X
    Categories: Views

ബാബരി: പുറത്ത് നിന്ന് തീര്‍പ്പാക്കാം- സുപ്രീം കോടതി

അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്.
‘വിഷയം മതപരവും വൈകാരികവുമാണ്. ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടെ. രണ്ട് വിഭാഗത്തിനും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അഭിപ്രായപ്പെട്ടു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗള്‍ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് എത്രയും വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന നിര്‍ദേശം വന്നത്. മുസ്്‌ലിം വിഭാഗത്തില്‍ പെട്ട നേതാക്കന്‍മാരെ സമീപിച്ചിരുന്നെന്നും എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നിയമപരമായ ഇടപെടല്‍ വേണമെന്നാണ് അവര്‍ പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ അറിയിച്ചു. തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇരു വിഭാഗവും സമ്മതിക്കുകയാണെങ്കില്‍ മുഖ്യ ഇടനിലക്കാരനെ നിയമിക്കാമെന്നും കോടതി പറഞ്ഞു. പ്രശ്‌നത്തില്‍ എല്ലാ വിഭാഗവുമായി കൂടിയാലോചന നടത്തി മാര്‍ച്ച് 31നകം കോടതിയെ അറിയിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമിയോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. 2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ആറ് വര്‍ഷമായി പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26ന് കേസില്‍ ഇടപെടാന്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

chandrika: