൂമിയായ യു.എ.ഇയില്‍ നിന്നാണ് യഥാര്‍ത്ഥ ഖുര്‍ആന്‍ ലഭിക്കൂവെന്നും പ്രചരിപ്പിക്കുന്ന സി.പി.എം നേതാക്കള്‍ക്കാണ് കെ.ടി ജലീല്‍ എ.കെ.ജി മെമ്മോറിയല്‍ സീറാത്തിന്റെ പാലം പണിയുന്നത്.
കോടിയേരിയുടെ ഖുര്‍ആന്‍ സ്‌നേഹ ലേഖനം ശ്രദ്ധിക്കുക: ‘യുദ്ധം ആരംഭിച്ചാല്‍ ആദ്യം മരിക്കുന്നത് സത്യമാണ്. ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തില്‍ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം വ്യാജ വാര്‍ത്ത നിര്‍മ്മിതിയില്‍ പരസ്പരം മത്സരിക്കുകയാണ്…’ കോടിയുടെ ലേഖനത്തിലെ ആകെത്തുക ഇതിലുണ്ട്. സ്വന്തം ഘടകകക്ഷി നേതാവായ ശ്രേയാംസ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമിയെപോലും ശത്രുപക്ഷത്തു നിര്‍ത്തുമ്പോള്‍ ലീഗിനെതിരെ, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നു എന്ന ആരോപിക്കുന്നതില്‍ അല്‍ഭുതമുണ്ടോ.
യു.എസ്.എസ്.ആറില്‍ ഭരണം പിടിക്കാന്‍ മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വിന്റെ രക്തം പുരണ്ട ഖുര്‍ആന്‍ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂടെക്കൂട്ടിയ മുസ്‌ലിംകളെ പിന്നീട് കൂട്ടക്കുരുതി ചെയ്തവരുടെ പിന്‍മുറക്കാരാണ് നാദാപുരത്തെ പള്ളികളില്‍ കയറി ഖുര്‍ആന്‍ ചുട്ടെരിച്ചതും. മതങ്ങളെ തമ്മിലടിപ്പിച്ചും ദുരുപയോഗം ചെയ്തും അടവുനയത്തിന്റെ ദുര്‍ഗന്ധക്കുപ്പി തുറക്കുന്നതിന് മുമ്പെ തന്നെ ജനത്തിന് ഇതെല്ലാം വ്യക്തമായറിയാം. ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ മുഖ്യ ശത്രുവെന്ന് ഇന്നേവരെ നിലപാട് സ്വീകരിക്കാനാവാത്ത സി.പി.എമ്മിന് സ്വന്തം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും വര്‍ഗ ശത്രു ആകുന്ന കാലമാണ്. ഡല്‍ഹി കലാപത്തില്‍ യെച്ചൂരിയെ പ്രതിചേര്‍ത്തതിനെ അപലപിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനുമൊന്നും ഒരു നിമിഷം ആലോചിക്കേണ്ടി വന്നിട്ടില്ല. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന് തടസ്സവുമുണ്ടായില്ല. ഒരേയൊരു സി.പി.എം മുഖ്യമന്ത്രി പിണറായി വിജയന് അതേകുറിച്ച് മിണ്ടാന്‍ അമിത്ഷായുടെ തിട്ടൂരം വേണമെന്ന് അക്കാര്യത്തിലും എല്ലാവരും കണ്ടതാണ്.
മാവോയിസ്റ്റ്-ഇസ്‌ലാമിക തീവ്രവാദം മെനഞ്ഞെടുക്കാന്‍ യു.എ.പി.എ ചുമത്തി അലനെയും താഹയെയും എന്‍.ഐ.എക്ക് എറിഞ്ഞു കൊടുത്ത സി.പി.എം അതേ കേന്ദ്ര ഏജന്‍സിക്ക് മുമ്പില്‍ മുട്ടിടിക്കുന്നതിന് യു.ഡി.എഫും മുസ്‌ലിംലീഗുമാണോ ഉത്തരവാദി. സ്വര്‍ണ്ണക്കടത്തു കേസ്സില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ ആരോപണം ഉന്നയിച്ച എല്‍.ഡി.എഫ് യുവജന സംഘടനകള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ടുണ്ട്. ആ യുക്തി കെ. ടി ജലീലിനും ബാധകമല്ലെന്നാണോ. സിമിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി സി.പി.എമ്മിലെത്തിനില്‍ക്കുന്ന, ‘ധര്‍മ്മയുദ്ധം ജയിക്കാന്‍’ നുണ പറയല്‍ സ്വാലിഹായ അമലായി സ്വീകരിച്ച കെ.ടി ജലീല്‍ വെറും ഏജന്റാണെന്നും ഗോഡ്ഫാദര്‍മാര്‍ നെഞ്ചിടിപ്പോടെ കാത്തുകഴിയുകയാണെന്നും വൈകാതെ ബോധ്യപ്പെടും.

web desk 1: