X

അയോധ്യക്കേസ് വാദം പൂര്‍ത്തിയായി; നവംബര്‍ ആദ്യവാരം വിധി പറയും

വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്.

വരുന്ന നവംബര്‍ 17ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനാല്‍ അതിനു മുന്‍പുള്ള ഏത് ദിവസത്തിലും കേസില്‍ അയോധ്യകേസിലെ പ്രതീക്ഷിക്കാം. അടുത്ത 23 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും എന്നാണ് കോടതി അറിയിച്ചതെന്ന് അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ നവംബര്‍ എട്ടിനകം അയോധ്യ കേസില്‍ വിധി പ്രതീക്ഷിക്കാം.

നിര്‍മോഹി അഖാരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബാബര്‍ അയോധ്യയില്‍ വന്നതായി തെളിവു പോലുമില്ലെന്നും, ബാബറാണ് മസ്ജിദ് പണിഞ്ഞതെന്നതിന് മുസ്ലിം സംഘടനകളുടെ പക്കല്‍ തെളിവില്ലെന്നും വാദിച്ചു. എന്നും ബാബ്!റി മസ്ജിദ് ഇരുന്നയിടം ക്ഷേത്രമായിരുന്നു. അത് പൊളിച്ച് ബാബര്‍ പള്ളി പണിഞ്ഞെന്ന വാദം പോലും തെറ്റാണെന്നും ഭൂമി എന്നും ഹിന്ദുക്കളുടേതായിരുന്നുവെന്നുമാണ് അഖാരയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ വാദത്തിനിടെ കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതുവരെ കേട്ടത് മതിയെന്നും ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ എല്ലാവരും വാദം അവസാനിപ്പിക്കണമെന്നുമുള്ള കര്‍ശനനിലപാടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വീകരിച്ചത്. ഇതോടെ കിട്ടിയ സമയം വച്ച് അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. വൈകുന്നേരം നാലേ കാലോടെ കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി.

കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് അയോധ്യകേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് സുപ്രീംകോടതിയുടെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഭരണഘടനാ ബെഞ്ച് ഈ കേസില്‍ വിധി കേട്ടു. അയോധ്യകേസില്‍ 2010ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് കേസിലെ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

web desk 3: