X

മീടൂ കാമ്പയിന്‍: സംവിധായക അഞ്ജലി മേനോന് ബൈജു കൊട്ടാരക്കരയുടെ മറുപടി

തിരുവനന്തപുരം: മീടൂ കാമ്പയിന്‍ കേരളത്തിലും ശക്തിയാര്‍ജ്ജിക്കുന്നതിനിടെ താരസംഘടനകളെ വിമര്‍ശിച്ച സംവിധായക അഞ്ജലി മേനോന് മറുപടിയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്തു നടപടി സ്വീകരിച്ചുവെന്ന അഞ്ജലി മേനോന്റെ ചോദ്യത്തിന് മറുപടിയായാണ് ബൈജുവിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ടതിനു പിറ്റേദിവസം തന്നെ മാക്ട ഫെഡറേഷന്‍ വാര്‍ത്താസമ്മേളനം നടത്തി സിനിമാ മേഖലയില്‍ നിന്നുള്ള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്നുമുതല്‍ അവള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ അന്നൊന്നും ശബ്ദിക്കാതിരുന്ന അഞ്ജലി മേനോന്‍ ഇപ്പോള്‍ മീടൂ കാമ്പയിനു പിന്തുണ നല്‍കുകയാണ്.

സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തക്ക് വേണ്ടി അഞ്ജലി മിണ്ടിയിരുന്നില്ല. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നും ബൈജു പറഞ്ഞു. ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

15 വര്‍ഷം മലയാള സിനിമയില്‍ സജ്ജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചതെന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബൈയിലെ സിനിമാ സംഘടനകള്‍.

മീ ടൂ ക്യാമ്പയിനില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു.

അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്. എന്നാല്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ സിനിമ സംഘടനകളുടെ നിലപാട് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നായിരുന്നു അഞ്ജലി ബ്ലോഗിലൂടെ തുറന്നടിച്ചത്.

ബൈജു കൊട്ടാരക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അഞ്ജലി മേനോന് ഒരു മറുപടി.
നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടന കള്‍ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു.

അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ.

താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം.

chandrika: