X

അനൂപിന്റെ ഫോണില്‍ റമീസിന്റെ നമ്പര്‍ സേവ് ചെയ്തത് ‘മോളി’; എന്താണ് മോളി?

 

കൊച്ചി: ബെംഗളൂരുവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പര്‍ ‘മോളി’യെന്ന പേരില്‍ കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി. പ്രതികള്‍ വില്‍പന നടത്തുന്ന എംഡിഎംഎ രാസലഹരി ‘മോളി’യെന്ന പേരിലാണ് അറിയപ്പെടുന്നത്.

ലോക്ഡൗണ്‍ കാലത്തു നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണംകടത്താന്‍ അവസരം ഒരുങ്ങിയതോടെ ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബെംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നു. സ്വര്‍ണക്കടത്തു വിവരം ചോര്‍ന്നതിനു പിന്നില്‍ ബെംഗളൂരുവിലെ ലഹരി റാക്കറ്റാണെന്നു പ്രതികളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുമുണ്ട്.

സ്വര്‍ണക്കടത്തില്‍ പി.എസ്.സരിത്, സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈല്‍ ഫോണ്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് 2 ഫോണുകള്‍ കസ്റ്റംസിനു കൈമാറി. ഒരു ഫോണ്‍ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിനു റമീസ് വ്യക്തമായി മറുപടി നല്‍കിയിരുന്നില്ല. റമീസിനെ വീണ്ടും ചോദ്യം ചെയ്യും.

സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇവര്‍ ഒരുക്കിയ പാര്‍ട്ടികളില്‍ ലഹരിമരുന്നു കലര്‍ത്തിയ മദ്യം വിളമ്പിയെന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോടു സംശയം പ്രകടിപ്പിച്ചിരുന്നു.

ബെംഗളൂരുവില്‍ ജൂലൈ 10 ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21 അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോള്‍ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നു. മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങള്‍ എവിടെ നിന്നെന്നു തേടാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

അതേ സമയം, സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതു ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി. അനിഖയുടെ ഭര്‍ത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നു. നൈജീരിയന്‍ സ്വദേശിയാണ് അനിഖയുടെ ഭര്‍ത്താവ്.

ബെംഗളൂരു ലഹരി റാക്കറ്റും സ്വര്‍ണക്കടത്തു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിര്‍ണായക സൂചനയാണിത്. മര ഉരുപ്പടികളുടെ ഇറക്കുമതിക്കു വേണ്ടിയാണു ടാന്‍സനിയ സന്ദര്‍ശിച്ചതെന്നാണു റമീസിന്റെ മൊഴി.

 

web desk 1: