X

സ്‌ട്രോക്ക് പരിചരണം മികവുറ്റതാക്കാന്‍ ആസ്റ്റര്‍ മിംസ്‌മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

  • പക്ഷാഘാതം സംഭവിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ബോധവത്കരണവും നല്‍കുക ലക്ഷ്യം
  • ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളുടെ ശക്തമായ നെറ്റ്‌വര്‍ക്ക് രൂപീകരിക്കും

കോഴിക്കോട്: സംസ്ഥാനത്ത് മസ്തിഷ്‌കാഘാതം ബാധിച്ച രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ശരിയായ പരിചരണവും ഉറപ്പാക്കുന്നതിനായി മെഡ്‌ട്രോണിക്കുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ്. ഈ സഹകരണത്തിന്റെ ഭാഗമായി ആദ്യം കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി ആസ്റ്റര്‍ മിംസ് ഒരു നെറ്റ്‌വര്‍ക്ക് രൂപീകരിക്കും.  ഇതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും അതാത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് മെഡ്‌ട്രോണിക്ക് നല്‍കും.

പദ്ധതിക്ക് തുടക്കമാകുമ്പോള്‍ ഈ നെറ്റ്‌വര്‍ക്കില്‍ ചേരുന്ന ആശുപത്രികളുടെ കേന്ദ്രമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രവര്‍ത്തിക്കും. സ്‌ട്രോക്ക് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ഈ നെറ്റ്‌വര്‍ക്കിലുള്ള ഏത് ആശുപത്രിയിലും അടിയന്തര ചികിത്സ തേടാം. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ അവിടെ നടത്തിയ ശേഷം അതിന്റെ ഫലം ആസ്റ്റര്‍ മിംസിലെ വിദഗ്ദ്ധ ടീമിന് അയച്ചുകൊടുക്കും. തുടര്‍ചികിത്സയും പരിചരണവും മരുന്നുകളും എങ്ങനെ വേണമെന്ന് ഒരു വിദഗ്ധ സമിതി തീരുമാനിക്കും. രോഗികളുമായി ഫോണിലൂടെയും ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കും. വിദഗ്ദ്ധ ന്യുറോ സര്‍ജന്മാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ്‌ട്രോണിക്ക് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമാണ് ആസ്റ്റര്‍ മിംസുമായി സഹകരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. ഇന്ത്യയില്‍ ഓരോ വര്‍ഷവും 11.8 ലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഇതില്‍ 80% വരെ രോഗികള്‍ക്കും തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതാണ് സ്‌ട്രോക്കിനു കാരണമാകുന്നത്. ലക്ഷണങ്ങള്‍ തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഈ രക്തക്കട്ട നീക്കം ചെയ്തില്ലങ്കില്‍ അപകടമാണ്.

പക്ഷെ, മസ്തിഷ്‌കാഘാതം ചികില്‍സിക്കാന്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ കുറവായതിനാല്‍
പലര്‍ക്കും സമയത്തിന് ചികിത്സ കിട്ടാറില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ്
മെഡ്‌ട്രോണിക്കുമായി സഹകരിച്ച് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റര്‍ മിംസിലെ
ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട് പറഞ്ഞു. മസ്തിഷ്‌കാഘാതം
നേരിടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ പരിചരണം ആസ്റ്റര്‍ മിംസില്‍ ലഭ്യമാണ്. ഈ സൗകര്യം സംസ്ഥാനത്തെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

മരുന്നുകള്‍ക്ക് പകരം ആന്‍ജിയോപ്ലാസ്റ്റിയിലൂടെ തലച്ചോറിലെ രക്തക്കട്ടകള്‍ നീക്കം ചെയ്യുന്ന ആധുനിക ചികിത്സാരീതിയാണ് കൂടുതല്‍ ഫലപ്രദം. പക്ഷെ വളരെ കുറച്ച് രോഗികള്‍ക്ക് മാത്രമേ (0.5%) അടിയന്തിര ഘട്ടങ്ങളില്‍ പോലും ഇതിന് അവസരം ലഭിക്കുന്നുള്ളു. ഈ പരിമിതികള്‍ മറികടന്ന് മെച്ചപ്പെട്ട പരിചരണം രോഗികള്‍ക്ക് ഉറപ്പാക്കാനാണ് ആസ്റ്റര്‍ മിംസുമായുള്ള സഹകരണത്തിന്റെ ഉദ്ദേശമെന്ന് മെഡ്‌ട്രോണിക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ശ്രീ. മദന്‍ കൃഷ്ണന്‍ പറഞ്ഞു.

രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്കാന്‍ നേരത്തെ തന്നെ മെഡിട്രോണിക്ക്‌സുമായി സഹകരണമുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ആന്‍ഡ് ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ശ്രി. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഈ പുതിയ പദ്ധതിയിലൂടെ മസ്തിഷ്‌കാഘാതത്തിന് ഏറ്റവും സമഗ്രമായ ചികിത്സ നല്കാന്‍ കഴിയുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇത്തരം ആധുനിക ചികിത്സാ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

മെഡ്‌ട്രോണിക്‌സ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടും മാനേജിങ് ഡയറക്ടറുമായ ശ്രീ. മദന്‍ കൃഷ്ണന്‍, കേരള ആന്‍ഡ് ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മിംസിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട്, പീഡിയാട്രിക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മന്‍, സീനിയര്‍ കണ്‍സള്‍റ്റന്‍ഡ് ഡോ. നൗഫല്‍ ബഷീര്‍, ന്യൂറോളജി വിഭാഗം തലവന്‍ ഡോ. അബ്ദുറഹിമാന്‍ കെ.പി, ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. അഷ്‌റഫ് വി.വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

web desk 3: