X

ബെയ്‌റൂത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ജീവനോടെ ഒരു കുഞ്ഞ്; അവശിഷ്ടങ്ങള്‍ ഒന്നൊന്നായി നീക്കി പുറത്തെടുക്കാന്‍ ശ്രമം

ബെയ്‌റൂത്: ഒരു മാസം മുന്‍പ് ബെയ്‌റൂത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവര്‍ത്തകര്‍. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ചിലെയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ ഉപകരണമാണ് പിടിച്ചെടുത്തത്.

അതിസൂക്ഷ്മമായ ശബ്ദം പിടിച്ചെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങളോട് നിശ്ശബ്ദമായിരിക്കാന്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തില്‍ 191 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നു കരുതുന്നു. 6000 പേര്‍ക്കു പരുക്കേറ്റു.

2750 ടണ്‍ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ലെബനന്‍ തലസ്ഥാനത്തെ തകര്‍ത്ത സ്‌ഫോടനമുണ്ടായത്. ചിലെയില്‍ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയില്‍ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നല്‍കിയത്. തുടര്‍ന്നു സെന്‍സര്‍ കൊണ്ടുവന്നു. സെന്‍സറിന് അനക്കമോ സൂക്ഷ്മശബ്ദമോ പിടിച്ചെടുക്കാന്‍ കണ്ടുനിന്നവരോടു നിശ്ശബ്ദരാകാന്‍ പലതവണ നിര്‍ദേശിച്ചു.

തെരുവ് പരിപൂര്‍ണ നിശ്ശബ്ദമായി. ഒരു മിനിറ്റില്‍ 18 ശ്വാസചക്രം ആണ് സെന്‍സര്‍ പിടിച്ചെടുത്തത്. ഇതോടെ അവശിഷ്ടങ്ങള്‍ ഒന്നൊന്നായി നീക്കുകയാണ്. ത്രീഡി സ്‌കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്നലെ ശ്വാസചക്രം ഒന്‍പതായി കുറഞ്ഞു.

സ്‌ഫോടനുമുണ്ടായി 2 ദിവസത്തിനു ശേഷം ഫ്രഞ്ച് രക്ഷാപ്രവര്‍ത്തകര്‍ ഇതേ കെട്ടിടാവശിഷ്ടം പരിശോധിച്ചിരുന്നു. അന്നു പക്ഷേ, ജീവന്റെ സൂചനകളൊന്നും കിട്ടിയിരുന്നില്ല. രാസവസ്തു വര്‍ഷങ്ങളോളം അലക്ഷ്യമായി സൂക്ഷിച്ചതിലും രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചകളിലും ക്ഷുഭിതരാണ് ജനങ്ങള്‍. ദുരന്തം ഒരുമാസം പിന്നിട്ട ഇന്നലെ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഒരു മിനിറ്റ് നഗരത്തില്‍ മൗനമാചരിച്ചു.

 

web desk 1: